സിബിഐയുടെ ചോദ്യങ്ങൾക്ക് മുന്നിൽ അടിപതറി; ശബ്ദമുയര്‍ത്തി റിയ; നാടകീയ രംഗങ്ങൾ

സുശാന്ത് സിങ് കേസുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള സിബിഐയുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ച നടി റിയ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ നിയന്ത്രണംവിട്ട് ശബ്ദമുയര്‍ത്തിയത്രെ. മൂന്നാം ദിവസം 8 മണിക്കൂര്‍ തുടര്‍ന്ന ചോദ്യം ചെയ്യലില്‍ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു.

സിബിഐ സംഘം ഉടന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥരെ കാണും. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാവാത്ത റിയ ചക്രവര്‍ത്തിക്ക് ലഹരിമരുന്നു കടത്തുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് എന്‍സിബി അന്വേഷണം ആരംഭിച്ചത്. റിയയുമായി ലഹരിമരുന്ന് ഇടപാട് ഉണ്ടായിരുന്നതായി സംശയിക്കുന്ന ഗോവയിലെ ഹോട്ടല്‍ വ്യവസായി ഗൗരവ് ആര്യ ഇന്നു മുംബൈയില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകും.

5 ദിവസം സുശാന്തിനൊപ്പം താമസിച്ച സുശാന്തിന്റെ മുംബൈയിലുള്ള സഹോദരി മീട്ടു സിങ്ങിനെ സിബിഐ ഇന്നു ചോദ്യം ചെയ്‌തേക്കും. സഹോദരന്‍ മരിക്കുന്നതിന് 2 ദിവസം മുന്‍പാണ് മീട്ടു സ്വന്തം വീട്ടിലേക്കു മടങ്ങിയത്. റിയയുടെ സഹോദരന്‍ ഷോവിക്കിനെ തുടര്‍ച്ചയായ നാലാംദിവസവും ചോദ്യം ചെയ്തു.

സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോഡി, ഫ്‌ലാറ്റ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ, വീട്ടുജോലിക്കാരന്‍ കേശവ് എന്നിവരെയും സിബിഐ വിളിപ്പിച്ചിരുന്നു.

Noora T Noora T :