പച്ചക്കള്ളം; സുശാന്തിന്റെ ആത്മാവിന്റെ ശബ്ദം വ്യാജം; തെളിവ് സഹിതം വെളിപ്പെടുത്തലുമായി മെന്റലിസ്റ്റ് നിപിൻ

ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറയുന്നത് പോലെ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം താരത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന അമേരിക്കന്‍ പാരാനോര്‍മല്‍ വിദഗ്ദന്‍ സ്റ്റീവ് ഹഫിന്റെ അവകാശവാദവുമായി എത്തിയിരുന്നു

എന്നാൽ അത് വ്യാജമാണെന്ന് തെളിവ് സഹിതം വെളിപ്പെടുത്തി മെന്റലിസ്റ്റ് നിപിന്‍ നിരാവത്ത്. സ്റ്റീവ് ഹഫിന്റെ വിഡിയോകൾ കൃത്രിമമായി നിർമിച്ചതാണെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും നിപിൻ അഭ്യർത്ഥിച്ചു. ആത്മാക്കളെ വിളിച്ചുവരുത്തി സംസാരിക്കാൻ കഴിവുള്ളവരാണെന്ന് തെളിയിക്കുകയാണെങ്കിൽ അവർക്ക് തന്റെ സ്വർണമാല സമ്മാനമായി നൽകുമെന്നും നിപിൻ പ്രഖ്യാപിച്ചു.

‘മരിച്ചുപോയ പ്രിയപ്പെട്ടവരോട് ഒരിക്കലെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ജനങ്ങളുടെ ഈ ആഗ്രഹത്തെയാണ് പലരും ചൂഷണം ചെയ്യുന്നത്. സ്റ്റീഫ് ഹഫ് പുറത്തുവിട്ട വിഡിയോകള്‍ നേരത്തെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണെന്നും അതിലെ ശബ്ദം പൂര്‍ണമായും സുശാന്തിന്റേതല്ലെന്നും നിപിന്‍ വ്യക്തമാക്കി.

ആത്മാക്കളുമായി സംസാരിക്കാന്‍ സ്റ്റീഫ് ഹഫ് ഒരുക്കിയതിനു സമാനമായ സജ്ജീകരണങ്ങള്‍ സ്വന്തം മുറിയില്‍ ഒരുക്കിയ നിപിന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ശബ്ദങ്ങള്‍ പുനരാവിഷ്ക്കരിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ വിശ്വസിക്കരുതെന്ന് പറഞ്ഞ നിപിന്‍ കഴുത്തിലണഞ്ഞിരുന്ന സ്വര്‍ണമാല ഊരി ഒരു വൈന്‍ ഗ്ലാസിലിട്ട് കൊണ്ട് ഒരു വെല്ലുവിളിയും നടത്തി. ‘ആര്‍ക്കെങ്കിലും ആത്മാവിനെ വിളിച്ചുവരുത്താന്‍ കഴിയുകയാണെങ്കില്‍, അതുവഴി എന്റെ അമ്മയുമായി സംസാരിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഈ മാല നിങ്ങള്‍ക്കുള്ളതാണ്. ആര്‍ക്കു വേണമെങ്കിലും സമീപിക്കാം. മൂന്നുമാസം സമയം തരും. അതുവരെ ഈ മാല ഞാന്‍ അണിയില്ല.’ നിപിന്‍ പറഞ്ഞു

Noora T Noora T :