സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്.
2023ലെ അവാർഡാണ് പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. മുൻവർഷത്തെ ടി.വി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ് ബൈജു ചന്ദ്രൻ ചെയർമാനും ടെലിവിഷൻ പ്രോഗ്രാം / ഡോക്യുമെന്ററി സംവിധായകരായ ഡയാന സിൽവസ്റ്റർ, മോഹൻകുമാർ കല്ലായിൽ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാള ടെലിവിഷൻ സംപ്രേഷണത്തിന് അടിത്തറ പാകിയ വ്യക്തിയാണ് കെ. കുഞ്ഞികൃഷ്ണൻ എന്ന് ജൂറി അഭിപ്രായപ്പെട്ടു. 1977 മുതൽ 2005 വരെയുള്ള മൂന്നു പതിറ്റാണ്ടുകാലം ടെലിവിഷൻ എന്ന മാധ്യമത്തിന്റെ സാങ്കേതികവും സർഗാത്മകവുമായ വളർച്ചയ്ക്കുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്.
1977ൽ കൽക്കത്ത ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലിയിൽ പ്രവേശിച്ച കെ. കുഞ്ഞികൃഷ്ണൻ, മദ്രാസ് ദൂരദർശന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കെ, മദ്രാസിൽനിന്നുള്ള മലയാള സംപ്രേഷണത്തിന്റെ ചുമതല വഹിച്ചു. 1984ൽ തിരുവനന്തപുരം ദൂരദർശന്റെ പ്രഥമ ഡയറക്ടർ എന്ന നിലയിൽ, ദൃശ്യമാധ്യമപ്രവർത്തനരംഗത്തെ പ്രതിഭാധനരുടെ ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ നിർണായകപങ്കു വഹിച്ചു.
1985 ജനുവരി ഒന്നിന് മലയാളമണ്ണിൽനിന്ന് ആരംഭിച്ച ടെലിവിഷൻ സംപ്രേഷണത്തിന് നേതൃത്വം നൽകി. 1987ൽ സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ആയി തിരുവനന്തപുരം ദൂരദർശൻ സ്റ്റുഡിയോയെ മാറ്റിയെടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ചു.
1990കളുടെ തുടക്കത്തിൽ സ്വകാര്യ ചാനലുകളുടെ വ്യാപനം സൃഷ്ടിച്ച വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, ദൂരദർശനെ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചു. ദേശീയതലത്തിൽ ദൂരദർശന്റെ അഡീഷണൽ ഡയറക്ടർ ജനറൽ പദവിയിൽ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിച്ചുകൊണ്ട് 2005ൽ അദ്ദേഹം വിരമിച്ചു.
ടെലിവിഷനും സമൂഹവും, ടെലിവിഷൻ: വീക്ഷണം വിശകലനം എന്നീ പഠനഗ്രന്ഥങ്ങൾ, 2018ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച ‘പ്രളയകാലത്തെ മലയാള ടെലിവിഷൻ’ എന്ന ലേഖനം തുടങ്ങിയ രചനകളിലൂടെ ഈ മാധ്യമത്തെ അക്കാദമികമായി സ്ഥാനപ്പെടുത്തുന്നതിലും സ്തുത്യർഹമായ സംഭാവനകൾ നൽകിയിട്ടുള്ളതായി ജൂറി വിലയിരുത്തി.