ആ ഫഌറ്റില്‍ താമസിച്ചാല്‍ സ്വസ്ഥത എന്നന്നേക്കുമായി നശിക്കും; സുശാന്ത് താമസിച്ചിരുന്നു ഫഌറ്റില്‍ താമസിക്കാന്‍ ആളെ കിട്ടാതെ ഉടമസ്ഥന്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടനായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. അദ്ദേഹത്തിന്റെ മരണം ബോളിവുഡിനും ആരാധകര്‍ക്കും വളരെ വലിയ ആഘാതമാണ് നല്‍കിയത്. കടുത്ത വിഷാദരോഗത്തെത്തുടര്‍ന്ന് 2020ലാണ് താരം ഫഌറ്റില്‍ തൂങ്ങിമരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നും അദ്ദേഹത്തിന്റെ മരണത്തില്‍ പല ദുരൂഹതകളും നില്‍ക്കുന്നുണ്ടെന്നാണ് കുടുംബാഗങ്ങളും ആരാധകരും പറയുന്നത്.

എന്നാല്‍, സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ രണ്ടര വര്‍ഷത്തിന് ശേഷവും താമസിക്കാന്‍ ആരും എത്തിയിട്ടില്ല. ഭയമോ ചില മുന്‍ധാരണകളോ മൂലം വീട് വാടകയ്‌ക്കെടുക്കാന്‍ രണ്ടര വര്‍ഷം കാത്തിരുന്നിട്ടും ആരും എത്തുന്നില്ലെന്നാണ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ പറയുന്നത്.

വിദേശത്ത് സ്ഥിരതാമസമാക്കിയ ഒരാളാണ് ഫഌറ്റിന്റെ ഉടമസ്ഥന്‍. ഇനിയൊരിക്കല്‍ കൂടി ബോളിവുഡില്‍ നിന്നുള്ള ഒരു സെലിബ്രിറ്റിക്കും ഫഌറ്റ് നല്‍കാന്‍ ഉടമ ഒരുക്കമല്ല. ഒരു കോര്‍പറേറ്റ് ഉദ്യോഗസ്ഥന് ഫഌറ്റ് നല്‍കാനാണ് ഉടമയ്ക്ക് താല്‍പര്യം. ബ്രോക്കര്‍മാര്‍ പലരേയും സമീപിച്ചെങ്കിലും പക്ഷേ വാടകക്കാരായി ആരുമെത്തിയില്ല.

ഫഌറ്റ് വാടകയ്‌ക്കെടുക്കാന്‍ ആളെത്തേടി റഫീക്ക് എന്ന ബ്രോക്കര്‍ ഒരു ട്വീറ്റ് പങ്കുവച്ചതോടെയാണ് വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സുശാന്ത് സിംഗ് രജ്പുത് തൂങ്ങിമരിച്ച ഫഌറ്റെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുറികള്‍ നോക്കാന്‍ പോലും ഭയപ്പെട്ട് ആളുകള്‍ തിരിഞ്ഞുനടക്കുകയാണ് പതിവെന്ന് ബ്രോക്കര്‍ പറയുന്നു. ഈ ഫഌറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളെയാണ് ചിലര്‍ക്കെല്ലാം ഭയം. ഈ ഫഌറ്റില്‍ താമസിച്ചാല്‍ തങ്ങളുടെ സ്വസ്ഥത എന്നന്നേക്കുമായി നശിക്കുമെന്ന് കരുതുന്നവരുമുണ്ടെന്ന് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ റഫീക്ക് പറഞ്ഞു.

Vijayasree Vijayasree :