കേരളത്തിന്റെ പോക്ക് പാതാളത്തിലേയ്ക്ക്; നല്ല ഹൃദയമുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയം നോക്കരുത്; സുരേഷ് ഗോപി

ലോക്‌സഭാ തിരഞ്ഞെടുധപ്പ് തയ്യാറെടുപ്പുകളിലാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും. തൃശൂരില്‍ സുരേഷ് ഗോപി തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ അടുത്തിടെ സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ;

കേരളത്തിന്റെ പോക്ക് പാതാളത്തിലേയ്ക്കാണ്, ഈ നവകേരളം എന്ന പരിപാടി പാര്‍ട്ടിയെ കനപ്പിക്കാനും പാര്‍ട്ടിയിലെ ചില വ്യക്തികളെ കനപ്പിക്കാനുമുള്ള ധൂര്‍ത്തിനായി നടത്തുന്ന ഒരു പരിപാടിയാണ്. ഇനി ചെയ്യേണ്ടത് ജനങ്ങള്‍ മുന്നോട്ട് വരണം. ജനകീയ സമരങ്ങള്‍ ഇവിടെ ഉണ്ടാകണം.

ഇനിമുതല്‍ പെട്രോളും ഡീസലും അടിക്കുമ്പോള്‍ ചുമത്തുന്ന ആ രണ്ടു രൂപയുടെ ചുങ്കം തരാന്‍ തയാറല്ല എന്നു പറഞ്ഞുതന്നെ നിങ്ങള്‍ പെട്രോള്‍ പമ്പുകളില്‍നിന്ന് പെട്രോളടിക്കണം. അങ്ങനെ മുന്നോട്ടു പോകാനാകുന്നില്ലെങ്കില്‍ ഒരാഴ്ചത്തേക്കു പെട്രോള്‍ അടിക്കുന്നില്ല എന്നു തീരുമാനിച്ച്, നമ്മുടെ ജീവിതം തന്നെ സ്തംഭിപ്പിച്ചുകൊണ്ട് എന്താണ് സമരരൂപത്തില്‍ ചെയ്യാനാകുക എന്ന് ജനങ്ങള്‍ തീരുമാനമെടുക്കണം.

ഇവിടെ പലരും ഇപ്പോള്‍ ന്യൂയോര്‍ക്കിലെ കുഞ്ഞമ്മയ്ക്ക് കടന്നുപോകാനുള്ള റോഡ് നോക്കി നടക്കുകയാണ്. എവിടെ നോക്കിയാലും ധൂര്‍ത്ത് മാത്രമാണ് നടക്കുന്നത്. എന്നും നല്ല ഹൃദയമുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയം നോക്കരുത്. പ്രാപ്തിയുള്ളവരെ തിരഞ്ഞെടുത്തില്ലെങ്കില്‍ ആ ദേശത്തിനും അവരുടെ ഗൃഹങ്ങള്‍ക്കുപോലും ഒരു ഗുണവും ഉണ്ടാകില്ല എന്നും സുരേഷ് ഗോപി പറയുന്നു.

അതേസമയം തൃശൂരില്‍ നടന്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്ന് നേരത്തെ വ്യക്തമായതാണ്. സുരേഷ് ഗോപിക്ക് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമാ രംഗത്ത് നിന്ന് മറ്റു ചിലരും കൂടി ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നാണ് വിവരം. ചാലക്കുടിയില്‍ സംവിധായകന്‍ മേജര്‍ രവിയുടെ പേര് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Vijayasree Vijayasree :