റോസ് രക്ഷപ്പെട്ട തടിക്കഷണം ലേലത്തിന്; വിറ്റുപോയത് ഭീമന്‍ തുകയ്ക്ക്!

ലോകസിനിമാ ചരിത്രത്തിലെ ക്ലാസിക് എന്ന് വിളിക്കാവുന്ന ചിത്രങ്ങളിലൊന്നാണ് 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ചിത്രം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ പണംവാരിപ്പടമായിരുന്നു. അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയായ ‘ടൈറ്റാനിക്കി’ന്റെ അവസാന രംഗങ്ങളില്‍ റോസായി എത്തിയ കെയ്റ്റ് വിന്‍സ്‌ലെറ്റ് പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട ‘വാതില്‍പ്പലക’യുടെ കഷണം ലേലത്തില്‍ വിറ്റു പോയത് 7,18,750 ഡോളറിന് (5.99 കോടി രൂപ).

യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്. പലകയില്‍ രണ്ടുപേര്‍ക്കിടമില്ലാത്തതിനാല്‍ റോസിന്റെ പ്രാണപ്രിയന്‍ ജാക്കായി എത്തിയ ലിയൊനാര്‍ഡോ ഡി കാപ്രിയോ വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ബാള്‍സ മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്.

ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തി ചിലര്‍ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25ാം വര്‍ഷം സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. സിനിമയില്‍ ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നെന്നും അത് തെളിയിക്കാനായി ശാസ്ത്രീയപഠനങ്ങള്‍ നടത്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

റോസും ജാക്കുമുണ്ടായിരുന്ന സാഹചര്യത്തില്‍ ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ എന്നും ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും ജെയിംസ് കാമറൂണ്‍ വാദിച്ചിരുന്നു. ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ജാക്കിന്റെയും റോസിന്റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്‌കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ വെച്ച് നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത്, അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നാണ്’ കാമറൂണ്‍ വിശദീകരിച്ചത്.

Vijayasree Vijayasree :