സിനിമകളുടെ കളക്ഷൻ സംബന്ധിച്ച് കണക്ക് നിരത്തുന്നത് ആരാണോ, അവരുടെ ലാഭനഷ്ടങ്ങൾക്ക് അനുസരിച്ച് കണക്ക് മാറ്റിക്കാണിക്കും,പുലിമുരുകനിൽ സംഭവിച്ചത്; ടോമിൻ തച്ചങ്കരി

മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും നൂറ് കോടി ക്ലബ്ബിൽ പുലിമുരുകൻ ഇടംപിടിച്ചോ എന്നുളള സംശയമാണ് ഇപ്പോൾ ഉയരുന്നത്. പുലിമുരുകൻ നിർമ്മാണത്തിന് ഫൈനാൻസ് ചെയ്ത ടോമിൻ തച്ചങ്കരിയുടെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.

പുലിമുരുകന് വേണ്ടി നിർമ്മാതാവ് എടുത്ത ലോൺ ഇതുവരെ അടച്ച് തീർന്നിട്ടില്ല എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തച്ചങ്കരി പറഞ്ഞു.സിനിമകളുടെ കളക്ഷൻ സംബന്ധിച്ച് കണക്ക് നിരത്തുന്നത് ആരാണോ, അവരുടെ ലാഭനഷ്ടങ്ങൾക്ക് അനുസരിച്ച് കണക്ക് മാറ്റിക്കാണിക്കുമെന്ന് ടോമിൻ തച്ചങ്കരി പറയുന്നു. പുലിമുരുകൻ താൻ ഫൈനാൻസ് ചെയ്ത പടമാണ്. അത് എത്ര വലിയ ഹിറ്റ് ആണെന്നാണ് എല്ലാവരും പറഞ്ഞത്. അതിന് കെഎഫ്‌സിയിൽ നിന്നെടുത്ത ലോൺ ഇതുവരെ അടച്ചിട്ടില്ല.

ഇത് നിർമ്മാതാവിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, കാര്യങ്ങൾ എല്ലാവരും പറയുന്നത് പോലെ അല്ല എന്ന്. അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ്. പുള്ളിയുടെ കാര്യം വലിയ ബുദ്ധിമുട്ടിലാണ്. അദ്ദേഹം ആ സമയത്ത് പ്രൊജക്ട് ചെയ്ത ഒരു ചിത്രമുണ്ട്. സിനിമ വലിയ ലാഭമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കയ്യിൽ നിന്ന് കടം വാങ്ങിയിട്ട് കാണിക്കുന്ന കണക്ക് വ്യത്യസ്തമാണ്ടോ എന്നുമിൻ തച്ചങ്കരി പറഞ്ഞു.

അതേസമയം ടോമിൻ തച്ചങ്കരിയെ തള്ളി പുലിമുരുകന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം രംഗത്ത് വന്നിട്ടുണ്ട്. പുലിമുരുകൻ ലാഭമായിരുന്നുവെന്നും സിനിമയ്ക്ക് വേണ്ടി എടുത്ത ലോൺ 2019ൽ അടച്ച് തീർത്തിട്ടുണ്ടെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ടോമിച്ചൻ മുളകുപാടം പറഞ്ഞു.

ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ.

എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും, എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്.

ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ..

അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ.

അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Vijayasree Vijayasree :