അതിജീവിതയുടെ പേര് പറഞ്ഞാൽ കുറ്റമാണ്, പക്ഷെ അവർ സ്വയം പേര് പറയുകയും വനിതയിൽ അഭിമുഖം കൊടുക്കുകയും മുഖചിത്രമായിട്ട് അവർ വരികയും ചെയ്തു; അതിജീവിത അനാവശ്യമായി കേസ് നീട്ടിക്കൊണ്ടു പോകുന്നു; ടിജി മോഹൻദാസ്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. ഇപ്പോൾ അന്തിമ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ് ജൂണിൽ വിധി വരുമെന്നാണ് പ്രതീക്ഷ.

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സംഘപരിവാർ സൈദ്ധാന്തികൻ ടിജി മോഹൻദാസ്. കേസ് അനാവശ്യമായി വലിച്ച് നീട്ടിക്കൊണ്ടുപോകുകയാണ് അതിജീവിത ചെയ്യുന്നത് എന്നും അതുവഴി കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ ഉപദ്രവിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിജീവിതയായ നടിയുടെ പേര് അറിയാതെ പറഞ്ഞതിന്റെ പേരിൽ വന്ദ്യവയോധികനായ എസ്എൻ സ്വാമിക്കെതിരെ പോലും കേസെടുത്തിട്ടുണ്ട് എന്നും എന്നാൽ നടി തന്നെ സ്വയം പേര് വെളിപ്പെടുത്തി അഭിമുഖം നൽകിയിട്ടുണ്ട് എന്നും ടിജി മോഹൻദാസ് ചൂണ്ടിക്കാട്ടി.

‘ഈ കേസ് തീരരുത് എന്ന് ഈ കേസിലെ വാദിക്ക് ഒരു വാശി ഉള്ളപോലെ തോന്നിയിട്ടുണ്ട്. ഓരോ കാര്യത്തിലും ഹൈക്കോടതിയിൽ ചലഞ്ച് ചെയ്യുകയാണ്. അപ്പോൾ ദിലീപും ചലഞ്ച് ചെയ്യും. ചെയ്യും, കാരണം നിങ്ങൾ ചെയ്യുമ്പോൾ അദ്ദേഹത്തിന് കൗണ്ടർ ചെയ്യേണ്ടി വരും. അങ്ങേരുടെ രക്ഷ അങ്ങേർ നോക്കണ്ടേ. വാസ്തവത്തിൽ ഈ കേസ് തീരാതിരിക്കുന്നത് വാദിയുടെ ഭാഗത്ത് നിന്നുള്ള നിരന്തരമായ ഉടക്ക് കൊണ്ടാണ്.

അല്ലെങ്കിൽ എപ്പോഴോ തീരേണ്ട ഒരു കേസാണ്. ഈ കേസ് ഇങ്ങനെ നിലനിർത്തി എപ്പോഴും ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സംഘടിതമായ ഒരു ശ്രമം കേരളത്തിൽ പലരും ചെയ്യുന്നുണ്ട്. കാരണം അവർ നേരത്തെ തീരുമാനിച്ചിട്ടുണ്ട് ദിലീപ് കുറ്റക്കാരനാണ് എന്ന്. അത് എങ്ങനെ തീരുമാനിച്ചു എന്ന് എനിക്ക് മനസിലാകുന്നില്ല. അവരുടെ പേര് പറഞ്ഞാൽ കുറ്റമാണ്.

പക്ഷെ അവർ സ്വയം പേര് പറയുകയും വനിതയിൽ അഭിമുഖം കൊടുക്കുകയും മുഖചിത്രമായിട്ട് അവർ വരികയും ചെയ്തു. ഇതെല്ലാം കേരളത്തിൽ നടന്നു. അവരുടെ പേര് ഓർമ്മയില്ലാതെ വയോവൃദ്ധനായ എസ്എൻ സ്വാമി പറഞ്ഞു എന്ന പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തു. ഇത്ര പ്രശസ്തയായ നടിയായതിനാൽ പേര് പറഞ്ഞ് പോകും. എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു ഈ ആക്രമണത്തിന്റെ പേരിൽ.

ഈ കേസിൽ ദിലീപിന്റെ ഭാഗം കറക്ടായി വാദിക്കുന്ന വക്കീൽമാരെ ഒരു ചാനലും ചർച്ചയ്ക്കായി വിളിച്ചിട്ടില്ല. എതിരായിട്ടുള്ള വക്കീലൻമാരെയാണ് എപ്പോഴും വിളിക്കുന്നത്. ഇപ്പുറത്ത് സാധാരണ മനുഷ്യരും. വക്കീലിന് മുൻപിൽ സാധാരണ മനുഷ്യർ തോറ്റു പോകും. അപ്പോൾ ദിലീപ് കുറ്റക്കാരനാകും. ഈ ടെക്‌നിക്ക് ആണ് ഇപ്പോഴും പ്രയോഗിക്കുന്നത്. ഇതിനകത്ത് വലിയ ഇടപെടൽ നടത്തിയ നടൻ സിദ്ദീഖ് ആണ്.

സിദ്ദീഖ് ജയിലിൽ പോയി ദിലീപിനെ കണ്ടു. മനോരമയിലെ ഷാനിക്ക് വലിയ ദേഷ്യം വന്നു. മനോരമ കോൺക്ലേവിൽ സിദ്ദീഖ് വന്നിരുന്നു. അപ്പോൾ ഷാനി പറഞ്ഞു, നിങ്ങൾ സ്ത്രീ പീഡനത്തിൽ പ്രതിയായ ഒരാളെ ജയിലിൽ പോയി കണ്ടില്ലേ എന്ന്. സിദ്ദീഖ് തിരിച്ച് ചോദിച്ചു സ്ത്രീ പീഡനത്തിൽ പ്രതിയായ ഒരാളെ നിങ്ങൾ എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്നില്ലേ. അദ്ദേഹത്തിന്റെ പേര് ശശി തരൂർ എന്നാണ്.

അദ്ദേഹത്തിന്റെ ഭാര്യ മരിച്ച കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. അങ്ങേർക്കെന്താണ് ഒരു കുഴപ്പവുമില്ലാത്തത് എന്ന് ചോദിച്ചു. ഇത്രയും കടുപ്പമുള്ള ഒരു അടി അതും ഷാനി പ്രഭാകരന് കിട്ടി ഞാൻ കണ്ടിട്ടില്ല. ഞാനോർത്തത് അവർ അത് കട്ട് ചെയ്ത് യൂട്യൂബിൽ ഇടും എന്നാണ്. പക്ഷെ കട്ട് ചെയ്ത് ഇട്ട് കഴിഞ്ഞാൽ അതിലും വലിയ ബഹളമാകും എന്ന് കരുതിയാകും അങ്ങനെ ചെയ്യാതിരുന്നത്.

ജയിലിൽ പോയി കണ്ടു എന്ന കുറ്റം സിദ്ദീഖ് മാത്രമല്ല ചെയ്തത്. കെപിഎസി ലളിതയും പോയി. അവർ പറഞ്ഞു. എനിക്ക് ആ ചെറുക്കനെ അറിയാം. കേസ് എന്തുമായിക്കൊള്ളട്ടെ. അവൻ ജയിലിൽ ആയി എന്നറിഞ്ഞപ്പോൾ ഞാൻ അഞ്ചാറ് മാങ്ങയും ആപ്പിളുമൊക്കെ വാങ്ങി അവന് കൊണ്ടുകൊടുത്തു. അതിന്റെ പേരിൽ എന്നെ തൂക്കിക്കൊല്ലണെങ്കിൽ തൂക്കി കൊന്നോ എന്ന് പറഞ്ഞു.

ഇതെന്ത് പണ്ടാരമാണ്. ഒരാൾക്ക് ഒരാളെ പോയി ജയിലിൽ കാണാൻ പാടില്ലേ. അതേസമയം ഇവരൊക്കെ യാക്കൂബ് മേമന് വേണ്ടി വലിയ കാര്യങ്ങൾ പറയും. അതെന്ത് ന്യായമാണ്. ദിലീപിനെ ഇപ്പോൾ തൂക്കിക്കൊല്ലണം. വിചാരണ പോലും വേണ്ട, ഇപ്പോൾ തന്നെ തൂക്കിക്കൊല്ലണം എന്നാണ് പറയുന്നത്. ഇത് അനുവദിച്ച് കൊടുക്കാൻ പറ്റില്ല. കേസിന്റെ ഔട്ട്കം എന്തുമായിക്കോട്ടെ.

അത് നിൽക്കുമ്പോൾ തന്നെ ഒരു മനുഷ്യനെ ഇങ്ങനെ ഉപദ്രവിച്ച് അദ്ദേഹത്തിന്റെ ഭാവി നശിപ്പിക്കാൻ മാത്രം ഒന്നും പറ്റില്ല. ഏതായാലും ദിലീപിന് ഡയറക്ട് ഇതിൽ പങ്കില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ദിലീപ് ഒരാൾക്ക് ക്വട്ടേഷൻ കൊടുത്ത് അയാൾ പോയി ചെയ്തു എന്നാണ് കേസ്. കേസിന്റെ ഫാക്ട് എടുത്താൽ തന്നെ ദിലീപിന് നേരിട്ട് പങ്കില്ല എന്ന് വ്യക്തമാകും.

അത് കഴിഞ്ഞ് ബാലചന്ദ്രകുമാറിനെ കൊണ്ട് ഗൂഢാലോചന കേസ് കൊണ്ടുവന്നു. എന്തെല്ലാം ചെയ്തു. ആ മനുഷ്യന്റേയും കരിയർ അല്ലേ നഷ്ടപ്പെട്ടത്. കുറച്ച് കഴിയുമ്പോൾ ആൾക്കാർക്ക് സിംപതി അദ്ദേഹത്തോട് തോന്നും. സ്വാഭാവികമാണ്. അതുകൊണ്ട് എന്റെ ഒരു വിലയിരുത്തലിൽ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിൽ അന്തിമ വാദം പൂർത്തിയായത്. ഇതുവരെയുള്ള വാദത്തിൽ കോടതിക്ക് ആവശ്യമെങ്കിൽ വ്യക്തത തേടും. ഇതിനായി കേസ് മെയ് 21ന് പരിഗണിക്കുന്നതായിരിക്കും. അതിന് ശേഷം വിചാരണക്കോടതി കേസ് വിധി പറയാൻ മാറ്റും. ഏഴ് വർഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി അടുത്ത മാസത്തോടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികൾ ഏപ്രിലിൽ പൂർത്തിയായിരുന്നു. കേസിൽ എട്ടാം പ്രതി കൂടിയായ ദിലീപിന്റെ ഭാവി എന്താകുമെന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്.

അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്.

ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.

കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.

നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.

ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.

പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാപ്രകൾ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം. കലാഭവൻ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയിൽ വെച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതിൽ ഇടിക്കലായിരുന്നു ഡിവൈഎഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാൻ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.

Vijayasree Vijayasree :