ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ പേരും ഉയർന്ന് വന്നത്. എന്നാൽ ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം എന്നാണ് പുറത്ത് വരുന്ന വിവരം. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് എക്സൈസ് ശ്രീനാഥിനെ കേസിൽ സാക്ഷിയാക്കുന്നത്.

നേരത്തെ ഈ കേസിലെ പ്രതിയായ തസ്ലീമയുമായി ശ്രീനാഥ് ഭാസി നടത്തിയ ചാറ്റിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. എന്നാൽ അത് മതിയായ തെളിവ് ആവില്ലെന്നാണ് എക്സൈസ് പറയുന്നത്. സിനിമ മേഖലയുമായി ബന്ധപെട്ട് തസ്ലീമ നടത്തിയ ഇടപാടുകൾ ലഹരിയുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇതിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കമുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകൾ മറ്റെന്തോ കാര്യങ്ങൾക്കുള്ളതാണെന്ന സംശയമാണ് എക്സൈസ് അന്വേഷണ സംഘത്തിന് നിലവിലുള്ളത്. കേസിലെ പ്രതിയായ തസ്ലീമയ്ക്ക് പെൺവാണിഭ റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു.

മാത്രമല്ല ഇതിനായി സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്ന് മോഡലായ സൗമ്യയും മൊഴി നൽകിയിരുന്നു. അതിനിടെ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിറിന് ഇന്ന് നോട്ടീസ് നൽകിയേക്കും. ഏഴ് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ് കൈമാറുക.

Vijayasree Vijayasree :