ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്നാണ് വിപിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം മികച്ച അവസരം ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണെന്നതടക്കമുളള കാര്യങ്ങളും ഉണ്ണിക്കെതിരെ ഇയാൾ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ‘അമ്മ’ സംഘടന. ഉണ്ണി മുകുന്ദൻ തെറ്റുകാരനാണെന്ന ഒരു നിഗമനത്തിലും എത്തിയിട്ടില്ല എന്നാണ് അമ്മയുടെ മെമ്പറായ ജയൻ ചേർത്തല പ്രതികരിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് ശേഷവും വിപിൻ കുമാർ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് എന്നാണ് ജയൻ ചേർത്തല പറയുന്നത്.
ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചർച്ചയ്ക്ക് ശേഷവും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിപിൻ കുമാർ ആണ്. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ല എന്നാണ് ജയൻ ചേർത്തല പറയുന്നത്. ഉണ്ണി മുകുന്ദനും വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
നാല് മണിക്കൂറോളം നീണ്ട ചർച്ച രമ്യമായി അവസാനിച്ചതായി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചർച്ചയ്ക്ക് ശേഷം സംഘടനകൾ വ്യക്തമാക്കി. വിപിൻ ഉണ്ണിയുടെ മാനേജർ ആയിരുന്നെന്നും വിപിനെതിരെ സംഘടനയിൽ മറ്റു പരാതികൾ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
അയാൾ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. അത് തികച്ചും തെറ്റായ കാര്യമാണ്. ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്. മറ്റൊരു വിവരം ഞാൻ അറിഞ്ഞത് ഇയാൾ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വർഷത്തേക്ക് ഞാൻ വളരെ തിരക്കിലാണ് എന്നാണ്.
ഇത് എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാൾ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്. സമൂഹത്തിൽ എനിക്കുളള വില തന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കി കളയുമെന്ന് ഇയാൾ എന്നെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്.
എന്റെ സഹപ്രവർത്തകരുമായി എപ്പോഴും നല്ലൊരു പ്രൊഫഷണൽ ബന്ധമാണ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ ഈ വ്യക്തി കൊടുംവിഷമാണ്. ഇയാൾ പറഞ്ഞിട്ടുളള ഓരോ വാക്കും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാനൊരു ഈസി ടാർഗറ്റ് മാത്രമാണ്. ചില സ്ഥാപിത താൽപര്യങ്ങളും നേട്ടങ്ങൾക്കും വേണ്ടിയാണ് എന്നെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും.
എന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അമർഷമുളള ചില ആളുകൾ എന്റെ കരിയർ തകർക്കാൻ വേണ്ടി ഇയാളെ സഹായിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഞാൻ എന്റെ കരിയർ പടുത്തുയർത്തിയത്. എന്തൊക്കെ പീഡനത്തിനും ഇരയാക്കലിനും വിധേയമാക്കിയാലും ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ് എന്നും നടൻ പറഞ്ഞിരുന്നു.