കുഞ്ഞുങ്ങള്‍ വാശിപിടിച്ച് കരയുമ്പോള്‍ നിറംപിടിപ്പിച്ച ലോലിപ്പോപ്പ് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; ലോലിപോപ്പ് വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

കുഞ്ഞുങ്ങള്‍ വാശിപിടിച്ച് കരയുമ്പോള്‍ നിറംപിടിപ്പിച്ച ലോലിപ്പോപ്പ് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; ലോലിപോപ്പ് വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

വാശിപിടിച്ച് കരയുന്ന കുഞ്ഞുങ്ങള്‍ക്കിനി ലോലിപോപ്പില്ല. പലപ്പോഴും ലോലിപ്പിനായി കുഞ്ഞുങ്ങള്‍ വാശിപിടിച്ച് കരയുമ്പോള്‍ കരച്ചില്‍ മാറ്റാന്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ലോലിപോപ്പ് വാങ്ങികൊടുക്കുന്നു. എന്നാല്‍ നിറമാര്‍ന്ന ലോലിപോപ്പുകളില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളെ കുറിച്ച് മാതാപിതാക്കളോ ജനങ്ങളോ അവബോധരല്ല. ഇതിന്റെ കൃത്രിമങ്ങള്‍ കണ്ടെത്തിയതോടെ ലോലിപോപ്പ് വില്‍പ്പന നിരോധിക്കാന്‍ ഉത്തരവായി.

വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് വാങ്ങി നല്‍കുന്നത് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളാണെന്ന യാഥാര്‍ഥ്യം ആരും തിരിച്ചറിഞ്ഞില്ല. സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന ലോലിപോപ്പ് മിഠായികളില്‍ ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ കളറുകള്‍ വ്യാപകമായി ചേര്‍ത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനത്ത് വ്യാപകമായി വില്‍പ്പന നടത്തുന്ന ടൈം പാസ് ലോലിപോപ്പ് മിഠായികളില്‍ അനുവദനീയമായതില്‍ കൂടുതല്‍ കൃത്രിമ നിറം കലര്‍ത്തുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

കുട്ടികളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിപ്പിക്കുന്ന വിധത്തില്‍ വില്‍പ്പന നടത്തുന്ന ടൈംപാസ് ലോലിപോപ്പ് മിഠായിയുടെ വില്‍പ്പന പൂര്‍ണമായും തടഞ്ഞു കൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ചെന്നൈയിലെ അലപ്പാക്കത്തു പ്രവര്‍ത്തിക്കുന്ന അഭിഷേഖ് കോട്ടേജ് ഇന്‍ഡ്‌സ്ട്രീസ് എന്ന സ്ഥാപനമാണ് ലോലിപോപ്പിന്റെ നിര്‍മ്മാതാക്കള്‍. ഇവര്‍ മിഠായി വ്യാപകമായി കളര്‍ചേര്‍ത്ത് ഉല്‍പ്പാദിപ്പിച്ചു കേരളത്തില്‍ ഉടനീളം വില്‍പ്പന നടത്തുന്നുണ്ട്. ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ് പച്ച നിറങ്ങളിലാണ് ലോലിപ്പോപ്പിന്റെ വില്‍പ്പന. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തി പരിശോധനയില്‍ ടാര്‍ടാസിന്‍ 100mg അങ്ങേണ്ടുന്നതിന് പകരം 128.67mg അടങ്ങിയതായി കണ്ടെത്തി. ഇത് മാത്രമല്ല, കാര്‍മോയിസിന്‍ 165.48Mg/യും കണ്ടെത്തി. ഇത് അമിതമായ തോതില്‍ ശരീരത്തില്‍ ചെന്നാല്‍ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് അനുവദനീയമായതില്‍ കൂടുതല്‍ കളര്‍ ചേര്‍ത്തുവില്‍പ്പന നടത്തിയ മിഠായി നിര്‍മ്മാതക്കള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന നടപടി സ്വീകരിച്ചത്.


കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം. ഇത്തരം മിഠായി ഉല്‍പ്പാദിപ്പിക്കുന്ന ചെന്നൈയിലെ സ്ഥാപനത്തിനെതിരെയും മൊത്തക്കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും ഭക്ഷ്യസുരക്ഷാ വിഭാഗം ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എം ജി രാജമാണിക്യം അറിയിച്ചു. ഭക്ഷ്യ ഉല്‍പ്പാദകരും, മധുരപലഹാരങ്ങള്‍ വില്‍പ്പന ചെയ്യുന്നവരും ബേക്കറി ഉടമകളും നിയമം അനുശാസിക്കുന്ന വിധത്തുള്ള കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും മറ്റു രുചിവര്‍ദ്ധക രാസവസ്തുക്കളും അളവിലും തോതിലും മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉറപ്പു വരുത്തേണ്ടതാണെന്നും അദ്ദേഹം കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Time pass lolipop sale banned

Farsana Jaleel :