പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ‘ ദി കേരള സ്റ്റോറി’ അണിയറ പ്രവര്‍ത്തകര്‍

ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘ദി കേരള സ്‌റ്റോറി’. തിയേറ്ററുകളില്‍ എത്തിയിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ചിത്രം പശ്ചിമ ബംഗാളില്‍ പ്രദര്‍ശനം വിലക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ അപേക്ഷയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രം സംസ്ഥാനത്ത് പ്രദേശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പാലിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നാണ് വിലക്ക് സംബന്ധിയായ തീരുമാനത്തേക്കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മെയ് 7 മുതല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. ഐഎസ്‌ഐഎസ് ക്യാംപുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മൂന്ന് വനിതകളുടെ അവസ്ഥയാണ് വിവാദ ചിത്രം മുന്നോട്ട് വയ്ക്കുന്നത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി തീവ്രവാദത്തിലേക്ക് എത്തിക്കുന്നുവെന്നാണ് ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം.

ദി കേരള സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദമാണ് രാജ്യമൊട്ടാകെയുണ്ടായത്. ചിത്രം കേരളത്തില്‍ റീലീസ് ചെയ്യുന്നത് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി കേരള ഹൈക്കോടതി നിരസിച്ചിരുന്നു. ഉത്തര്‍പ്രദേശ് ചിത്രത്തെ ടാക്‌സ് ഫ്രീ ആക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം ദി കേരളാ സ്‌റ്റോറിയുടെ പിന്നണി പ്രവര്‍ത്തകരിലൊരാള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍ വിശദമാക്കിയിരുന്നു. മുംബൈ പൊലീസിന് വിവരം അറിയിച്ചതിന് പിന്നാലെ ഇയാള്‍ക്ക് മുംബൈ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

Vijayasree Vijayasree :