മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലെടുക്കാന്‍ ആളില്ല; ഒടിടിയുടെ നല്ല കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകന്‍; ശ്രീധര്‍ പിള്ള

ഒടിടിയുടെ നല്ല കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ള. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വലിയ തുകയ്ക്ക് സിനിമകളുടെ ഡിജിറ്റല്‍ അവകാശം സ്വന്തക്കുന്ന രീതി അവസാനിച്ചു. തിയേറ്ററുകളില്‍ വലിയ വിജയമായി കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ഉള്‍പ്പടെയുള്ള സിനിമകളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് ശ്രീധര്‍ പിള്ള എക്‌സില്‍ കുറിച്ചത്.

ഒടിടി എന്ന കുമിള പൊട്ടിയോ? മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലെടുക്കാന്‍ ആളില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒടിടിയായിരുന്നു ഒരു മലയാളം നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ലാഭം. എന്നാല്‍ മെഗാ ബ്ലോക്ക്ബസ്റ്ററായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒടിടി അവകാശമെടുക്കാന്‍ ആളില്ല. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍ 20 കോടി രൂപയാണ് ആവശ്യപ്പെടുന്നത്.

എന്നാല്‍ ഈ തുകയ്ക്ക് സിനിമയുടെ അവകാശങ്ങള്‍ ആരുമെടുക്കുന്നില്ല. പരമാവധി 10.5 കോടി മാത്രമാണ് എല്ലാ ഭാഷകള്‍ക്കും കൂടി ഓഫര്‍ ലഭിച്ചത്. ഇത് നിര്‍മ്മാതാക്കളെ സംബന്ധിച്ച് കുറവാണ് എന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നുവെങ്കില്‍ ഡിസ്‌നി പ്ലസ്, ആമസോണ്‍ െ്രെപം, നെറ്റ്ഫ്‌ലിക്‌സ് ഇവര്‍ ആരെങ്കിലും 20 കോടിക്ക് മുകളില്‍ നല്‍കി സ്വന്തമാക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിയേറ്ററില്‍ വലിയ വിജയങ്ങളാകുന്ന സിനിമകള്‍ 23 മാസം കഴിഞ്ഞ് മാത്രം റിലീസ് ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയാണുള്ളത്.

അത്തരമൊരു സ്ഥിതിയില്‍ സിനിമകള്‍ വലിയ തുകയ്ക്ക് വാങ്ങേണ്ടെന്നാണ് പ്രമുഖ പ്ലാറ്റ്‌ഫോമുകളുടെ തീരുമാനമെന്ന് ശ്രീധര്‍ പിള്ള പറയുന്നു. അടുത്തിടെ ഹിറ്റായ പ്രേമലു, ഭ്രമയുഗം എന്നിവ മികച്ച തുകയ്ക്ക് വിറ്റുപോയിരുന്നു. ദിലീപിന്റെ ബാന്ദ്ര, തങ്കമണി എന്നിവ ഉള്‍പ്പടെ 50 ഓളം മലയാള സിനിമകള്‍ ഒരു പ്ലാറ്റ്‌ഫോമും എടുക്കാത്ത അവസ്ഥയിലാണ്.

ഫഹദ് ഫാസില്‍ നായകനാകുന്ന ആവേശം മാത്രമാണ് വിഷു-ഈദ് റിലീസുകളില്‍ ഒടിടി റൈറ്റ്‌സ് വിറ്റുപോയിട്ടുള്ള സിനിമ. എന്നാല്‍ ഫഹദിന്റെ പ്രൊഡക്ഷനിലുള്ള മൂന്ന് സിനിമകള്‍ എടുക്കുമെന്ന ഒരു വര്‍ഷം മുന്‍പുള്ള കരാര്‍ പ്രകാരമാണ് ആമസോണ്‍ െ്രെപം ആ ചിത്രം എടുത്തത്. ആടുജീവിതം അടക്കമുള്ള സിനിമകളുടെ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

തമിഴിലും അവസ്ഥ ഇത് തന്നെയാണ്. വലിയ താരങ്ങളുടെ സിനിമകള്‍ പോലും 50 ശതമാനം വരെ കുറഞ്ഞ തുകയിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിക്കുന്നത്. വലിയ താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങള്‍ വാങ്ങാന്‍ പോലും ആളില്ല. വലിയ തുകയ്ക്ക് വാങ്ങുന്ന സിനിമകള്‍ കാണുന്നവരുടെ എണ്ണം വളരെ കുറവാണ്. 2021-22ലെ കൊവിഡ് കാലത്തിന് ശേഷമുള്ള വില ഇനി ലഭിക്കില്ല. 2022ല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കിയ വിലയുടെ മൂന്നിലൊന്നായിരിക്കും ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഇനി ലഭിക്കുക എന്നും ശ്രീധര്‍ പിള്ള പറഞ്ഞു.

Vijayasree Vijayasree :