അപ്രതീക്ഷിത സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ്സ് വീട്ടിൽ അരങ്ങേറിയത്. അഖില്‍ മാരാറിന്‍റെ മോശം പദപ്രയോഗങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംസാരത്തിനിടെ സാഗര്‍ സൂര്യ അഖിലിനെ പിടിച്ച് തള്ളുകയുമുണ്ടായി.
തന്‍റെ നിര്‍ദേശങ്ങളെപ്പോലും വകവെക്കാതെയുള്ള പെരുമാറ്റം മത്സരാർത്ഥികളിൽ നിന്നുണ്ടായതോടെ എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ പോലും നില്‍ക്കാതെ അവതാരകനായ മോഹന്‍ലാൽ ഷോ അവസാനിപ്പിച്ച് ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഗെയിമിനിടെ ഉണ്ടായ തർക്കത്തിനിടെ അഖിൽ അസഭ്യം പറഞ്ഞതാണ് വലിയ വഴക്കിന് വഴിവെച്ചത്. സംഭവം മോഹന്‍ലാലിന് മുന്നിലേക്ക് എത്തിയതോടെ മത്സരാർത്ഥികൾ അവരുടെ ഭാഗങ്ങൾ പറയുകയും അഖില്‍ മാരാര്‍ പൊതുവായി ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തു.
എന്നാല്‍ സ്വന്തം ഭാഗം ന്യായീകരിച്ചു കൊണ്ടായിരുന്നു മാപ്പ് പറച്ചിൽ. അറിയാതെയാണ് സംഭവിച്ചത്. അറിഞ്ഞുകൊണ്ട് ആരോടും മോശമായി സംസാരിച്ചിട്ടൊന്നുമില്ല. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാന്‍ മാത്രമേ എനിക്ക് പറ്റൂ. പറഞ്ഞത് ഇവരെയും പ്രേക്ഷകരെയും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയത്തില്‍ നിന്നു തന്നെ മാപ്പ് പറയാം എന്നായിരുന്നു അഖിൽ പറഞ്ഞത്. ഇതിനു ശേഷം ക്യാപ്റ്റനായിരുന്ന അഖിലിനോട് ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് സാഗറിനെ ധരിപ്പിക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗെയിമിനിടെ അഖില്‍ തന്നെയും ജുനൈസിനെയും വ്യക്തിപരമായി അധിക്ഷേപിച്ചെന്നും അതിന് തങ്ങളോട് പ്രത്യേകം ഖേദപ്രകടനം നടത്തണമെന്നും അതിന് ശേഷം ബാൻഡ് കെട്ടിക്കോട്ടെയെന്ന് സാഗര്‍ സൂര്യ പറഞ്ഞതോടെ രംഗം വീണ്ടും വഷളാവുകയായിരുന്നു. താന്‍ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും അതിനാല്‍ത്തന്നെ പ്രത്യേകം ക്ഷമ ചോദിക്കാന്‍ സാധിക്കില്ലെന്നും അഖില്‍ പറഞ്ഞു. അങ്ങനെ ഉണ്ടായ സംസാരത്തിനിടെ സാഗര്‍ അഖിലിനെ തോളില്‍ പിടിച്ച് തള്ളുകയും ചെയ്തിരുന്നു.
തുടർന്ന് നിങ്ങൾ ഇതിലൊരു തീരുമാനമാക്കൂ എന്ന് പറഞ്ഞ് മോഹൻലാൽ ഇടവേള പറഞ്ഞു പോവുകയായിരുന്നു. അതിനിടെ ബിഗ് ബോസ് രണ്ടുപേരെയും വിളിച്ച് തങ്ങളുടെ നിലപാട് ചോദിച്ചിരുന്നു. മാപ്പ് പറയണമെന്ന് സാഗറും പറയില്ലെന്ന വാശിയിൽ അഖിലും ഉറച്ചു നിന്നു. പിന്നീട് തിരിച്ചെത്തിയ മോഹൻലാൽ രണ്ടു പേർക്ക് മുന്നറിയിപ്പ് നൽകിയ ശേഷം തന്റെ വാക്ക് കേൾക്കാത്തതിൽ ക്ഷുഭിതനായി ഷോ അവസാനിപ്പിച്ചു പോവുകയായിരുന്നു. ഇതേ തുടർന്ന് എവിക്ഷനും പുതിയ വൈൽഡ് കാർഡ് എൻട്രിയുമെല്ലാം തടസപ്പെട്ടിരുന്നു.
ഇപ്പോഴിതാ, ഇന്നലത്തെ സംഭവങ്ങളിൽ അഖിൽ മരാറിനും സാഗർ സൂര്യക്കുമെതിരെ നടപടി എടുത്തിരിക്കുകയാണ് ബിഗ് ബോസ്. ഉച്ചയ്ക്ക് മത്സരാർത്ഥികളെ എല്ലാം ലിവിങ് റൂമിൽ വിളിച്ചിരുത്തിയ ശേഷമാണു ബിഗ് ബോസ് നടപടി പ്രഖ്യാപിച്ചത്. അതിനു മുൻപ് രാവിലെ ബിഗ് ബോസ് വീട്ടിൽ തൽക്കാലം ക്യാപ്റ്റൻ ഇല്ലെന്ന പ്രഖ്യാപനവും ബിഗ് ബോസ് നടത്തിയിരുന്നു.
ശിക്ഷ നടപടിയെന്നോണം സാഗറിനെയും അഖിൽ മാരാരിനെയും നേരെ ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിലേക്ക് ഇട്ടിരിക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് വീടിന്റെ നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിനാലാണ് നടപടിയെന്നും ബിഗ് ബോസ് വീടിനുള്ളിൽ ഒരു തരത്തിലുമുള്ള ശാരീരിക ആക്രമണങ്ങളും പാടില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് നടപടി. മോഹൻലാലിന് മുന്നിൽ അദ്ദേഹത്തെ പോലും അസ്വസ്ഥനാക്കുന്ന വിധത്തിൽ സംഭവിച്ച കാര്യമാണെന്ന് ബിഗ് ബോസ് പറയുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ച നോമിനേഷനിൽ വന്നവർ ഈ ആഴ്ചയും നോമിനേഷനിൽ തുടരും. അങ്ങനെ ആകെ ഈ ആഴ്ചയിലെ നോമിനേഷനിൽ ഉള്ളവരുടെ എണ്ണം ഒമ്പത് ആയി. സാഗർ, അഖിൽ മാരാർ എന്നിവരെ കൂടാതെ, ഗോപിക, റെനീഷ, എയ്‌ഞ്ചലീന, അനിയൻ മിഥുൻ, വിഷ്ണു, ലെച്ചു, റിനോഷ് എന്നിവരാണ് നോമിനേഷനിൽ ഉള്ളത്.