നടന്‍ സുഷാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സുഷാന്തിന്‍റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍റെ മരണവും ചര്‍ച്ചയാകുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിഷ സാലിയന്‍ മുംബൈയിലെ പതിനാല് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
മരണത്തില്‍ ആത്മഹത്യാകുറിപ്പൊന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 28 വയസ്സുകാരിയായ ദിഷ മുന്‍പ് ഐശ്യരാറായ് ബച്ചനും വരുണ്‍ ശര്‍മ്മക്കും കൂടെ ജോലി ചെയ്തിട്ടുണ്ട്. ദിഷയുടെ മരണത്തിന് തൊട്ടുപിന്നാലെ ദുരൂഹത ആരോപിച്ച് നിരവധി ബോളിവുഡ് മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ദിഷയുടെ മരണത്തില്‍ മുംബൈ മല്‍വാനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഇന്ന് നടന്‍ സുഷാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതായ വാര്‍ത്ത പുറത്തുവരുന്നത്.
മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിംഗ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ എന്നീ നിലയിലും പ്രശസ്തനാണ്
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ
1986 ജനുവരി 21ന് ബിഹാറിലെ പാട്നയിൽ ജനിച്ച സുശാന്ത് ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. തുടർന്ന് ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. തുടർന്ന് അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്ന ചിത്രം ഹിറ്റായി.
ഇതോടെ സുശാന്ത് ബോളിവുഡിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. എം.എസ്. ധോണി; ദി അൺടോൾഡ് സ്റ്റോറിയിലെ ടൈറ്റിൽ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. 2019ൽ പുറത്തിറങ്ങിയ ചിച്ചോർ ആണ് അവസാന ചിത്രം.