‘മണിച്ചിത്രത്താഴ് യഥാര്‍ത്ഥത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ട ആലുംമൂട്ടില്‍ കുടുംബത്തിലെ കൊലപാതകം’; സിനിമ ആയപ്പോള്‍ ഉയര്‍ന്ന ജാതിക്കാരായി, സിനിമാ മേഖലയിലും ജാതീയത ശക്തമാണെന്ന് സ്വാമി സച്ചിദാനന്ദ

സിനിമാ മേഖലയിലും ജാതീയത ശക്തമാണെന്ന് ശിവഗിരി മഠം മേധാവിയും ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ. ഒരു സിനിമയിലെ കഥാപാത്രങ്ങളിലും ഇതിവൃത്തങ്ങളിലും ജാതി പ്രകടമാണെന്നും അതിനു ഉദാഹരണമാണ് മണിച്ചിത്രത്താഴ് എന്ന സിനിമയെന്നും സ്വാമി സച്ചിദാനന്ദ പറയുന്നു.

ഈഴവ സമുദായത്തില്‍പ്പെട്ട ആലുംമൂട്ടില്‍ കുടുംബത്തില്‍ നടന്ന കൊലപാതകത്തെ ആസ്പദമാക്കി ചെയ്ത മണിച്ചിത്രത്താഴ് സിനിമ ആയപ്പോള്‍ ഉയര്‍ന്ന ജാതിക്കാരായി കഥാപാത്രങ്ങള്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കലാഭവന്‍ മണി, തിലകന്‍ തുടങ്ങിയ നടന്മാര്‍ ജാതീയതയുടെ പേരില്‍ നിരസിക്കപ്പെട്ടു. കുലീനമോ നല്ലതോ ആയ ഏതെങ്കിലും ഒരു കഥാപാത്രം സിനിമയില്‍ ഉണ്ടെങ്കില്‍ അത് സ്ഥിരമായി ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരായിരിക്കും. താഴ്ന്ന ജാതികളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ അങ്ങനെ ചിത്രീകരിക്കപ്പെടില്ല. കലാഭവന്‍ മണിക്ക് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ നേരിട്ട് പോയി കണ്ടിരുന്നു.

‘പഴശ്ശിരാജ’ ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. പഴശ്ശിരാജയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേലായുധപ്പണിക്കര്‍ മഹാനായ നായകനായിരുന്നു. പണിക്കരുടെ പദവി പഴശ്ശിരാജയേക്കാള്‍ താഴ്ന്നത് ഏത് വിധത്തിലാണ്? എന്നാല്‍ കേരളത്തിലെ ബഹുജനമനസ്സില്‍ പണിക്കര്‍ എപ്പോഴും താഴ്ന്ന ജാതിയില്‍ നിന്നുള്ള ഒരാളായാണ് കാണുന്നത്.

ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘യുഗ പുരുഷന്‍’ എന്ന ചിത്രം മികച്ചതാണെങ്കിലും വാണിജ്യപരമായി വിജയിക്കാനായില്ല. കവി കുമാരന്‍ ആശാനെക്കുറിച്ച് അടുത്തിടെ ഇറങ്ങിയ ഒരു സിനിമയും തിയേറ്ററുകള്‍ കണ്ടെത്താന്‍ പാടുപെടുകയാണ്’ എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :