കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്… ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ; സുപ്രിയ മേനോൻ

മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിർമ്മാതാവ് സുപ്രിയ മേനോൻ. ‘കുരുതി’യുടെ സെറ്റിൽ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയ മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. സഹായികളോ ബഹളങ്ങളോ ഇല്ലാതെ ജോലിയോടുള്ള ആത്മസമർപ്പണം മാത്രമുള്ള ഒരു അഭിനേതാവായിരുന്നു അദ്ദേഹം എന്നാണ് മാമുക്കോയയെക്കുറിച്ച് സുപ്രിയ പറയുന്നത്.

‘‘കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്. സഹായികളില്ല, പരിവാരങ്ങളില്ല, ബഹളമില്ല, ഷോട്ടുകൾക്കിടയിൽ കാരവാനിലേക്കുള്ള പോക്കില്ല, ഏകമനസ്സോടെ ജോലിയോടുള്ള സമർപ്പണം മാത്രം. എത്ര മനോഹരമായ ആത്മാവ് ആണ് അദ്ദേഹം. ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ.’’–സുപ്രിയ മേനോൻ കുറിച്ചു.

സുപ്രിയയും പൃഥ്വിരാജും നിർമിച്ച ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ വളരെ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയിരുന്നു

മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാൻ കോഴിക്കോട്ടെ ടൌൺഹാളിലേക്കെത്തിയത് ആയിരങ്ങളായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ആരംഭിച്ച പൊതുദ‍ർശനം രാത്രി പത്ത് മണിവരെ നീണ്ടു. ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും ജനങ്ങൾ എത്തി. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Noora T Noora T :