കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കും; സിനിമ കാണാന്‍ ജെ പി നദ്ദയെത്തും, പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ഷണം

കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവില്‍ വിവാദ ചിത്രമായ ‘ദ കേരള സ്‌റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. ബെംഗളൂരുവില്‍ നടക്കുന്ന പ്രത്യേക പ്രദര്‍ശനത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ സിനിമ കാണാനെത്തും. ഞായറാഴ്ച രാത്രി 8.45ന് ബെംഗളുരു എംജി ഗരുഡ മാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ നദ്ദ അദ്ധ്യക്ഷത വഹിക്കും.

കര്‍ണാടകയിലെ ബെംഗളൂരുവില്‍ സിനിമ പ്രദര്‍ശിപ്പിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ് ലക്ഷ്യം. ‘ദ കേരള സ്‌റ്റോറി’ ഒരു പ്രധാന സിനിമ ഡോക്യുമെന്റിംങ്ങാണെന്നും കേരളത്തില്‍ നമ്മുടെ കാലത്തുണ്ടായിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്നും ബിജെപി യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

‘നമ്മുടെ യുവതികള്‍ക്കുള്ള സുപ്രധാനമായ ഒരു സന്ദേശം സിനിമയിലുണ്ട്. ഇന്ന് നടക്കുന്ന സിനിമ പ്രദര്‍ശനത്തില്‍ ബെംഗളൂരുവിലെ പെണ്‍കുട്ടികളെ ഞങ്ങള്‍ ക്ഷണിക്കുന്നു’; തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.

അതേസമയം ദ കേരള സ്‌റ്റോറിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. രാജ്യത്തിനെതിരായ ഗൂഢാലോചന ചിത്രം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കര്‍ണാടകയിലെ ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രസ്താവന.

സിനിമയെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപണം ഉന്നയിച്ചിരുന്നു. വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് ഭീകരതയെ മറയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തില്‍ പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്ത് തീവ്രവാദത്തിന്റെ അനന്തരഫലങ്ങള്‍ തുറന്നുകാട്ടാനാണ് ദ കേരള സ്‌റ്റോറി എന്ന സിനിമ ശ്രമിച്ചത്.

ചിത്രം നിരോധിക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കാനുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ നിരോധിക്കാനും വികസനത്തെ പൂര്‍ണമായും അവഗണിക്കാനും മാത്രമേ അവര്‍ക്ക് അറിയൂ. ഞാന്‍ ‘ജയ് ബജരംഗ് ബലി’ എന്ന് വിളിക്കുന്നത് പോലും അവര്‍ക്ക് പ്രശ്‌നമാണ്’, മോദി പറഞ്ഞിരുന്നു.

Vijayasree Vijayasree :