പൃഥ്വിരാജ് ചെയ്തതിനേക്കാൾ ക്രൂരമായ ചതി ഉണ്ണി മുകുന്ദൻ ചെയ്തു, ആ ഒരു ശാപം ഇനി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടേ ഇരിക്കും; സുനിൽ പരമേശ്വരൻ

മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദൻ തിളങ്ങിയിരുന്നു.

മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദൻ. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകർ കണ്ടിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും തുറന്ന് പറയന്നതിലൂടെ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങളും നടക്കാറുണ്ട്.

ഇപ്പോഴിതാ നടനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നോവലിസ്റ്റ് സുനിൽ പരമേശ്വരൻ. അനന്ദഭദ്രം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ അവസരം നൽകിയിട്ടും അതിൽ നിന്നും അവസാന നിമിഷം ഉണ്ണി പിൻമാറിയെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സുനിൽ പരമേശ്വരൻ ആരോപിക്കുന്നത്.

എനിക്ക് ഉണ്ണി മുകുന്ദനെ വർഷങ്ങൾക്ക് മുമ്പ് അറിയാം. കാരണം എന്റെ അനന്തഭദ്രം എന്ന സിനിമ കഴിഞ്ഞതിന് ശേഷം, അന്ന് മലയാള മനോരമയിൽ വന്ന സർപ്പസത്രം എന്ന നോവൽ ‘മാടമ്പള്ളി’ എന്ന പേരിൽ സിനിമയാക്കാൻ മേജർ രവി സമീപിച്ചു. അന്നത്തെ പ്രശസ്ത നിർമ്മാണ കമ്പനിയായ വൈശാഖ് മൂവീസിന്റെ രാജൻ എന്നയാളായിരുന്നു നിർമ്മാതാവ്. ആ കഥ മലയാള മനോരമയിൽ വന്നപ്പോൾ തന്നെ ഞാൻ രാജൻ ചേട്ടനോട് കഥ പറഞ്ഞതാണ് . അങ്ങനെ പൃഥ്വിരാജിനെ നായകനാക്കി അഡ്വാൻസും കൊടുത്തു.

എനിക്കും അഡ്വാൻസ് കിട്ടി. തിരക്കഥ മൊത്തം പൂർത്തിയാക്കുകയും ചെയ്തു. ഷൂട്ടിങ്ങിന് ദിവസം തീരുമാനിച്ചതിന് ശേഷം പൃഥ്വിരാജ് എന്ന നടൻ ആ സിനിമയിൽ നിന്ന് പിൻമാറി. കാരണം എന്താണ് എന്ന് പൃഥ്വിരാജിനേ അറിയൂ. മറ്റൊരു നടനെ കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു, ഒരു പയ്യനുണ്ട് ലോഹിതാദാസ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് നോക്കി വെച്ച പയ്യനാണ്, ഗുജറാത്ത് കാരനാണ്, കാണാൻ സുന്ദരനാണെന്നൊക്കെ.

അങ്ങനെ ജോണി സാഗരിക എന്ന അന്നത്തെ നിർമ്മാതാവ് വഴി ആ ചെറുപ്പക്കാരനെ കാണാൻ ഞാൻ തീരുമാനിച്ചു. ജവഹർ നഗറിലെ ഫ്‌ളാറ്റിൽ അങ്ങനെ ഉണ്ണി മുകുന്ദൻ എന്ന പയ്യൻ വന്നു. അദ്ദേഹം എന്റെ കൂടെ താമസിച്ചു. ഞാൻ കഥ പറഞ്ഞ് കൊടുത്തു. മേജർ രവി അഡ്വാൻസ് കൊടുത്തോ എന്ന് സംശയമുണ്ട്. എന്തായാലും ചെന്നൈയിൽ വിട്ട് സ്റ്റണ്ടൊക്കെ പഠിപ്പിച്ചു. എല്ലാം പഠിപ്പിച്ച് റെഡിയായി കഴിഞ്ഞപ്പോൾ വൈശാഖ് മൂവീസ് പറഞ്ഞു ഇയാൾ പുതുമുഖ നായകനാണ്, ഇയാൾ വന്നാൽ സിനിമ വിജയിക്കില്ല എന്നൊക്കെ.

ഉണ്ണി മുകുന്ദന് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല. എന്തായാലും ഉണ്ണി മുകുന്ദൻ ഒഴിവാക്കപ്പെട്ടുവെന്ന ആ സിനിമ വേണ്ടാന്ന് വെച്ചു. ഈ പ്രൊജക്ട് ഞാനും വേണ്ടെന്ന് വെച്ചു. ഉണ്ണി മുകുന്ദന് വലിയ പ്രതീക്ഷ ഉണ്ടായിരുന്ന പ്രൊജക്ട് ആയിരുന്നു. അദ്ദേഹത്തിന്റെ തകർച്ച വലുതായിരുന്നു. അദ്ദേഹം രാത്രിയിൽ നെടുവീർപ്പിടുകയും വിഷമിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടതാണ്. അദ്ദേഹം കരയുകയാണ്. അന്ന് ഉണ്ണി ചോദിച്ചിരുന്നു എനിക്ക് മലയാള സിനിമയിൽ ഒരു നടനാകുമോയെന്ന്.

ഞാൻ അന്ന് അദ്ദേഹത്തോട് പറഞ്ഞു, എനിക്കൊരു സിനിമ ഉണ്ടായാൽ തനിക്ക് ഒരു അവസരം ഞാൻ തരുമെന്ന് പറഞ്ഞു. ഞങ്ങൾ അവിടെ നിന്ന് പിരിഞ്ഞു. ഞാൻ കോഴിക്കോടായിരുന്നപ്പോൾ പല്ലവി മൂവീസിന്റെ സജിത്ത് എന്ന നിർമ്മാതാവ് എന്നെ വന്നു കണ്ടു. ഞാൻ അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. അത് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. പരസ്യകമ്പനി നടത്തിയ ജബ്ബാർ കല്ലറയ്ക്കൽ സംവിധായകൻ ആകുന്നു.

ആദ്യം മുതലേ ആ സിനിമയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്തായാലും രണ്ട് ലക്ഷം രൂപയ്ക്ക് നിർമ്മാതാണ് ആ സിനിമയുടെ റൈറ്റ് വാങ്ങിച്ചു. എനിക്ക് 50,000 രൂപ തന്ന് എഗ്രിമെന്റ് എഴുതി വാങ്ങി. ഡയറക്ടർക്കും ചെക്ക് കൊടുത്തു. ഉണ്ണി മുകുന്ദന് രണ്ട് ലക്ഷവും കൊടുത്തു. അങ്ങനെ ഷൂട്ടിങ് തുടങ്ങി. മനോജ് കെ ജയനും അഭിനയിക്കാമെന്ന് സമ്മതിച്ചു. ഉണ്ണി മുകുന്ദനെ കാസ്റ്റ് ചെയ്തത് ഞാൻ പറഞ്ഞിട്ടാണ്.

എന്നാൽ ഷൂട്ടിങ് തുടങ്ങും മുൻപ് പൃഥ്വിരാജ് ചെയ്തതിനേക്കാൾ ക്രൂരമായ ചതി, ഇയാൾ ഈ സിനിമയിൽ അഭിനയിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു. എന്ത് നിഷ്ഠൂരവും ക്രൂരവുമായ കാര്യമാണ്. അനന്തഭദ്രത്തിന്റെ സെക്കന്റ് പാർട്ട് തകർത്തതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ഈ ഉണ്ണി മുകുന്ദനാണ്. കൊടുത്ത രണ്ട് ലക്ഷം തിരിച്ചുകൊടുത്തു. അന്ന് ഉണ്ണിയെ വിളിച്ച് ഞാൻ പറഞ്ഞു, ഇനി ഉണ്ണി മുകുന്ദനെ സിനിമയ്ക്ക് വേണ്ടി സമീപിക്കില്ലെന്ന്. വാക്കിന് വ്യവസ്ഥ വേണം. പിന്നെ അയാളെ ഞാൻ കണ്ടിട്ടില്ല. ഒരു ശാപം ഇനി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടേ ഇരിക്കും എന്നും സുനിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു, നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്നാണ് വിപിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം മികച്ച അവസരം ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണെന്നതടക്കമുളള കാര്യങ്ങളും ഉണ്ണിക്കെതിരെ ഇയാൾ വെളിപ്പെടുത്തിയിരുന്നു.

ഉണ്ണിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വിപിൻ പരാതിയിൽ പറയുന്നത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഉണ്ണി മുകുന്ദന്റെ ഇമേജിനെ വരെ ബാധിക്കുന്ന ആരോപണങ്ങൾ വിപിൻ കുമാറിന്റെ പരാതിയിലുണ്ട്.

മാർക്കോയ്ക്ക് ശേഷം ഹിറ്റ് സിനിമ ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ഉണ്ണി മുകുന്ദനുണ്ടെന്നാണ് വിപിൻ കുമാർ പറയുന്നുണ്ട്. കൂടാതെ നടി നിഖില വിമലുമായി ഉണ്ണി മുകുന്ദനുള്ള പ്രശ്നവും പരാതിയിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. ‘കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രൊഫഷണൽ മാനേജരായി ജോലി ചെയ്ത് വരികയാണ്.

കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടെയും സിനിമാ പ്രൊമോഷൻ പ്രവർത്തനങ്ങളും ചെയ്ത് വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവർത്തിച്ച കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലർക്കും മുൻകാലങ്ങളിൽ ഇതേ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് പുറത്ത് പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായിരുന്ന ചിത്രമാണ് മാർക്കോ. എന്നാൽ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്ന് മുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്.

ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അസ്വാരസത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന നിലയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നെയും ബാധിച്ചിട്ടുണ്ട്,’ വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നതിങ്ങനെ. നിഖില വിമൽ ആണ് ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി മുകുന്ദന്റെ നായികയായെത്തിയത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 21 നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന് നിഖില വിമലുമായി പ്രശ്നമുണ്ടെന്ന വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സിനിമാ രംഗത്ത് ഒരു താരത്തോട് ഉണ്ണി മുകുന്ദന് ശത്രുതയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

ഇതാദ്യമായല്ല നടൻ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത്. മുൻപ് ഉണ്ണി മുകുന്ദൻ മേജർ രവിയെ മർദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വിവാദ സംഭവം. സിനിമയുടെ ചിത്രീകരണം കാണാനായിരുന്നു ഉണ്ണി മുകുന്ദനെത്തിയത്. മേജർ രവി സംഘട്ടന രംഗങ്ങളിൽ സഹായിക്കാനും. ഇതിനിടയിൽ സെറ്റിൽ വെച്ച് ഉണ്ണിയെ മേജർ രവി പരിഹസിച്ചത്ര. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ഉണ്ണി അദ്ദേഹത്തെ മർദ്ദിച്ചുവെന്നാണ് വാർത്തകൾ വന്നത്.

ഇരുവരും പ്രശ്നങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇരുതാര്യങ്ങളും വ്യക്തമാക്കിയില്ല. പിന്നീട് മേജർ രവിയുടെ അറുപതാം പിറന്നാളാഘോഷത്തിൽ ഉണ്ണി പങ്കെടുക്കുകയും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. തനിക്ക് ഉണ്ണിയോട് യാതൊരു പരിഭവവും ഇല്ലെന്നും മകന്റ പ്രായമേ ഉള്ളൂ അദ്ദേഹത്തിന് എന്നുമായിരുന്നു അന്ന് മേജർ രവി പ്രതികരിച്ചിരുന്നത്.

മാനേജരെ തല്ലിയെന്ന ആരോപണത്തിൽ നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ച് കൊണ്ടാണ് മേജർ രവി രംഗത്തെത്തിയിരുന്നത്. സംഭവം അറിഞ്ഞപ്പോൾ തന്നെ ഉണ്ണിയെ ഫോൺ വിളിച്ചിരുന്നുവെന്നും എന്നാൽ ഫോൺ എടുത്തില്ലെന്നും മേജർ രവി പറയുന്നു. ഉണ്ണി മുകുന്ദൻ എന്ന വ്യക്തി ബിജെപിക്കാരനോ ആർഎസ്എസുകാരനോ അല്ല, ഉണ്ണി മുകുന്ദന് പാർട്ടി മെംബർഷിപ്പോ ഇല്ല.

എനിക്ക് ഉണ്ണിയെ സംരക്ഷിക്കേണ്ട ബാധ്യതയുമില്ല. ഒരു കലാകാരൻ എന്ന നിലയ്ക്ക് തമാശയായിട്ടാണ് തോന്നിയത്. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് ഞാൻ അവനെ വിളിക്കുക. ഞാനൊരാളെയും പിന്തുണയ്ക്കുകയല്ല. ഉണ്ണിക്ക് 37 വയസ്സായി, അതിന്റെ ഒരു പക്വത കാണിക്കണം. വിപിനും നാൽപതിനടുത്ത് പ്രായം ഉണ്ടാകും. രണ്ടുപേർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകാം എന്നുമാണ് മേജർ രവി പറ‍ഞ്ഞത്.

അതേസമയം, അയാൾ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ലെന്നാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. അത് തികച്ചും തെറ്റായ കാര്യമാണ്. ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്. മറ്റൊരു വിവരം ഞാൻ അറിഞ്ഞത് ഇയാൾ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വർഷത്തേക്ക് ഞാൻ വളരെ തിരക്കിലാണ് എന്നാണ്. ഇത് എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാൾ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.

ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്. സമൂഹത്തിൽ എനിക്കുളള വില തന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കി കളയുമെന്ന് ഇയാൾ എന്നെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്. എന്റെ സഹപ്രവർത്തകരുമായി എപ്പോഴും നല്ലൊരു പ്രൊഫഷണൽ ബന്ധമാണ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ ഈ വ്യക്തി കൊടുംവിഷമാണ് എന്നുമായിരുന്നു ഉണ്ണിമുകുന്ദന്റെ പ്രതികരണം.

Vijayasree Vijayasree :