മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സുശാന്ത് താമസിച്ചിരുന്ന വീട്ടില്‍ വാടകക്കാരനെത്തി; വാടക എത്രയെന്നോ…!

നിരവധി ആരാധകരുള്ള ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. ഇപ്പോഴിതാ അദ്ദേഹം താമസിച്ചിരുന്ന മുംബൈയിലെ ഫ്‌ളാറ്റില്‍ പുതിയ വാടകക്കാരനെത്തിയെന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ഏകദേശം മൂന്നു വര്‍ഷത്തിന് ശേഷമാണ് വാടകക്കാരന്‍ വരുന്നത്. ഈ ഫ്‌ളാറ്റില്‍ സുശാന്ത് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനാലും ദുരൂഹതകളേറെ ഉണ്ടായിരുന്നതിനാലുമാണ് പുതിയ വാടകക്കാരനെ ലഭിക്കാന്‍ താമസമുണ്ടായത്.

ഫ്‌ളാറ്റിന് വാടകക്കാരനെ ലഭിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരെ പലരും സമീപിച്ചു തുടങ്ങിയത്. മാസം അഞ്ചു ലക്ഷം രൂപ വാടകയ്ക്കാണ് ഇപ്പോള്‍ ഈ ഫ്‌ളാറ്റ് ഒരാള്‍ വാടകയ്‌ക്കെടുത്തിരിക്കുന്നത്. 30 ലക്ഷംരൂപ സുരക്ഷാ നിക്ഷേപവും.

2020 ജൂണ്‍ 14നാണ് സുശാന്തിനെ ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബാന്ദ്രാവെസ്റ്റിലെ കാര്‍ട്ടര്‍ റോഡിലുള്ള മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റ് ഇനി ബോളിവുഡ് താരങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കില്ലെന്ന തീരുമാനത്തിലാണ് ഇതിന്റെ ഉടമ. ഏതെങ്കിലും കോര്‍പ്പറേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെയാണ് തിരയുന്നത്. പലരും വന്ന് ഫ്‌ളാറ്റ് കണ്ടെങ്കിലും വിവാദമായ ഇത് വാടകയ്‌ക്കെടുക്കാന്‍ നല്ലൊരുശതമാനം പേരും തയ്യാറാകുന്നില്ല.

ചിലര്‍ തയ്യാറായി വരുമ്പോഴേക്കും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തുകയാണെന്ന് ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ റഫീഖ് മര്‍ച്ചന്റ് പറയുന്നു. കടലിന് അഭിമുഖമായുള്ള ഈ ഫഌറ്റില്‍ നാല് കിടപ്പുമുറികളാണുള്ളത്. 2019 ഡിസംബറിലാണ് സുശാന്ത് ഈ ഫ്‌ളാറ്റ് മാസം 4.51 ലക്ഷം രൂപ വാടകയ്‌ക്കെടുക്കുന്നത്. സുശാന്തും പെണ്‍സുഹൃത്ത് റിയ ചക്രവര്‍ത്തിയുമായിരുന്നു ഇവിടെ താമസം.

Vijayasree Vijayasree :