ഇവരെ ഒന്നിച്ചു വീണ്ടും സ്ക്രീനില്‍ കാണണം എന്ന അതിമോഹം ഇനി നടക്കില്ല; വി എ ശ്രീകുമാർ

ബോളിവുഡ് നടൻ ഋഷി കപൂറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ വി.എ.ശ്രീകുമാർ. ബച്ചനെയും ഋഷി കപൂറിനെയും ഒന്നിപ്പിച്ച് ബക്കറ്റ് ലിസ്റ്റ് എന്ന സിനിമയെക്കുറിച്ച് താനും ഋഷി കപൂറു ആലോചിച്ചിരുന്നുവെന്നും പക്ഷെ തനിക്ക് എത്താവുന്നതിലും ദൂരെയുള്ള ആകാശത്തിലേക്ക് അദ്ദേഹം മറഞ്ഞുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പ്

കോവിഡ് ലോക്ക് ഡൌൺ പീരിയഡ് അവശേഷിപ്പിക്കുന്ന മുറിവുകൾ കൂടുതൽ തീവ്രമാവുകയാണ്. മരണം കൊണ്ട് നമ്മളെ ഈ രോഗം വെല്ലുവിളിക്കുമ്പോഴും, അതല്ലാതെ സ്വാഭാവികമായി വിട വാങ്ങുന്നവരെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ പോകുന്നത് എത്ര വിഷമകരമാണ്. റിഷി കപൂറും ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്ന സത്യത്തെ ഉൾക്കൊള്ളുന്നു. കപൂർജിയെ പോലെ ഒരാൾ അർഹിക്കുന്ന രീതിയിലുള്ള ഒരു വിട വാങ്ങൽ നൽകാൻ കഴിയുന്നില്ലലോ എന്ന വിഷമം ചെറുതല്ല.

“I am destroyed ‌” എന്നാണ് അമിതാബ് ബച്ചന്‍ ഈ മരണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. ആ സൗഹൃദത്തെ എനിക്കറിയാം. ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്ന നിസ്സഹായാവസ്ഥയിലാണ് അമിതാബ് ജി അത് കുറിച്ചത് എന്നും മനസിലാക്കുന്നു. നമ്മുടെ സങ്കൽപ്പത്തിലെ ഒരു എവര്‍ ഹീറോ സങ്കല്പം സെറ്റ് ചെയ്തത് റിഷി കപൂർ ആണെന്ന് പറയാം. അമിതാഭും കപൂറും കൂടെയുള്ള കോമ്പിനേഷന്‍ ഒരു കാലത്തെ യുവതലമുറയിൽ സൃഷ്ടിച്ചത് സിനിമയോടുള്ള ക്രേസ് ആയിരുന്നു

ആ തലമുറയിലുള്ള ഒരാള്‍ എന്ന നിലയിൽ ആ കോമ്പിനേഷന്‍ വീണ്ടും ഉണ്ടാകണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കണം അമിതാഭ് ജിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ റിഷി കപൂര്‍ജിയെ നേരില്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആ അതിമോഹം ഉണ്ടായത്.
ഇവരെ ഒന്നിച്ചു വീണ്ടും സ്ക്രീനില്‍ കാണണം എന്ന അതിമോഹം. അതിനായി ബക്കറ്റ് ലിസ്റ്റ് എന്ന സിനിമയുടെ റീമേക്ക് ഞങ്ങൾ ഒന്നിച്ചു ആലോചിച്ചിരുന്നു. പക്ഷെ എനിക്ക് എത്താവുന്നതിലും ദൂരെയുള്ള ആകാശത്തിലേക്ക് അദ്ദേഹം മറഞ്ഞു

വിട വാങ്ങലുകള്‍ ഇങ്ങനെയാകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ്.

sreekumar

Noora T Noora T :