ചരിത്രത്തിലെതന്നെ ഏറ്റവും മോശം തീരുമാനം; തെലങ്കാന സംസ്ഥാന ഗീതം കീരവാണി ചിട്ടപ്പെടുത്തരുത്, മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് സംഗീതജ്ഞര്‍

ഈ വരുന്ന ജൂണ്‍ രണ്ടിന് തെലങ്കാന സംസ്ഥാനം രൂപീകൃതമായി പത്തുവര്‍ഷം തികയുകയാണ്. ഇതിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ആഘോഷവേളയില്‍ പുറത്തിറങ്ങേണ്ട ഗാനത്തിനെച്ചൊല്ലി സംസ്ഥാനത്ത് ഒരു വിവാദം പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.

ഓസ്‌കര്‍ ജേതാവ് എം.എം. കീരവാണിയ്‌ക്കെതിരെ തെലങ്കാനയിലെ സംഗീതജ്ഞര്‍ ചേര്‍ന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കത്തയച്ചിരിക്കുകയാണ്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് ഒരു സംസ്ഥാന ഗീതം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജയ ജയ ഹേ തെലങ്കാന എന്ന ഗാനം ചിട്ടപ്പെടുത്താന്‍ എം.എം. കീരവാണിയെയാണ് മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ഈ തീരുമാനം തെലങ്കാനയിലെ സംഗീതസംവിധായകരെ ചൊടിപ്പിച്ചതാണ് വിവാദത്തിന് കാരണം. കീരവാണി തെലങ്കാന സ്വദേശിയല്ല എന്നതാണ് മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സംഗീതജ്ഞര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാരണം. ചരിത്രത്തിലെതന്നെ ഏറ്റവും മോശം തീരുമാനം എന്നാണ് ഇതിനെതിരെ തെലങ്കാന സിനി മ്യൂസിഷ്യന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്.

സംസ്ഥാനഗീതം ചിട്ടപ്പെടുത്താന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള സംഗീതസംവിധായകനെ ചുമതലപ്പെടുത്തുന്നത് തെലങ്കാന പ്രസ്ഥാനത്തിനുതന്നെ എതിരാണ്. കീരവാണിക്കുപകരം തെലങ്കാനയില്‍നിന്നുള്ള സംഗീതജ്ഞര്‍ക്ക് അവസരം നല്‍കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ നിന്നുള്ള കവി അന്ദേശ്രീയാണ് ജയ ജയ ഹേ തെലങ്കാന എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ജയ ജയ ഹേ തെലങ്കാന എന്ന ഗാനത്തിന്റെ നവീകരിച്ച പതിപ്പാണ് ഈ ഗാനം. തെലങ്കാനയിലെ സമ്പന്നമായ സംസ്‌കാരം പ്രമേയമായ ഗാനം ജൂണ്‍ 2 ന് പുറത്തിറങ്ങും.

Vijayasree Vijayasree :