തഗ്ഗ് ലൈഫിന്റെ കർണാടക റിലീസ് പ്രതിസന്ധിയിൽ; പരാതി കേൾക്കാൻ പോലും തയ്യാറാകാതെ സുപ്രീം കോടതി

ഉലകനായകൻ കമൽ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് സിനിമയുടെ റിലീസിന് സുരക്ഷ ആവശ്യപ്പെട്ട് കർണാടക തിയേറ്റേഴ്‌സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ പരാതി കേൾക്കാൻ പോലും സുപ്രീം കോടതി തയ്യാറായില്ല. ആർട്ടിക്കിൾ 32 പ്രകാരമാണ് അസോസിയേഷൻ പരാതി നൽകിയത്. നേരത്തെ ഇതേ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ എതിർപ്പുമായി വന്ന സംഘടനകളുമായി രമ്യതിയിലെത്താനാണ് ഹൈക്കോടതി നിർദ്ദേശിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്.

തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കാനാണ് പരാതി കേട്ട ജസ്റ്റിസ് പികെ മിശ്ര ആവശ്യപ്പെട്ടത്. കന്നഡ ഭാഷയെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ തഗ്ഗ് ലൈഫിന്റെ റിലീസ് മാറ്റിവെക്കുന്നതായി കമൽ ഹാസൻ അറിയിച്ചിരുന്നു.

പിന്നീട് പ്രതിഷേധക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി സിനിമയുടെ റിലീസ് നിരോധിക്കാൻ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും തീരുമാനിച്ചു. ഇതോടെ സിനിമയുടെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തീരുമാനം ആയിരുന്നില്ല. മണിരത്‌നം ആണ് സംവിധാനം. കമൽ ഹാസന്‌റെ രാജ് കമൽ ഫിലിംസും മദ്രാസ് ടാക്കീസും ചേർന്നാണ് സിനിമയുടെ നിർമ്മാണം.

Vijayasree Vijayasree :