നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്.
നടൻ മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹബന്ധത്തിന് കുറച്ച് വർഷങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2008 ലാണ് ഇരുവരും വേർപിരിഞ്ഞത്. ഇവർക്ക് തേജാ ലക്ഷ്മി എന്നൊരു മകളുണ്ട്. കുഞ്ഞാറ്റയെന്ന് സ്നേഹത്തോടെ വിളിക്കുന്ന തേജാലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തേജാലക്ഷ്മി നല്ലൊരു അഭിനേത്രിയായി മാറും എന്ന് പ്രേക്ഷകർ പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോൾ കുഞ്ഞാറ്റയെന്ന് അറിയപ്പെടുന്ന തേജാലക്ഷ്മി സിനിമയിലേയ്ക്ക് ചുവട് വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. സുന്ദരിയായവൾ സ്റ്റൈല്ല എന്നാണ് സിനിമയുടെ പേര്. അച്ഛൻ മനോജ് കെ ജയനൊപ്പമാണ് ആദ്യ സിനിമയുടെ ലോഞ്ചിൽ പങ്കെടുക്കാൻ കുഞ്ഞാറ്റ എത്തിയത്. പിന്നാലെ ഉർവശിയെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. വളരെ വൈകാരികമായി ആണ് നടൻ പ്രതികരിച്ചത്.
ഉർവശിയുടെ പൂർണ്ണ സമ്മതം കൂടി ലഭിച്ചശേഷമാണ് മകൾ സിനിമയിൽ അരങ്ങേറുന്നതെന്നാണ് മനോജ് പറഞ്ഞ്. തേജാലക്ഷ്മിക്ക് ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് മനോജും ഉർവശിയും ബന്ധം വേർപ്പെടുത്തിയത്. ഉർവശി മദ്യപാനിയാണെന്ന് കാണിച്ച് കുഞ്ഞിന്റെ കസ്റ്റഡി മനോജ് കെ ജയൻ വാങ്ങിയിരുന്നു. എന്നാൽ ഇന്ന് അമ്മയുടേയും അച്ഛന്റേയും സ്നേഹം അനുഭവിച്ച് തന്നെയാണ് തേജലക്ഷ്മി വളരുന്നത്.
ഇപ്പോഴിതാ മനോജ് കെ ജയനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ചർച്ചയാകുന്നത്. ലക്ഷ്മി എൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് മനോജ് കെ ജയൻ വർഷങ്ങൾക്ക് മുമ്പ് ചെയ്ത ചില കാര്യങ്ങളെ വിമർശിച്ച് കുറിപ്പുള്ളത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയായിരുന്നു;
കാലം എന്തിനോടാണ് കണക്ക് പറയാത്തത്?.
ഒരിക്കൽ ഒരമ്മയുടെ കൈയ്യിൽ നിന്നും മകളെ പിടിച്ച് പറിച്ചു കൊണ്ട് പോകാനുള്ള വ്യഗ്രതക്കിടയിൽ അയാൾ ലോകർക്ക് മുമ്പിൽ തന്റെ ഭാര്യ ഒരു മദ്യപാനിയാണെന്ന് വിളിച്ച് പറഞ്ഞു. മീഡിയയെ വിളിച്ച് കൂട്ടി അത് പറയാതിരിക്കുക എന്ന മര്യാദ അയാൾ കാണിച്ചില്ല. അന്ന് ആ മര്യാദക്കേടിന് എതിരായി ആ അമ്മ പ്രതിഷേധ വാക്കുകൾ പറഞ്ഞു. എല്ലാം ജനങ്ങൾക്ക് ചർച്ചയാക്കാനുള്ള കാരണങ്ങളുമായി. നിങ്ങൾക്കറിയാമോ… അന്നത്തെ അയാളുടെ ആ വീഡിയോ ഇന്നും യൂട്യൂബിനകത്ത് കിടപ്പുണ്ട്. ഒപ്പം ആ അമ്മയുടെ പ്രതിഷേധത്തിന്റെയും.
മദ്യപാനിയെന്ന അന്നത്തെ അയാളുടെ ചാപ്പ കുത്തൽ അന്ന് ഏതാണ്ട് 27/28 ലക്ഷം പേരാണ് കണ്ടത്. ഒന്നാലോചിച്ച് നോക്കൂ… അന്ന് ആ സ്ത്രീ അത് കേട്ട് എത്രത്തോളം തകർന്ന് കാണുമെന്ന്. ഒരു സ്ത്രീയെ സമൂഹത്തിന് മുമ്പിൽ മോശക്കാരിയാക്കാനുള്ള രണ്ടേ രണ്ട് തന്ത്രങ്ങളാണ് ആണുങ്ങൾ അന്നും ഇന്നും ഉപയോഗിക്കുന്നത്. ഒന്ന് മദ്യപാനം. മറ്റൊന്ന് വ്യഭിചാരം. അതിൽ ആദ്യത്തെ തന്ത്രമയാൾ പയറ്റി. ഇനി അഥവാ ഒപ്പം ജീവിച്ച സ്ത്രീ മദ്യപാനിയാകുന്നുവെങ്കിൽ ആ മദ്യപാനം അവരുടെ ജീവിതത്തെ തകർക്കുന്നുവെങ്കിൽ ആ സ്ത്രീയെ അതിൽ നിന്ന് കര കയറ്റേണ്ട ഉത്തരവാദിത്തം അയാൾക്കില്ലേ?.
ഇനി ആ ഉത്തരവാദിത്തത്തിനും മുമ്പ് തന്നെ ഒരു സ്ത്രീയെ കടുത്ത മദ്യപാനത്തിലേക്ക് നയിക്കാതിരിക്കാൻ മാത്രമുള്ള സ്‌ട്രെസ്സ് കൊടുക്കാതിരിക്കുക എന്ന ഉത്തരവാദിത്തമയാൾക്കില്ലേ?. അതൊക്കെ അയാൾ ചെയ്തോ എന്ന ചോദ്യം പോട്ടെ. ഇത്തിരിയോളം പോന്നൊരു കുഞ്ഞിനേയും കൂട്ടി മീഡിയക്ക് മുമ്പിലിരുന്ന് ആ കുഞ്ഞ് കേൾക്കെ അവളുടെ അമ്മയൊരു മദ്യപാനിയാണെന്ന് കൂടി ലോകത്തോട് പിന്നെയും വിളിച്ച് പറഞ്ഞില്ലേ അയാൾ.
ഇന്ന് ആ കുഞ്ഞ് വളർന്ന് വലുതായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു. അപ്പോഴിതാ അയാൾ മീഡിയക്ക് മുമ്പിലിരുന്ന് പറയുന്നു… അഭിനയിക്കാൻ ഇറങ്ങുന്നതിന് മുമ്പ് അമ്മയുടെ അനുഗ്രഹമാണ് ആദ്യം മേടിക്കേണ്ടതെന്ന് താൻ മകളോട് പറഞ്ഞുവെന്ന്. കാരണം അവർ ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേഴ്‌സറ്റാലിറ്റിയുള്ള ആക്ട്രസ് ആണെന്ന്. അത് പറഞ്ഞ് തീർന്നതും അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ ഇമോഷണലായി. ഇതാണ് കാലത്തിന്റെ കളി.
ഒരിക്കൽ സ്വന്തം മകളെ ചേർത്തിരുത്തി അവൾ കേൾക്കെ അവളുടെ അമ്മയൊരു മദ്യപാനിയാണെന്നും പറഞ്ഞ് ആ അമ്മയിൽ നിന്ന് മകളെ പറിച്ചെടുക്കാൻ നോക്കിയ ആ അമ്മയെ അപമാനിക്കാൻ ശ്രമിച്ച അയാൾ ഇതാ ഇന്ന് കുഞ്ഞിന്റെ കരിയറിലേക്ക് തന്റെ മുൻ ഭാര്യയെ, അവളുടെ അമ്മയെ അഭിമാനത്തോടെ ചേർത്ത് കെട്ടി സംസാരിക്കുന്നു. കാരണം മകൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച മാർക്കറ്റിങ് തന്ത്രം അതാണെന്ന് അയാൾക്കറിയാം.
ഉർവശിയുടെ മകൾ. ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേഴ്‌സറ്റാലിറ്റിയുള്ള ആക്ട്രസിന്റെ മകൾ. തകർന്നയിടത്ത് നിന്നും ഇനിയും താഴേക്ക് വീഴാതെ പിടിച്ചെഴുന്നേറ്റ് വന്നവളാണ് ഉർവശി. അങ്ങനെ കുതിച്ച് കയറി മുന്നോട്ട് പോയവളാണ് ഉർവശി. അങ്ങനെ പടുത്തുയർത്തിയതാണ് അവർ ആ കരിയർ. അങ്ങനെ അവരുണ്ടാക്കിയ ഒന്നിനെ തള്ളി കളയാൻ ഇന്ന് അയാൾക്ക് കഴിയില്ല.
നിഷേധിക്കാൻ ഒരിക്കലുമാകില്ല. പക്ഷെ അതിനെ ബുദ്ധിപരമായി ഉപയോഗിക്കാൻ അയാൾക്കാവും. ഇതാണ് ഞാൻ പറഞ്ഞത് ഒരിക്കൽ നിങ്ങളെ ഇകഴ്ത്തിയവർക്ക് തന്നെ നിങ്ങളെ പുകഴ്ത്തേണ്ടി പറയേണ്ടി വരുന്ന സാഹചര്യം കാലം തരും. അതാണ് കാലത്തിന്റെ കാവ്യനീതി എന്നായിരുന്നു കുറിപ്പ്.
ചെന്നൈയിൽ പോയി അമ്മയുടെ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് കുഞ്ഞാറ്റ സിനിമ കമ്മിറ്റ് ചെയ്തതെന്നും മനോജ് കെ ജയൻ പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഏഴാമത്തെ വയസിൽ കുഞ്ഞിനേയും കൊണ്ട് ചെന്നൈയിൽ നിന്നും വരുമ്പോൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. നന്നായി പഠിപ്പിക്കുക.
നല്ലൊരു ജോലിയൊക്കെ കിട്ടി കഴിയുമ്പോൾ നല്ലൊരു പയ്യനെ കണ്ടെത്തി കല്യാണം കഴിപ്പിച്ച് സന്തോഷമായി പറഞ്ഞ് അയക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എല്ലാം അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്ത് ഞാൻ ജീവിച്ചു. എന്റെ കരിയറിൽ പോലും ഇടയ്ക്കിടെ ഗ്യാപ്പ് വന്നതിന് കാരണം. എന്റെ മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്. മോൾക്ക് സ്കൂളിൽ പോകാനുള്ള എളുപ്പം നോക്കിയാണ് ഞാൻ വീട് പോലും വാങ്ങിയത്.
പ്ലസ് ടു കഴിഞ്ഞ് ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്ന ആഗ്രഹം മോൾ പറഞ്ഞിരുന്നു. അതായിരുന്നു ആദ്യമായി അവൾ പറഞ്ഞ ആഗ്രഹം. വിടാൻ ചെറിയ ഭയമുണ്ടായിരുന്നുവെങ്കിലും അവൾ ധൈര്യം കാണിച്ചപ്പോൾ അവിടെ ചേർത്തു. പിന്നീട് ബാംഗ്ലൂരിൽ തന്നെ ജോലിയും ചെയ്തു. അപ്പോഴെല്ലാം മോള് സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു.
സെൽഫ് മാർക്കറ്റിങ് ചെയ്യാത്ത നടനാണ് ഞാൻ. ആരെങ്കിലും വിളിച്ചാൽ മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ മോള് സിനിമയിലേക്ക് വന്നാൽ ഞാൻ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ ഓർത്ത് പേടിയായിരുന്നു. രണ്ട് വർഷം മുമ്പാണ് സിനിമ ഇഷ്ടമാണെന്നും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും മോള് പറഞ്ഞത്. ആശയോടാണ് ആദ്യം പറഞ്ഞത്. ആശ മോൾക്ക് അമ്മ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണ്.
ആശയോടാണ് മോളുടെ കമ്യൂണിക്കേഷൻ കൂടുതൽ. ശേഷം മോളുടെ അഭിനയമോഹം ആളുകൾ അറിഞ്ഞോട്ടെയെന്ന് കരുതി വനിതയിൽ ഞാൻ ഒരു ഇന്റർവ്യുകൊടുത്തു. ഒരുപാട് ഓഫറുകളും വന്നു. അതുപോലെ അമ്മയോട് സിനിമയോട് താൽപര്യമുള്ള കാര്യം പറയാനും ഞാൻ പറഞ്ഞു. ചെന്നൈയിൽ പോകേണ്ടി വന്നാലും കുഴപ്പമില്ല. ഉർവശിയോട് പറയണമെന്നാണ് മോളോട് പറഞ്ഞത്. കാരണം അവളുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്.
ദക്ഷിണേന്ത്യ കണ്ട വേഴ്സറ്റാലിറ്റിയുള്ള നടിയാണ് ഉർവശി. അങ്ങനൊരാളുടെ മകളാണ് കുഞ്ഞാറ്റ. മോളുടെ കാര്യം വരുമ്പോഴെല്ലാം ഞാൻ ഇമോഷണലാകും. അങ്ങനെ കുഞ്ഞാറ്റ ചെന്നൈയിൽ പോയി. വളരെ സന്തോഷത്തോടെ അനുവാദം നൽകി. ഇന്ന് ഇവിടെ വരെ കാര്യങ്ങൾ എത്തി. പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള ബിനു എന്നൊരാളാണ് കുഞ്ഞാറ്റയുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഉർവശിയാണ് ആദ്യം കഥ കേട്ടത്.
അവരുടെ അത്ര എക്സ്പീരിയൻസ് എനിക്കില്ലല്ലോ. അവർക്ക് ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ഞാൻ കഥ കേട്ടത്. ഉർവശിയും ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങിയത്. ഞാനും അതുപോലെ തന്നെയാണ് കുഞ്ഞാറ്റ നടിയായി കാണാൻ എന്റെ അച്ഛനും ഏറെ ആഗ്രഹിച്ചിരുന്നുവെന്നും മനോജ് കെ ജയൻ പറഞ്ഞു. മനോജ്.കെ. ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. അതു ബ്രേക്ക് ചെയ്യുകയായിരുന്നു ഇവിടെ മനോജ്.കെ ജയൻ, ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഈ കുര്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം നടന്നത്.
സമ്പന്ന കുടുംബത്തിൽപ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനുവാണ് ഈ ചിത്രത്തിലെ നായകൻ.
ലാലു അലക്സും,കനിഹയും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
വിവാഹമോചനത്തിന്റെ സമയത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി സംസാരിച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. അതൊരു വിധിയാണ്. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മനസിന്റെ പ്രസന്നമായ കാര്യങ്ങളിലേക്ക് കടക്കുമ്പോഴാണ് മുന്നോട്ട് പോകാൻ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നത്. വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ് വന്ന വഴികളിൽ ദുർഘടമായ സംഭവങ്ങളുണ്ട്. അതിനെ തിരിഞ്ഞ് നോക്കാം. വീണ്ടും അവിടെ പോയി നിന്ന് അവിടെ നോക്കരുത്. അത് അർത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നെന്നും ഉർവശി അന്ന് വ്യക്തമാക്കി.
അമ്മയുടെ മനസിന്റെ പോസിറ്റിവിറ്റിയാണത്. വിഷമിക്കാനാണെങ്കിൽ എന്റെ അമ്മയ്ക്ക് ഒരിക്കലും കണ്ണീർ തോർന്ന സമയം ഉണ്ടാകില്ല. മറ്റെന്തോ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ഓരോ കാര്യങ്ങൾ വരുമ്പോഴും ചിന്തിക്കാറ്. അതായിരിക്കും നല്ലതെന്നും ഉർവശി അഭിപ്രായപ്പെട്ടു. വിവാഹമോചനത്തിന്റെ സമയത്ത് ഉർവശിക്കെതിരെ സംസാരിച്ചെങ്കിലും പിന്നീട് മനോജ് കെ ജയൻ ഉർവശിയെ പ്രശംസിച്ചിട്ടുണ്ട്.