‘കാത്തിരിക്കാന്‍ വയ്യ’, ഇന്ത്യയുടെ പേര് മാറ്റുന്ന വിഷയത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള പോസ്റ്റുകള്‍ക്കെല്ലാം തന്നെ വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്ന് മാറ്റുന്നുവെന്ന അഭ്യൂഹങ്ങളില്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ പ്രതികരണമാണ് വൈറലായി മാറുന്നത്.

ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമമായ ടൈംസ് നൗവില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച്, ‘കാത്തിരിക്കാന്‍ വയ്യ’ എന്നായിരുന്നു ഉണ്ണി കുറിച്ചത്. ‘മേരാ ഭാരത്’ എന്ന് ഫെയ്‌സ്ബുക്കിലും അദ്ദേഹം കുറിച്ചു. ഈ രണ്ടു പോസ്റ്റുകളും മിനിട്ടുകള്‍ക്കുള്ളില്‍ ആണ് വൈറലായത്. നിരവധി ആളുകളാണ് ഈ പോസ്റ്റുകളില്‍ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്യുന്നത്.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ക്ഷണക്കത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രപതി’ എന്നതിനു പകരം, ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണു പുതിയ ചര്‍ച്ച ഉയര്‍ന്ന് വന്നിരിക്കുന്നത്. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യക്കു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയിരിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്നും, ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാന്‍ ഇതിലൂടെ കഴിയില്ലെന്നും ജയറാം രമേഷ് എക്‌സില്‍ പോസ്റ്റില്‍ പറഞ്ഞു.

Vijayasree Vijayasree :