‘മുംബൈയിലൂടെ വാഹനമോടിക്കുക എന്നത് ഒരു പീഡനമാണ്’; സോനം കപൂറിന്റെ ട്വീറ്റിന് പിന്നാലെ വിമര്‍ശനം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സോനം കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മുംബൈയിലെ ഗതാഗത കുരുക്കിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് നടി.

ശനിയാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടി വിമര്‍ശനം ഉന്നയിച്ചത്. ജുഹുവില്‍ നിന്നും ബാന്ദ്രയിലെത്താന്‍ തനിക്ക് ഒരു മണിക്കൂര്‍ വേണ്ടി വന്നു എന്നായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്.

‘മുംബൈയിലൂടെ വാഹനമോടിക്കുക എന്നത് ഒരു പീഡനമാണ്. ജുഹുവില്‍ നിന്ന് ബാന്‍ഡ്സ്റ്റാന്‍ഡിലെത്താന്‍ എനിക്ക് ഒരു മണിക്കൂര്‍ എടുത്തു. എല്ലായിടത്തും നിര്‍മ്മാണ പ്രക്രീയയും കുഴികളും. എന്താണ് നടന്നുകൊണ്ടിരിക്കുന്നത്’, എന്ന് സോനം കപൂര്‍ ട്വീറ്റ് ചെയ്തു.

നടിയുടെ ട്വീറ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്. ‘മുന്‍പും മുംബൈയിലെ റോഡുകള്‍ ഇങ്ങനെയായിരുന്നു. ബിജെപി സര്‍ക്കാര്‍ ഭരണത്തിലെത്തും വരെ ഇതൊന്നും ഇവര്‍ കണ്ടില്ല. ഇപ്പോള്‍ പ്രതിഷേധം ഉയര്‍ത്തുന്നു’, എന്നാണ് ഒരു വ്യക്തി സോനത്തിന്റെ ട്വീറ്റില്‍ പ്രതികരിച്ചത്.

‘മാഡം, നിങ്ങള്‍ വില കൂടിയ കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ ഞങ്ങള്‍ സാധാരണക്കാര്‍ ബസിലും ടാക്‌സിയിലും സഞ്ചരിക്കുന്നു. നിങ്ങളുടെ വീട് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ തന്നെ മലിനീകരണമുണ്ടായി’, എന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. സോനം നിയമത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് നിര്‍മ്മാണമായാലും അത് പൊതുജീവിതത്തിന് ശല്യമാകരുത് എന്നും അനുകൂലിച്ച് ട്വീറ്റുകളുണ്ട്.

Vijayasree Vijayasree :