ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി വന്നത് സ്വന്തം കരിയർ തന്നെയാണ്. വലിയ അവസരങ്ങൾ മുൻനിര നായിക നടിമാർക്ക് നഷ്ടമായി എന്ന് റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം നിരവധി മീടൂ ആരോപണങ്ങളും പ്രമുഖ നടന്മാർക്കെതിരെ വന്നിരുന്നു.
എന്നാൽ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുളള അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവർ കേസുമായി മുന്നോട്ട് പോകാൻ സഹകരിക്കാത്തത് കാരണമാണ് സർക്കാർ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഈ തീരുമാനത്തിനെതിരെ നടി പാർവ്വതി തിരുവോത്ത് കഴിഞ്ഞ ദിവസം രംഗത്ത് വന്നത് വലിയ ചർച്ചയായിരുന്നു.
ഹേമാ കമ്മി്റ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായല്ലോ എന്നും എന്തെങ്കിലും തീരുമാനമായോ എ്ന്നുമാണ് പാർവ്വതി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചത്. ഇപ്പോൾ പാർവ്വതിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. പാർവ്വതി ഉന്നയിച്ചത് തീർത്തും പ്രസക്തമായ ഒരു ചോദ്യം ആണെന്ന് ഒരു അഭിമുഖത്തിൽ ചിൻമയി പറയുന്നു.
ഹേമ കമ്മിറ്റിയുണ്ടാക്കിയത് തന്നെ അതിജീവിതകളുടെ സംരക്ഷണം ഉദ്ദേശിച്ച് കൊണ്ടാണ്. പോലീസ് അന്വേഷണത്തിൽ എന്ത് സംരക്ഷണമുണ്ടാകും എന്ന ശരിയായ ചോദ്യം തന്നെയാണ് അവർ ഉന്നയിച്ചത്. എന്തുകൊണ്ടാണ് റിമ കല്ലിങ്കലും പാർവ്വതിയും അപ്രഖ്യാപിത നിരോധനം നേരിടേണ്ടി വരുന്നത്. മറുവശത്ത് കരാർ കൊടുത്ത് പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ദിലീപിന് വലിയ പ്രമോഷൻ ലഭിക്കുന്നു, ചിന്മയി കുറ്റപ്പെടുത്തി.
മലയാളം, തമിഴ് സിനിമാ രംഗങ്ങൾ തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല. എന്നാൽ മലയാളത്തിൽ കുറഞ്ഞ പക്ഷം അവർക്ക് ഒരു ഹേമാ കമ്മിറ്റിയെങ്കിലും ഉണ്ട്. അത് തുടക്കത്തിൽ തനിക്ക് വളരെ അധികം സന്തോഷം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ ഒരു സഹപ്രവർത്തകയ്ക്ക് വലിയൊരു ദുരന്തം സംഭവിച്ചു എന്ന് അറിഞ്ഞിട്ടും സ്ത്രീകൾ പോയി ദിലീപിന്റെ ചുമൽ തിരുമ്മുകയാണ് എന്നത് അപമാനകരമാണ് എന്നും ചിന്മയി പറഞ്ഞു.
അതേസമയം, എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങൾ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ ലക്ഷ്യം, അല്ലേ? അതിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോർട്ട് സമർപ്പിച്ചിട്ട് ആകെ അഞ്ചര വർഷമല്ലേ കഴിഞ്ഞുള്ളു എന്നുമായിരുന്നു പാർവതി ചോദിച്ചിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 35 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മുൻപ് മൊഴി നൽകിയ ഭൂരിപക്ഷം പേരും കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് അറിയിച്ചത്.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാളത്തിലെ അഭിനേത്രികൾ തുറന്ന് പറച്ചിലുകളുമായി രംഗത്ത് വന്നതിന് അഭിനന്ദിച്ച് ചിന്മയി രംഗത്ത് വന്നിരുന്നു. വിമൻ ഇൻ സിനിമ കളക്ടീവിന്റെ പ്രവർത്തനങ്ങളേയും ചിന്മയി അഭിനന്ദിക്കുകയുണ്ടായി. ഇത്തരത്തിൽ സ്ത്രീകൾ ഒരുമിച്ച് നിന്നുളള പ്രവർത്തനം വേറെ ഒരു ഇൻഡസ്ട്രിയിലും കാണാൻ സാധിക്കില്ല. തങ്ങൾ നേരിട്ട ലൈംഗിക പീഡനങ്ങൾ തുറന്ന് പറഞ്ഞ സ്ത്രീകൾക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതാണെന്നും ഇത്തരത്തിലുളള പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്നും ചിന്മയി ചൂണ്ടിക്കാട്ടുകയുണ്ടായി.
അടുത്തിടെ, തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ മത്ത മഴെെ പാട്ട് പാടിയതിന് ശേഷം ഗായിക ചിന്മയ് ശ്രീപദയുടെ വിലക്കുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായിരുന്നു. മി ടൂ ആരോപണത്തിന് പിന്നാലെ, വരിസഖ്യ അടച്ചില്ല എന്ന കാരണത്താൽ 2018 ൽ ആണ് ചിന്മയിയെ തമിഴ് സിനിമ ബാൻ ചെയ്ത്. അത് കാരണം തമിഴ് സിനിമയിൽ പാട്ട് പാടാനോ, ഡബ്ബ് ചെയ്യാനോ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി ചിന്മയ്ക്ക് സാധിക്കുമായിരുന്നില്ല.
അതുകൊണ്ട് തന്നെ തഗ്ഗ് ലൈഫിലെ ഈ പാട്ട് പാടിയത് ധീയാണ്, ഇതിന്റെ ഹിന്ദി തെലുങ്ക് വേർഷൻ പാടാനുള്ള അവസരം ചിന്മയിക്ക് ലഭിക്കുകയും ചെയ്തു. ഓഡിയോ ലോഞ്ചിൽ ധീയ്ക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ചിന്മയ് പങ്കെടുക്കുകയും, അതിന്റെ തമിഴ് വേർഷൻ പാടുകയും ചെയ്തതോടെ വിലക്ക് വീണ്ടും ചർച്ചയാവുകയായിരുന്നു.
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ പലരും മീ ടൂ ആരോപണം നടത്തിയിരുന്നു. എന്നാൽ അതിൽ വിലക്കേർപ്പെട്ടത് ചിന്മയ്ക്ക് മാത്രമായിരുന്നു. ആ വിലക്ക് നേരിട്ട കാലം താൻ എത്രമാത്രം വേദനകൾ അനുഭവിച്ചു എന്ന് ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ചിന്മയ് തുറന്നു പറഞ്ഞു. സാമ്പത്തികമായും മാനസികമായും ഒരുപാട് പ്രയാസങ്ങൾ അന്ന് നേരിട്ടു.
ആ സമയത്ത് ബിസിനസ്സിനുണ്ടായ തകർച്ചയും വല്ലാതെ ബാധിച്ചു. അതെന്തോ കഷ്ടകാലം തന്നെയായിരുന്നു. ചെറുപ്പത്തിൽ ദൈവത്തോടുള്ള ദേഷ്യത്തിന്, ദൈവത്തിന്റെ ഫോട്ടോ വലിച്ചെറിഞ്ഞ ആളായിരുന്നു ഞാൻ. പക്ഷേ എന്റെ കഷ്ടകാലത്ത് ആശ്വാസം ക്ഷേത്രത്തിൽ പോയിരിക്കുന്നത് മാത്രമാണ്. ദൈവത്തിന് മുന്നിൽ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്.
മാസം 20 പാട്ടുകൾ പാടിയിരുന്ന എനിക്ക് ആറ് മാസത്തിൽ 20 പാട്ടുകൾ പോലും കിട്ടാതെ വരിക എന്ന അവസ്ഥ വളരെ മോശമാണ്. പക്ഷേ അന്ന് പ്രതികരിച്ചതിൽ തെറ്റുണ്ട് എന്ന് ഇന്നും കരുതുന്നില്ല. എന്റെ ഭർത്താവിന്റെ പൂർണ സമ്മതത്തോടെയും അറിവോടെയുമാണ് പ്രതികരിച്ചത്. അദ്ദേഹവും, അദ്ദേഹത്തിന്റെ വീട്ടുകാരും എനിക്ക് പൂർണ പിന്തുണ നൽകി. അന്ന് ഞങ്ങൾ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമകളുടെ പിന്തുണയും വളരെ വലുതാണ്. മാധ്യമങ്ങളും ആളുകളും എന്നും വീടിന് മുന്നിൽ വളഞ്ഞിട്ടിട്ടും, ഇറങ്ങിപ്പോകാൻ അവർ പറഞ്ഞില്ല
ഒരു മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചവരുണ്ട്, അതിന് എനിക്ക് താത്പര്യമില്ല. അനുഭവിച്ചത് ഞാനാണ്, അതിന് ആരുടെയും കാലിൽ വീണ് മാപ്പപേക്ഷിക്കില്ല. അന്ന് ഞാൻ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ, കോംപ്രമൈസ് സംസാരിക്കാൻ വൈരമുത്തുവിന്റെ ടീം ബന്ധപ്പെട്ടിരുന്നു.
കോംപ്രമൈസ് എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്, പീഡിപ്പിച്ചതിന് ശേഷം കല്യാണം കഴിക്കാമെന്നോ എന്ന എന്റെ മറുചോദ്യത്തിന് ശേഷം അവർ വിളിച്ചില്ല. തെറ്റ് ചെയ്യാത്തവർ ആണെങ്കിൽ എന്താണ് എന്നെ കോംപ്രമൈസിന് വിളിച്ചത്. ഇന്നും ആ കേസിന്റെ നിയമനടപടികൾ നേരിടുകയാണ് ഞാൻ എന്നും ചിന്മയ് പറഞ്ഞു.
ഇന്ത്യയൊട്ടാകെ വൻ ചർച്ചയ്ക്ക് ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് വഴിവെച്ചിരുന്നത്. ഈ വേളയിൽ മലയാള താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന അമ്മയും ചർച്ചയായിരുന്നു. ഓഗസ്റ്റ് 19 ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഘടനയിൽ പല തരത്തിലുള്ള ഉലച്ചിലുകൾ സംഭവിക്കുന്നത്. സ്വകാര്യ വിവരങ്ങളെല്ലാം ഒഴിവാക്കി പുറത്ത് വന്ന 233 പേജുള്ള റിപ്പോർട്ടിലൂടെ മലയാള സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമെല്ലാം പുറം ലോകമറിഞ്ഞു.
സിനിമയിലേക്ക് അവസരം നൽകി പ്രൊഡക്ഷൻ കൺട്രോളറോ മറ്റാരെങ്കിലുമോ സമീപിക്കുമ്പോഴോ അല്ലെങ്കിൽ അവസരം ചോദിക്കുമ്പോഴോ ആദ്യം പറയുന്നത് അഡ്ജസ്റ്റ്‌മെന്റിനും വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടി വരും എന്നാണ്. ഈ രണ്ട് വാക്കുകളും സിനിമാമേഖലയ്ക്ക് ഇന്ന് സുപരിചിതമാണ്. സിനിമയിൽ ഉയരങ്ങളിലെത്തണമെങ്കിൽ ഇത്തരത്തിൽ അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചയും വേണ്ടി വരുമെന്ന് ചിലർ പറഞ്ഞതായി കമ്മിഷന് മുന്നിൽ ഒരു നടി മൊഴി നൽകി.
സിനിമയിൽ വിജയിച്ചവരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് അവസരം തേടുന്നവരോട് ഇത്തരക്കാർ പറയും. അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാകുന്ന ചിലർ സിനിമ മേഖലയിലുണ്ട്. മകൾ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന അത്തരത്തിലുള്ള സാഹചര്യത്തിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന ചില അമ്മമാരെയും തനിക്കറിയാമെന്ന് കമ്മിഷനു മുന്നിൽ മൊഴി നൽകിയ ഒരു നടി പറഞ്ഞു.
ഇതിന്റെയെല്ലാം വിഡിയോ, ഓഡിയോ ക്ലിപ്പുകൾ, വാട്‌സാപ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എന്നിവ കമ്മിഷന് മുന്നിലെത്തിയിട്ടുണ്ട്. ലൈം ഗികമായി വഴങ്ങുന്നവർക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. ന ഗ്നത പ്രദർശിപ്പിക്കാൻ നടിമാർക്ക് മുകളിൽ സമ്മർദമുണ്ട്. വഴിവിട്ട കാര്യങ്ങൾക്ക് സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. അതിക്രമം കാട്ടിയവരിൽ ഉന്നതരുണ്ട്.
പണത്തിന് വേണ്ടി സ്ത്രീകൾ എന്തും ചെയ്യുമെന്നാണ് ഇത്തരക്കാരുടെ മനോഭാവം. പ്രശ്നക്കാരിയാണെന്ന് ഒരു നടിയെ മുദ്രകുത്തുമ്പോൾ പിന്നീട് അവർക്കാർക്കും അവസരം നൽകുകയില്ല. അതുകൊണ്ടു തന്നെ അഭിനയം മോഹമായി കൊണ്ടുനടക്കുന്ന പല സ്ത്രീകളുടെയും പ്രതികരണം മൗനം മാത്രമായിരിക്കും. സത്യം തുറന്ന് പറയാൻ ഭയമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
നഗ്നത എത്രത്തോളം പ്രദർശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച് യാതൊന്നും കരാറിൽ പറയാതെ ചിത്രീകരണം തുടങ്ങുമ്പോൾ നിലപാട് മാറിമറിയുന്നുവെന്ന് ഒരു നടി ഹേമ കമ്മിറ്റിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. വളരെ കുറച്ച് ശരീരഭാഗങ്ങൾ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാർ കൂടുതൽ ശരീരഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടുന്നു. ചിത്രീകരണം തുടങ്ങുമ്പോൾ ലിപ് ലോക്ക് സീനുകളിൽ വരെ അഭിനയിക്കാൻ ആവശ്യപ്പെടുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരുന്നു.
ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പവർ ഗ്രൂപ്പിന്റെ ഭാഗമായുള്ളവർക്ക് കാരവാൻ ഉണ്ടാകും. നടിമാർക്ക് ശുചിമുറികൾ പോലും ലൊക്കേഷനിൽ ഇല്ല. പി.വി.സി. പൈപ്പിൽ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ സൗകര്യം നൽകുന്നത്. കാറ്റടിച്ചാൽ പോലും പറന്നുപോകും വിധമുള്ള താൽക്കാലിക സംവിധാനമാണിതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.