അവൻ അവസാനമായി എനിയ്ക്ക് അയച്ച ആ മെസ്സേജ്!

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. സ്വന്തം അനുജനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും സഹോദരി ശ്വേതയ്ക്ക് ഇനിയും കരകയറാൻ സാധിച്ചിട്ടില്ല സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ​ ബെച്ചാര’ പുറത്തിറങ്ങിയതിന് ശേഷം സഹോദരനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ശ്വേത.

“അതികഠിനമായ വേദനയാണ് ഞാൻ അനുഭവിക്കുന്നത്. അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം ഓരോ ചിന്തകൾ എന്റെ ഓർമയിലേക്കെത്തുകയും അതെന്നെ തകർത്തു കളയുകയും ചെയ്യുന്നു. അത്തരത്തിലൊരു ഓർമയാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വേദനകൾ പങ്കുവയ്ക്കുന്തോറും അത് കുറയും എന്നാണല്ലോ പറയുന്നത്,” എന്ന വാക്കുകളോടെയാണ് ശ്വേത തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

സുശാന്തിനെ കൂടാതെ തനിക്ക് ഒരു സഹോദരൻ കൂടി ഉണ്ടായിരുന്നു എന്നും, താൻ ജനിക്കുന്നതിന് മുൻപ്, കുഞ്ഞായിരുന്നപ്പോൾ തന്നെ ആ സഹോദരൻ മരിച്ചുവെന്നും ശ്വേത പറയുന്നു. ഏറെ പ്രാർഥനകൾക്കൊടുവിൽ സുശാന്ത് ജനിച്ചപ്പോൾ വളരെ സന്തോഷത്തിലായിരുന്നു തങ്ങൾ.

“ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ഞങ്ങൾ കളിച്ചു, നൃത്തം ചെയ്തു, പഠിച്ചു, എല്ലാത്തരം കുഴപ്പങ്ങളും ചെയ്തു, ഭക്ഷണം കഴിച്ചു, ഉറങ്ങി, എല്ലാം ഒരുമിച്ച് ചെയ്തു, അങ്ങനെ ഞങ്ങൾ രണ്ട് വ്യത്യസ്ത വ്യക്തികളാണെന്ന് ആളുകൾ മറന്നു.”

സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ, ഞങ്ങൾക്ക് വ്യത്യസ്ത ക്ലാസുകളിൽ പോകേണ്ടിവന്നു. ഭായിയുടെ നഴ്സറിയും എന്റെ ക്ലാസുകളും ഒരേ കെട്ടിടത്തിലായതിനാൽ ഞങ്ങളുടെ ഒന്നാം വർഷം നന്നായി പോയി. എന്നാൽ പിന്നീട് എന്റെ യുകെജി ക്ലാസ് മറ്റൊരു കെട്ടിടത്തിലായിരുന്നു. അവന്റെ ക്ലാസ് റൂം അതേ കെട്ടിടത്തിൽ തന്നെ തുടർന്നു, അതിനാൽ ഞങ്ങൾ വേർപിരിഞ്ഞു. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് ഒരു ദിവസം ഞാൻ എന്റെ ക്ലാസ് മുറിയിൽ, അവനെ കണ്ടു. ഞങ്ങൾ അന്ന് വെറും 4/5 വയസ്സ് പ്രായമുള്ളവരായിരുന്നു.” സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് സുശാന്ത് തന്റെ ക്ലാസിൽ എത്തിയതും തനിക്ക് സങ്കടവും പേടിയും തോന്നി അതുകൊണ്ടാണ് വന്നതെന്ന് അവൻ പറഞ്ഞുവെന്നും ശ്വേത ഓർക്കുന്നു. എല്ലാവരുടേയും കണ്ണ് വെട്ടിച്ച് തന്റെ ക്ലാസിലെത്താൻ അവൻ കാണിച്ച സാഹസികത തന്നെ ഞെട്ടിച്ചെന്നും ക്ലാസ് ടീച്ചർ വന്നപ്പോൾ സഹോദരന് വയ്യ എന്ന് പറഞ്ഞ് ക്ലാസിൽ കൂടെ ഇരുത്തിയതും ശ്വേത പറയുന്നു.

കാലം അതിവേഗം മുന്നോട്ട് പോയി. 2007 ൽ ഞാൻ വിവാഹിതയായ ദിവസം. വിവാഹം കഴിഞ്ഞ് ഞാൻ പോകുമ്പോൾ ഭായ് എന്നെ മുറുകെ കെട്ടിപ്പിടിച്ചു, ഞങ്ങൾ ഒരുപാട് കരഞ്ഞു. ശാരീരികമായി ഞങ്ങൾ ഇനി ഒരുമിച്ച് നിൽക്കില്ല, ഞാൻ യു‌എസ്‌എയിലേക്ക് പോകുമ്പോൾ പലപ്പോഴും പരസ്പരം കാണില്ല.”

രണ്ടു പേരുടേയും ജീവിതങ്ങൾ തിരക്ക് പിടിച്ചതായി. ബോളിവുഡിലെ സുശാന്തിന്റെ വിജയത്തിൽ തങ്ങൾ ഏറെ സന്തോഷിച്ചിരുന്നു എങ്കിലും അവനെപ്പോഴും തന്റെ കുഞ്ഞനുജൻ ആയിരുന്നു എന്ന് ശ്വേത പറയുന്നു. തനിക്കൊപ്പം കുറച്ച് നാൾ യുഎസിൽ വന്ന് നിൽക്കാൻ സുശാന്തിനോട് പറഞ്ഞിരുന്നതും ശ്വേത ഓർക്കുന്നു.

“എല്ലാത്തിൽ നിന്നും അവനെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു… ഉറങ്ങി എണീക്കുമ്പോൾ അവനെ തൊട്ടടുത്ത് കാണാൻ കഴിഞ്ഞെങ്കിലെന്ന്, നടന്നതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു,” ശ്വേത കുറിച്ചു.

Noora T Noora T :