പ്രചാരണത്തിന് എത്തിയ ഇടത്ത് ആവശ്യത്തിന് ആളുകളില്ല; അടുപ്പിക്കാത്ത ഇടത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? അണികളോട് കയര്‍ത്ത് സുരേഷ് ഗോപി

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മൂന്ന് മുന്നണികളും. തൃശൂരില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നടത്തുന്നത്. ഈ വേളയില്‍ അണികളോട് കയര്‍ത്തിരിക്കുകയാണ് സുരേഷ് ഗോപി. പ്രചാരണത്തിന് എത്തിയ ഇടത്ത് ആവശ്യത്തിന് ആളുകള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച കാരണം. ഇന്ന് രാവിലെയോടെ ശാസ്താംപൂവം ആദിവാസി കോളനി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

എന്നാല്‍ ഇവിടെ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. കൂടാതെ ഇവിടെയുള്ള പലരുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിക്കാതിരുന്നതോടെ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരോട് നടന്‍ ക്ഷുഭിതനാവുകയായിരുന്നു. ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ താന്‍ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് പോകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

അടുപ്പിക്കാത്ത ഇടത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? എനിക്ക് വോട്ട് വാങ്ങിച്ചു തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്‍ ഇവിടെയുണ്ടാകണം. ബൂത്തുകാര്‍ ഇത് മനസിലാക്കണമെന്നും സുരേഷ് ഗോപി പ്രവര്‍ത്തകരോട് പറഞ്ഞു. നമ്മള്‍ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. അവര്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കാനാണ് ഇറങ്ങിയിരിക്കുന്നത്.

അതിന് എന്നെ സഹായിച്ചില്ലെങ്കില്‍ നാളെ മുതല്‍ ഞാന്‍ തിരുവനന്തപുരത്തേയ്ക്ക് പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിച്ചോളാം. എനിക്ക് ഒരു താല്‍പര്യവുമില്ല, ഭയങ്ക കഷ്ടമാണ് ഇത് കേട്ടോയെന്നും നടന്‍ പ്രവര്‍ത്തകരോട് പറയുകയുണ്ടായി. സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിക്കുന്ന വേളയില്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

ഇതിനിടയില്‍ പ്രവര്‍ത്തകരില്‍ ചിലര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കവും നടത്തിയെങ്കിലും അത് വിജയിച്ചില്ല. ശാസ്താംപൂവം കോളനിയിലെ അന്തേവാസികള്‍ കാട്ടില്‍ തേന്‍ ശേഖരിക്കാനായിപോയ നേരത്താണ് സുരേഷ് ഗോപി അവിടെയെത്തിയതെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ ആളുകള്‍ എത്താതിരുന്നതോടെ താരം കുപിതനാവുകയായിരുന്നു.

അതേസമയം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. സൂപ്പര്‍താരമായ സുരേഷ് ഗോപിയുടെ വരവോടെ മണ്ഡലത്തിന്റെ ഗ്രാഫ് കുത്തനെ കുതിച്ചുയരുകയായിരുന്നു. ഇതിനിടെ മണ്ഡലത്തില്‍ സര്‍െ്രെപസ് നീക്കം നടത്തിയ കോണ്‍ഗ്രസ് കെ മുരളീധരനെ രംഗത്തിറക്കിയാണ് പദ്ധതികള്‍ ഒരുക്കുന്നത്. ഇടതുപക്ഷത്തിന് വേണ്ടി വിഎസ് സുനില്‍കുമാറും മത്സര രംഗത്തുണ്ട്.

ജയം പ്രതീക്ഷിച്ചു തന്നെയാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ കാര്യമായ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നത്. പത്മജ വേണുഗോപാലിന്റെ കൂടി വരവോടെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാല്‍ മുരളീധരന്റെ ബലത്തില്‍ ജയം സുനിശ്ചിതമെന്ന് കോണ്‍ഗ്രസും, മണ്ഡലത്തിലെ ചിരപരിചിതനെന്ന ലേബല്‍ ഉള്ള സുനില്‍ കുമാറിലൂടെ ഇവിടം തിരിച്ചുപിടിക്കാമെന്ന് ഇടതുമുന്നണിയും കരുതുന്നു.

Vijayasree Vijayasree :