ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് ആധാരം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒന്നാം പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് ആണെന്നാണ് പൾസർ സുനി വെളിപ്പെടുത്തുന്നത്. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ.
ഇപ്പോഴിതാ ഈ സ്റ്റിംഗ് ഓപ്പറേഷനെ കുറിച്ചും പൾസർ സുനിയുടെ ജാമ്യം റദ്ദാക്കുന്നതിനെക്കുറിച്ചും അന്വേഷിക്കാൻ കൊച്ചി പോലീസ് കമ്മീഷണർക്ക് സംസ്ഥാന ഡി ജി പി നിർദേശിച്ചതായി പറയുയാണ് പ്രമുഖ അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമന. സ്റ്റിംഗ് ഓപ്പറേഷൻ എന്ന പേരിൽ റിപ്പോർട്ടർ ചാനലുമായി ചേർന്ന് പൾസർ സുനി നടത്തിയ അഭിമുഖത്തെക്കുറിച്ചും, പൾസർ സുനി ജാമ്യവ്യവസ്ഥകൾ എല്ലാം ലംഘിച്ചതിനെ സംബന്ധിച്ചും അന്വേഷണം നടത്തി നടപടിയെടുക്കാനാണ് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് കൊച്ചി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥകളിൽ ഭൂരിപക്ഷവും റിപ്പോർട്ടർ ചാനലുമായി ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ പൾസർ സുനി ലംഘിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടറോടും, ഡയറക്ട്ടർ ജനറൽ പ്രോസിക്കൂഷനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ക്വട്ടേഷൻ കൊടുത്തെങ്കിൽ തന്നെ കാശ് കൊടുക്കാതെ പൾസർ സുനിയെ പിണക്കാൻ മാത്രം മണ്ടനാണോ ദിലീപെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പൾസർ ഗവാദ് ഇന്തെ സ്രാവ് ഹറാമി ; പൾസർ അമ്മാവൻ എത്ര കുലീനതയുള്ള മനുഷ്യൻ. നാട്ടിലെ സർവ്വമാന പുരോഗമന വാദികളുടെയും, സദാചാര അപ്പോസ്ത ലന്മാരുടെയും യഥാർത്ഥ ഹീറോ മരംകൊത്തി ചാനൽ സെറ്റിട്ട് സ്റ്റിങ് ഓപ്പറേഷൻ നടത്തി വെളുപ്പിച്ച ജഢിലശ്രീ പൾസർ സുനിയാണ്. പൾസറിന്റെ വെളിപ്പെടുത്തൽ വിശുദ്ധ വേദവാക്യമായി സോഷ്യൽമീഡിയയെ ധൃതംഗ പുളകിതമാകുന്ന കാലം. ‘റേപ്പിസ്റ്റാണെങ്കിലെന്താ തങ്കപ്പെട്ട ഒരു വലിയ മനസ്സുണ്ട് സുനിയണ്ണന്” എന്നാണ് പുരോഗമന സിഹങ്ങളുടെ അഭിപ്രായം.
ആരാണ് ഈ തങ്കപ്പെട്ട മനുഷ്യൻ
ഇനി ആരാണ് ഈ തങ്കപ്പെട്ട മനുഷ്യൻ എന്ന് നോക്കാം. എറണാകുളം പെരുമ്പാവൂർ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകൻ പേര് സുനിൽ കുമാർ. ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനിൽ കുമാർ കൂടുതലും മോഷ്ടിച്ചിരുന്നത് ബജാജ് പൾസർ ബൈക്കുകളായിരുന്നതിനാലാണ് “പൾസർ സുനി ” എന്ന പേര് വന്നത്.മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛൻ സുരേന്ദ്രൻ പറയുന്നു. 28 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 21 വ്യാജ സിംകാർഡുകളും , 23 ഫോണുകളുമുണ്ട്.
പട്ടാപ്പകൽ ബസ്സിൽ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവർച്ച നടത്താൻ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി. പ്രയാപൂർത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട് ജുവനൈൽ ഹോമുകളിൽ കിടന്നിട്ടുണ്ട്. പിടിച്ചുപറി, മോഷണം, ക്വട്ടേഷൻ പ്രവർത്തനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്‌റ്റേഷനുകളിൽ സുനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അഞ്ച് വർഷം മുമ്പ് മലയാളത്തിലെ മുൻനിര നിർമ്മാതാവും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റമായ ജി സുരേഷ് കുമാറിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി. സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി. റിയൽ എസ്‌റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതർക്കങ്ങൾ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പൾസർ സുനിയെ സിനിമ മേഖലയിൽ പ്രവർത്തിച്ചു.
ചലച്ചിത്രമേഖലയിലുള്ളവർക്ക് ലൈംഗിക ആവശ്യങ്ങൾക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവർത്തിച്ചു. സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടിൽ എത്തിയിട്ടില്ല, 15 വർഷമായി താൻ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛൻ സുരേന്ദ്രൻ പറയുന്നു. സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു. സിനിമയിൽ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.
മേൽ വിവരിച്ചത് പുറത്തുവന്ന വാർത്തകൾ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയിൽ വർഷങ്ങളായി പൾസർ സുനി എന്ന ക്രിമിനൽ വിഹരിച്ചത് ? മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചയാൾ അതെ സമയം തന്നെ പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹിയായുമൊക്കെ സിനിമയിൽ നിറഞ്ഞു നിന്നു ?
എം എൽ എ കൂടിയായ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചു ? ആരാണ് സുനിലിനെ സഹായിച്ചുകൊണ്ടിരുന്നവർ ? സുനിലിനോട് എന്തായിരുന്നു സിനിമാ പ്രവർത്തകർക്കുള്ള കടപ്പാട് ? ഈ സുനിൽകുമാറിനെയാണ് ഇന്ന് മലയാളികൾക്ക് വിശ്വസിക്കാനിഷ്ട്ടം എന്നതാണ് വിരോധാഭാസം.. കേസ് അതിന്റെ അവസാന ഘട്ടത്തിൽ പ്രവേശിച്ച ഈ സമയത്തു നടക്കുന്ന സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ പോലീസിന്റെ ഇൻവെസ്റ്റിഗേഷനോ, വക്കീലന്മാരുടെ ഇന്ററോഗേഷനോ ഇല്ലാതെ സാമാന്യബുദ്ധിയിൽ സംശയിക്കുന്നതും, വിചാരണവേളയിൽ തെളിയിക്കപ്പെടേണ്ടതുമായ വസ്തുതകൾ ഇപ്രകാരമാണെന്നു എനിക്ക് തോന്നുന്നു..
- നടിയെ ആക്രമിക്കാൻ നടൻ വൻതുക വാഗ്ദാനം നൽകി ക്വട്ടേഷൻ കൊടുത്തു.
ഇതാണ് സത്യമെങ്കിൽ കരാർ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നിൽക്കാനല്ലെ നടൻ ശ്രമിക്കുക. പറഞ്ഞ തുക കൊടുക്കാതെ അപകടത്തിൽ പെടാൻ മാത്രം മണ്ടനോ, കൊടുക്കാൻ പണമില്ലാത്തവനോ അല്ല എട്ടാം പ്രതിയായ നടൻ. ഇനി ജയിലിൽ ആയ സ്ഥിതിക്ക് പണം കൊടുക്കാൻ പറ്റിയില്ലെങ്കിൽ തന്നെ അക്കാര്യത്തിൽ ക്വട്ടേഷൻ നൽകിയ ആൾക്കുള്ള തടസങ്ങൾ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടൻ പ്രതിയായാൽ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാൾ ജയിലധികൃതർ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കിൽ ജയിലിൽ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടൻ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? അന്ന് ചെയ്തതുപോലെ ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകി പൾസറിനെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?
- മറ്റു ‘പ്രമുഖർ’ നടനെ കുടുക്കാൻ ചെയ്യിപ്പിച്ച ക്രൂര കൃത്യം
ഈ സൂചിപ്പിക്കപ്പെട്ടവരെല്ലാം അത്രക്കും ക്രൂര മനസുള്ളവരല്ല, വിശ്വസിക്കാൻ കൊള്ളാത്ത പാരമ്പര്യമുള്ള പ്രതിയെ ഇക്കാര്യത്തിന് ഉപയോഗിക്കാൻ മാത്രം വിഡ്ഢികളുമല്ല. ആരോപണ വിധേയനായ നടനും ഇത് വിശ്വസിക്കുന്നില്ല. “മറ്റു പ്രമുഖർ’ തയാറാക്കിയ പദ്ധതിയായിരുന്നെങ്കിൽ തിരക്കഥയനുസരിച്ച് ആദ്യം കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ പ്രതി ആരോപണ വിധേയനായ നടന്റെ പേര് വിളിച്ചു പറയുമായിരുന്നു.
- നാടകം
ഇത്തരമൊരു അക്രമമേ നടന്നിട്ടില്ല! ഒരു തരത്തിലും തോൽപ്പിക്കാൻ കഴിയാത്ത വിരോധമുള്ള ഒരാളെ തോൽപ്പിക്കാൻ ചിലർ ക്രിമിനലുമായി ചേർന്നു നടത്തിയ നാടകം.
- സാധ്യത
നടൻറെ മറ്റു ശത്രുക്കൾ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച് നടൻറെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക. പ്രതിയുടെ കത്ത് ആത്മാർഥതയോടെയാണെങ്കിൽ ഇത്തരമൊരു സൂചന നൽകുന്നുണ്ട്. ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കിൽ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാൻസും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാൾ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാൽ ആ ചതിയൻമാർ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടൻറെ പരിചയത്തിലുള്ളവരാണെങ്കിൽ നടൻറെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ, വൈകാതെ സത്യം പുറത്തുവരും.
- താരത്തോട് ചെയ്ത ക്രൂരത
അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ദുർബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത.
പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവർ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ രക്ഷപെടാൻ പിറകിൽ ക്വട്ടേഷൻ ഉണ്ടെന്ന് പറയുക. പ്രമുഖ നടൻറെ പേരിൽ സംശയമുണ്ടെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമാനായ ഒരു സഹതടവുകാരൻറെ (നിയമ വിദ്യാർത്ഥി? അല്ലെങ്കിൽ ഒരു പത്രക്കാരൻ (കാരണം കത്തിലെ വിദഗ്ധ അവതരണ രീതി) സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.
ഇങ്ങനെ സാധ്യതയുള്ള ഒരുപാട് സാഹചര്യങ്ങളുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഈ നാട്ടിൽ വിചാരണ നടക്കവേ ഒരാൾ സാമൂഹികമായി ആക്രമിക്കപ്പെടുന്നു എന്നത് അംഗീകരിക്കാനാകില്ല. ഒപ്പം സംഭവത്തിൽ നീതിപൂർവകമായ വിചാരണയും ശിക്ഷാവിധിയും ഉണ്ടാകണം.
ഇരയ്ക്ക് നീതി ലഭിക്കണം
ഇരയ്ക്ക് നീതിലഭിക്കണം എന്നതിൽ രണ്ടഭിപ്രായമില്ല എന്നാൽ ഇന്നയാളാകണം വേട്ടക്കാരൻ എന്ന പൊതുബോധത്തിന് കയ്യടിക്കാൻ സാധിക്കില്ല. ദിലീപിനെതിരായ ഈ വേട്ടയാടലിൽ നിക്ഷ്പക്ഷമായൊരു അന്വേഷണം നടന്നു എന്ന് കരുതുന്നില്ല, എങ്കിലും അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്. നടി ആക്രമികപ്പെട്ട കേസ് രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയായ സി ബി ഐ അന്വേഷിക്കണമെന്ന് ഏറ്റവും ആദ്യം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപായിരുന്നു. വെറുതെ പത്രസമ്മേളനം നടത്തി ആവശ്യപ്പെടുകയായിരുന്നിയില്ല മറിച്ച് കേരള ഹൈക്കോടതിയിൽ ഹർജ്ജി നൽകിയാണ് ആവശ്യപ്പെട്ടത്.
ഈ വിഷയത്തിൽ എന്തെങ്കിലും ഭീതിയുണ്ടായിരുന്നു എങ്കിൽ കേന്ദ്ര ഏജൻസിയെകൊണ്ട് അന്വേഷിക്കണം എന്ന് ഏതെങ്കിലും കുറ്റവാളി ആവശ്യപ്പെടുമായിരുന്നോ എന്നും പൾസർ ഫേൻസ് മിനിമം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തായാലും ബാലചന്ദ്രകുമാറിന്റെ 164CrPC പ്രകാരമുള്ള മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി രേഖപ്പെടുത്തിയല്ലോ. ഡിയർ പൾസർ പേൻസ് ഇങ്ങള് ബേജാറാകല്ലപ്പാ തൂക്കിക്കൊള്ളാനുള്ള ബിധി ബരാനെങ്കിലും ഒന്നടങ്ന്ന്. 11 തീയതി ക്ക് മുൻപ് നമുക്കൊന്ന് കാണണം എന്നുമാണ് ശ്രീജിത്ത് പെരുമന പറയുന്നത്.