വിവാദങ്ങള്‍ക്കിടെ ‘ദ കേരള സ്റ്റോറി’ നാളെ റിലീസിന്

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ ‘ദി കേരള സ്‌റ്റോറി’ നാളെ റിലീസിനെത്തുകയാണ്. അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ ഷേണായിസ് തിയേറ്ററില്‍ നടന്ന പ്രത്യേക പ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് എത്തിയത്.

‘സിനിമ കേരളത്തെ അപമാനിക്കുന്നതല്ല എന്നും സിറിയയിലെ തലവെട്ടല്‍ പോലയുള്ള കാര്യങ്ങളൊഴികെ വയലന്‍സ് രംഗങ്ങള്‍ കുറവാണ്. ഏതെങ്കിലും മതത്തെ ഇല്ലാതാക്കണമെന്ന് സിനിമയില്‍ പറഞ്ഞിട്ടില്ല. സെന്‍സര്‍ ചെയ്ത സിനിമയാണ് പ്രദര്‍ശിപ്പിച്ചത്’. സിനിമ കണ്ട ശേഷം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം കേരള സ്‌റ്റോറിക്കെതിരായ ഹര്‍ജികളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. ഹൈക്കോടതിയിലെത്തുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

ചിത്രത്തിനെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. സമൂഹത്തെയാകെ അധിക്ഷേപിക്കുന്ന ചിത്രം വസ്തുതാപരമല്ലാത്ത കാര്യങ്ങളെ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എഴുതിക്കാണിക്കണം. അതിനാല്‍ നാളെത്തന്നെ ഹര്‍ജി കേള്‍ക്കണമെന്നും വൃന്ദ ഗ്രോവര്‍ കോടതിയോട് ആവശ്യപ്പെട്ടു.

Vijayasree Vijayasree :