അവളോട് മതം മാറാന്‍ പറഞ്ഞു, അവളെ തല്ലി; ഷീസാന്‍ ഖാന്‍ മയക്കുമരുന്നിന് അടിമ; നടനെതിരെ ഗുരുതര ആരോപണങ്ങളുമായി തുനിഷയുടെ അമ്മ

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചലച്ചിത്ര നടി തുനിഷയുടെ ആത്മഹത്യ വിവരം പുറത്ത് വരുന്നത്. കാമുകനും നടനുമായ ഷീസാന്‍ ഖാനുമായുളള പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. പിന്നാലെ ഷീസാന്‍ ഖാന്റെ അറസ്റ്റും ചെയ്തിരുന്നു. ഇപ്പോഴിതാ ഷീസാന്‍ ഖാനെ കുറിച്ച് പുതിയ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് തുനിഷയുടെ അമ്മ വനിത ശര്‍മ.

ഷീസാന്‍ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നും തുനിഷയോട് മതം മാറണമെന്ന് ആവശ്യപ്പെട്ടെന്നും വനിത ശര്‍മ ആരോപിച്ചു. ഷീസാന്റെ മുറിയിലാണ് തുനിഷ മരിച്ചുകിടന്നത്. മറ്റൊരു പെണ്‍കുട്ടിയുമായി ഷീസാന്‍ സംസാരിക്കുന്നത് തുനിഷ ഒരിക്കല്‍ കണ്ടുപിടിച്ചിരുന്നു. ഇതിനെച്ചൊല്ലി രണ്ടുപേരും വഴക്കിട്ടിരുന്നു. ഇക്കാരണത്താലാണ് രണ്ടുപേരും പിരിഞ്ഞതെന്നും ഷീസാനാണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും അവര്‍ ആരോപിച്ചു.

ഷീസാന്‍ ഖാന്‍ ഷൂട്ടിങ് സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തുനിഷ തന്നോടുപറഞ്ഞിരുന്നെന്ന് വനിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘തുനിഷയുടെ സ്വഭാവത്തില്‍ എന്തോ മാറ്റം ശ്രദ്ധിച്ചിരുന്നു. അവളോട് മതം മാറണമെന്ന് ഷീസാന്‍ ആവശ്യപ്പെട്ടിരുന്നു. തന്നെ ഷീസാന്‍ പറ്റിക്കുകയാണെന്ന് തോന്നിയപ്പോള്‍ തുനിഷ ഷീസാന്റെ ഫോണ്‍ പരിശോധിച്ചിരുന്നു. ഇക്കാര്യം സംസാരിച്ചപ്പോള്‍ ഷീസാന്‍ അവളുടെ മുഖത്ത് തല്ലുകയാണുണ്ടായത്. അവള്‍ക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല. ഷീസാനെ വെറുതെ വിടില്ല.’ അവര്‍ പറഞ്ഞു.

ചലച്ചിത്രസീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണവും നടന്‍ ഷീസാന്‍ ഖാന്റെ അറസ്റ്റും സൃഷ്ടിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. ഷീസാനേക്കുറിച്ച് തുനിഷയുടെ അമ്മ വനിത ശര്‍മ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയ സംഭവവികാസം. കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഷീസാന്‍ ഖാനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

തുനിഷ ശര്‍മയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന്‍ ഖാന്‍ പോലീസിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ഷീസാന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് തുനിഷയും ഷീസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. തുനിഷയുടെ മരണത്തിന് രണ്ടാഴ്ച മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Vijayasree Vijayasree :