മികച്ച പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി, വയലാര്‍ അവാര്‍ഡ് നേരത്തെ കിട്ടേണ്ടത്; സജി ചെറിയാന്‍

വയലാര്‍ അവാര്‍ഡ് തനിക്ക് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അവാര്‍ഡുകള്‍ തനിക്ക് പല തവണ നിഷേധിച്ചുവെന്നുമുള്ള ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മികച്ച പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പിയെന്നും വയലാര്‍ അവാര്‍ഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.

വയലാര്‍ അവാര്‍ഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഒരവാര്‍ഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും മന്ത്രി വിശദീകരിച്ചു.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് ശ്രീകുമാരന്‍ തമ്പിയാണ് അര്‍ഹനായത്. ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്‌ക്കാരം. എ ആര്‍ രാജരാജ വര്‍മ്മ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു വയലാര്‍ അവാര്‍ഡ് കിട്ടിയ വിവരം ശ്രീകുമാരന്‍ തമ്പി അറിഞ്ഞത്.

അവാര്‍ഡുകള്‍ പല തവണ നിഷേധിച്ചുവെന്ന് തുറന്നടിച്ചായിരുന്നു പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.

‘വയലാര്‍ അവാര്‍ഡ് 3 തവണ ഉണ്ടെന്ന് അറിയിച്ച ശേഷം പിന്നെ നിഷേധിച്ചു. സാഹിത്യ അക്കാഡമി പുരസ്‌കാരം നിഷേധിച്ചത് ഒരു മഹാകവിയാണെന്നും’ ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചതോടെ വിഷയം വലിയ ചര്‍ച്ചയായി. വൈകിയെന്ന പരാതിപ്പെടുമ്പോഴും 27 ന് അവാര്‍ഡ് വാങ്ങാന്‍ നിശാഗന്ധിയിലുണ്ടാകുമെന്ന് ശ്രീകുമാരന്‍ തമ്പി അറിയിച്ചിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ കടുത്ത ആരോപണങ്ങളോട് വയലാര്‍ ട്രസ്റ്റ് പ്രതികരിച്ചിട്ടില്ല.

Vijayasree Vijayasree :