തലയെടുപ്പോടെ പൂരപ്പറമ്പിലിറങ്ങി പാപ്പനും ദാമുവും കിലേരി അച്ചുവും; സംഗതി വൈറല്‍; ഉടമയെ ഫോണില്‍ വിളിച്ച് സാക്ഷാല്‍ ‘ദശമൂലം ദാമു’

ഇനി ഉത്സവങ്ങളുടെ കാലമാണ്. തെയ്യക്കോലങ്ങളും പൂക്കാവടികളുമൊക്കെ നിറഞ്ഞു പോകുന്ന ഘോഷയാത്രയിലേയ്ക്ക് മലയാളികളെ കുടുകുടാ ചിരിപ്പിച്ച രമണനും ദശമൂലം ദാമുവും ഷാജിപാപ്പനുമൊക്കെ ഇറങ്ങി വന്നാലോ…!, സംഗതി കളറാകും. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഇത്തരത്തിലൊരു വീഡിയേയാണ്.

‘പഞ്ചാബി ഹൗസി’ല്‍ ഹരിശ്രീ അശോകന്‍ അനശ്വരമാക്കിയ രമണന്‍, ‘മണിച്ചിത്രത്താഴി’ലെ കുതിരവട്ടം പപ്പുവിന്റെ കാട്ടുപറമ്പന്‍ ചേട്ടന്‍, ‘ചട്ടമ്പിനാടില്‍’ സുരാജ് വെഞ്ഞാറമ്മൂടിന്റെ ദശമൂലം ദാമു, ‘കണ്‍കെട്ടി’ല്‍ മാമുക്കോയ വേഷമിട്ട കിലേരി അച്ചു, ‘ആട് ഒരു ഭീകര ജീവിയല്ല’യിലെ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്നീ കഥാപാത്രങ്ങളാണ് പുതിയ ട്രെന്‍ഡായിരിക്കുന്നത്.

ആനക്കര പൂരത്തിനാണ് ഇവരുടെ പ്ലോട്ടുകള്‍ നിരത്തിലിറങ്ങിയത്. കഥാപാത്രങ്ങള്‍ക്കൊപ്പം സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ റെക്കോഡ് ചെയ്ത് അവതരിപ്പിക്കുന്നത് പൂരപ്പറമ്പുകളെ ആവേശമാക്കുന്നുണ്ട്. പത്തടി ഉയരമുള്ള കഥാപാത്രങ്ങള്‍ ഫൈബറില്‍ നിര്‍മിച്ച് ധരിക്കാവുന്നവിധമാണ്.

ഗുരുവായൂരുള്ള സൗപര്‍ണിക കലാലയം ടീമിന്റെ കരവിരുതാണ് ഇത്. ഉത്സവങ്ങളില്‍ 25 വര്‍ഷത്തോളമായി തെയ്യക്കോലങ്ങള്‍ അവതരിപ്പിക്കുന്നവരാണിവര്‍. പ്രധാന ശില്പികളായ രാജേഷിന്റെയും കുരഞ്ഞിയൂര്‍ വിനീത് കണ്ണന്റെയും നേതൃത്വത്തില്‍ രണ്ടുമാസത്തിനുള്ളിലാണ് കഥാപാത്രങ്ങള്‍ തയ്യാറായത്.

വീഡിയോ വൈറലായതോടെ ഫോണ്‍വിളികളാണ്. അഭിനന്ദിച്ചും പരിപാടി ബുക്ക് ചെയ്യാനുമുള്ള വിളികളാണ്. സൗപര്‍ണികയുടെ ഉടമ രാജേഷിനെ ഫോണില്‍വിളിച്ച സുരാജ് വെഞ്ഞാറമ്മൂട്, ദശമൂലം ദാമുവിനെ വലിയരൂപത്തില്‍ കണ്ടപ്പോള്‍ ചിരി സഹിക്കാനായില്ലെന്നാണ് പറഞ്ഞത്. മാര്‍ച്ച് ഒന്നിന് സുരാജിന്റെ നാട്ടിലെ പൂരത്തിന് അഞ്ച് കഥാപാത്രങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു.

സലീം കുമാറിന്റെ മണവാളന്‍ കഥാപാത്രം കൂടി വേണമെന്നായിരുന്നു മിക്കവരുടെയും നിര്‍ദേശം. ഇന്നസെന്റ്, ജഗതി എന്നിവരുടെ രൂപങ്ങളും ഉടന്‍വരും. വീട്ടില്‍ വച്ചാണ് ഇവയെല്ലാം നിര്‍മിച്ചത്. ഇത്രയ്ക്ക് വൈറലാകുമെന്ന് ഒരിക്കലും വിചാരില്ലെന്ന് രാജേഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

Vijayasree Vijayasree :