നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. നടൻ മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹബന്ധത്തിന് കുറച്ച് വർഷങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2008 ലാണ് ഇരുവരും വേർപിരിഞ്ഞത്. ഇവർക്ക് തേജാ ലക്ഷ്മി എന്നൊരു മകളുണ്ട്. കുഞ്ഞാറ്റയെന്ന് സ്നേഹത്തോടെ വിളിക്കുന്ന തേജാലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തേജാലക്ഷ്മി നല്ലൊരു അഭിനേത്രിയായി മാറും എന്ന് പ്രേക്ഷകർ പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോൾ കുഞ്ഞാറ്റയെന്ന് അറിയപ്പെടുന്ന തേജാലക്ഷ്മി സിനിമയിലേയ്ക്ക് ചുവട് വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. സുന്ദരിയായവൾ സ്റ്റൈല്ല എന്നാണ് സിനിമയുടെ പേര്. അച്ഛൻ മനോജ് കെ ജയനൊപ്പമാണ് ആദ്യ സിനിമയുടെ ലോഞ്ചിൽ പങ്കെടുക്കാൻ കുഞ്ഞാറ്റ എത്തിയത്. പിന്നാലെ ഉർവശിയെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. വളരെ വൈകാരികമായി ആണ് നടൻ പ്രതികരിച്ചത്. സിനിമയിൽ അഭിനയിക്കും മുൻപ് അവളുടെ അമ്മയുടെ അനുഗ്രഹം തേടാനാണ് താൻ ആവശ്യപ്പെട്ടതെന്നും ദക്ഷിണേന്ത്യയിലെ മികച്ച നടിയാണ് അവർ എന്നും മനോജ് പറഞ്ഞു. ഉർവശി അനുവദിച്ചില്ലായിരുന്നുവെങ്കിൽ മകളെ സിനിമയിൽ അഭിനയിക്കാൻ അനുവദിക്കില്ലായിരുന്നുവെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു.
നടന്റെ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് സോഷ്യൽ ലോകത്ത് ലഭിച്ചത്. പിരിഞ്ഞിട്ടും പങ്കാളിയെ അധിക്ഷേപിക്കാതെ ജീവിക്കുന്നത് മികച്ച മാതൃകയാണെന്നും അച്ഛനും അമ്മയും ഒരുപോലെ ഉത്തരവാദിത്തം നിറവേറ്റിയെന്നുമാണ് പലരും കമന്റുകളായി കുറിച്ചിരുന്നത്. എന്നാൽ ഈ സമയത്ത് മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനവും മകൾ മീനാക്ഷിയെ കുറിച്ചുമെല്ലാം താരതമ്യം ചെയ്തുള്ള കമന്റുകളും ചിലർ പങ്കിട്ടിരുന്നു. കഴിഞ്ഞ ദിവസം മഞ്ജുവും ഉർവശിയും മകൾ കുഞ്ഞാറ്റയും ഒരുമിച്ച് പങ്കെടുത്തൊരു പരിപാടിയുടെ വീഡിയോക്ക് താഴെ വന്ന കമന്റുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
മക്കളെ വളർത്തണമെങ്കിൽ ഉർവശി ചേച്ചി പോലേ ആവണം സ്വന്തം മകളെ വഴിയിൽ വലിച്ചെറിഞ്ഞു പോകില്ലെന്നായിരുന്നു മഞ്ജു വാര്യരെ കുറപ്പെടുത്തിയുള്ള ചിലരുടെ കമന്റുകൾ. എന്നാൽ ഇതിന് മറുപടിയുമായി മഞ്ജുവിന്റെ ആരാധകർ രംഗത്തെത്തി. 15 വയസ് വരെ മഞ്ജു വാര്യർ തന്നെയായിരുന്നു മകളെ വളർത്തിയതെന്നും അച്ഛന്റെ തോന്ന്യവാസത്തിന് മകൾ കുടപിടിച്ച് പോയതിന് മഞ്ജു വാര്യർ എന്ത് തെറ്റാണ് ചെയ്തതെന്നും ഇവരുടെ ആരാധകർ കുറിച്ചു.
‘മനോജാണ് ആ കുട്ടിയുടെ അച്ഛൻ, കുടുംബപാരമ്പര്യമുള്ള അന്തസ്സുള്ള അച്ഛന്റെ മകൻ.അമ്മയെ സ്നേഹിക്കാനും ബഹുമാനിക്കാനും ചേർത്ത് നിർത്താനും മകളെ പഠിപ്പിച്ചത് ആ അച്ഛനാണ്, ആ അച്ഛനൊപ്പമാണ് പെൺകുട്ടി ജീവിക്കുന്നതും.ആ അച്ചനും അയാളുടെ പുതിയ കുടുംബവും ആ അമ്മയും അവരുടെ പുതിയ കുടുംബവും രണ്ടിടത്തും മനോഹരമായി തിളങ്ങിനിൽക്കുന്ന ഒരു നക്ഷത്രമാണ് കുഞ്ഞാറ്റ. ആ കുട്ടി ഉയരങ്ങളിലെത്തട്ടെ, മുത്തച്ഛന്റെ പാട്ടുകളും, അച്ഛന്റെയും അമ്മയുടെയും അഭിനയപ്രതിഭകളും ഒന്നായിച്ചേർന്ന് അവൾ ഇന്ത്യൻ സിനിമയുടെ മാണിക്ക്യമാകട്ടെ’ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ എന്നും സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നു. ദിലീപ് ഇത് കണ്ടാൽ നന്നായിരുന്നു എന്നാണ് ഒരു കമന്റ്. മനോജ് ഒരിക്കലും ഉർവശിയെ കുറിച്ച് തന്റെ മോളുടെ മനസ്സിൽ വിഷം കുത്തിയിട്ടില്ല എന്നതിന് തെളിവ് ആണ്. എന്നാൽ പലയിടത്തും അങ്ങനെയല്ല എന്നാണ് മറ്റൊരു കമന്റ്. അച്ഛന്റെ അടുത്തിരുന്നു അമ്മയെ കുറിച്ച് ഇത്രെയും സന്തോഷത്തോടെ ആ മകൾ സംസാരിക്കുകയും അച്ഛൻ അത് കേട്ട് ചിരിക്കുകയും സപ്പോർട്ട് നിൽക്കുകയും ചെയ്യുന്നു എങ്കിൽ അച്ഛനെന്ന നിലയിൽ മനോജ് കെ ജയൻ സൂപ്പറാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ദിലീപിന് ഇതൊരു പാഠമാകട്ടെ എന്നും മീനാക്ഷി ഇത് കണ്ട് പഠിക്കട്ടെ എന്നും പറയുന്നവരുണ്ട്.
ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. പിന്നീടൊരിക്കൽ പോലും മഞ്ജുവിനെയും മകളെയും ഒരുമിച്ച് ആരാധകർ കണ്ടിട്ടില്ല. പൊതുവേദികളിലെത്താറുണ്ടെങ്കിലും മാധ്യമങ്ങളോടൊന്നും മീനാക്ഷി സംസാരിക്കാറില്ല. മീനാക്ഷിയെക്കുറിച്ചോ ദിലീപിനെക്കുറിച്ചോ മഞ്ജുവോ പൊതുവിടങ്ങളിൽ സംസാരിക്കാറുമില്ല. മീനാക്ഷിയുടെ ഗ്രാജ്വേഷൻ പോലുളള പ്രധാനപ്പെട്ട പരിപാടികളിലും അമ്മയായ മഞ്ജു വാര്യരുടെ സാന്നിധ്യം കണ്ടിട്ടില്ല.
ദിലീപും കാവ്യാ മാധവനും ആണ് മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മുന്നൂറ് കോടിക്ക് മുകളിൽ ആസ്തിയുണ്ടായിട്ടും മകളുടെ മാസവരുമാനത്തിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത്. മക്കൾക്ക് ജോലിയും വരുമാനവും ലഭിക്കുമ്പോഴുള്ള അച്ഛന്റെ സന്തോഷം ദിലീപിന്റെ മുഖത്തും കാണാം എന്നായിരുന്നു കമന്റുകൾ.
മീനാക്ഷിയും അമ്മ മഞ്ജു വാര്യരും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. കുറച്ച് നാളുകൾക്ക് മുമ്പ്, നടൻ പൃഥ്വിരാജിന്റെ വിവാഹത്തിന് അച്ഛനും അമ്മയ്ക്കും ഒപ്പം മീനാക്ഷി എത്തിയ പഴയകാല ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലായിരുന്നു. വലുതായപ്പോൾ അമ്മയും മകളും ഒന്നിച്ചില്ലെങ്കിലും ചെറുപ്പത്തിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോളും ആരാധകർ ആഘോഷമാക്കാറുണ്ട്. കുട്ടി ഉടുപ്പിൽ സുന്ദരി ആയി മീനാക്ഷി എത്തിയപ്പോൾ സൽവാർ ആണ് മഞ്ജു ധരിച്ചത്. ഏറ്റവും സിംപിൾ ലുക്കിലാണ് ദിലീപും വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയത്. പിന്നീട് നടന്ന താര വിവാഹങ്ങളിൽ ഇവർ മൂന്നുപേരും എത്തിയത് വിരളമായകാഴ്ച ആയിരുന്നു.
1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. അതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് പോയിരുന്നത്. മീനാക്ഷിയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയ്ക്കടുത്ത് വരാമെന്നും ഒരുവിളിപ്പാടകലെ ഞാനുണ്ടാകുമെന്നാണ് അന്ന് വേർപിരിയൽ സമയത്ത് മഞ്ജു സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരുന്നത്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ പിറന്നാൾ ആശംസകളോ ഒന്നും തന്നെ പരസ്യമായി പങ്കുവെയക്കാറില്ലായിരുന്നു. ഇതാണ് അമ്മയും മകളും സ്വരചേരച്ചയിലല്ല എന്ന തരത്തിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ കോടുമ്പിരികൊണ്ടിരുന്നപ്പോഴും മീനാക്ഷിയോ മഞ്ജുവോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ഇവർക്ക്ഒരു മകളുണ്ട്. മഹാലക്ഷ്മിയെന്നാണ് പേര്. മഹാലക്ഷ്മിയുടെ വിശേഷങ്ങളും വൈറലാകാറുണ്ട്.
അതേസമയം, ചെന്നൈയിൽ പോയി അമ്മയുടെ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് കുഞ്ഞാറ്റ സിനിമ കമ്മിറ്റ് ചെയ്തതെന്നും മനോജ് കെ ജയൻ പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഏഴാമത്തെ വയസിൽ കുഞ്ഞിനേയും കൊണ്ട് ചെന്നൈയിൽ നിന്നും വരുമ്പോൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. നന്നായി പഠിപ്പിക്കുക.
നല്ലൊരു ജോലിയൊക്കെ കിട്ടി കഴിയുമ്പോൾ നല്ലൊരു പയ്യനെ കണ്ടെത്തി കല്യാണം കഴിപ്പിച്ച് സന്തോഷമായി പറഞ്ഞ് അയക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എല്ലാം അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്ത് ഞാൻ ജീവിച്ചു. എന്റെ കരിയറിൽ പോലും ഇടയ്ക്കിടെ ഗ്യാപ്പ് വന്നതിന് കാരണം. എന്റെ മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്. മോൾക്ക് സ്കൂളിൽ പോകാനുള്ള എളുപ്പം നോക്കിയാണ് ഞാൻ വീട് പോലും വാങ്ങിയത്.
പ്ലസ് ടു കഴിഞ്ഞ് ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്ന ആഗ്രഹം മോൾ പറഞ്ഞിരുന്നു. അതായിരുന്നു ആദ്യമായി അവൾ പറഞ്ഞ ആഗ്രഹം. വിടാൻ ചെറിയ ഭയമുണ്ടായിരുന്നുവെങ്കിലും അവൾ ധൈര്യം കാണിച്ചപ്പോൾ അവിടെ ചേർത്തു. പിന്നീട് ബാംഗ്ലൂരിൽ തന്നെ ജോലിയും ചെയ്തു. അപ്പോഴെല്ലാം മോള് സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു.
സെൽഫ് മാർക്കറ്റിങ് ചെയ്യാത്ത നടനാണ് ഞാൻ. ആരെങ്കിലും വിളിച്ചാൽ മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ മോള് സിനിമയിലേക്ക് വന്നാൽ ഞാൻ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ ഓർത്ത് പേടിയായിരുന്നു. രണ്ട് വർഷം മുമ്പാണ് സിനിമ ഇഷ്ടമാണെന്നും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും മോള് പറഞ്ഞത്. ആശയോടാണ് ആദ്യം പറഞ്ഞത്. ആശ മോൾക്ക് അമ്മ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണ്.
ആശയോടാണ് മോളുടെ കമ്യൂണിക്കേഷൻ കൂടുതൽ. ശേഷം മോളുടെ അഭിനയമോഹം ആളുകൾ അറിഞ്ഞോട്ടെയെന്ന് കരുതി വനിതയിൽ ഞാൻ ഒരു ഇന്റർവ്യുകൊടുത്തു. ഒരുപാട് ഓഫറുകളും വന്നു. അതുപോലെ അമ്മയോട് സിനിമയോട് താൽപര്യമുള്ള കാര്യം പറയാനും ഞാൻ പറഞ്ഞു. ചെന്നൈയിൽ പോകേണ്ടി വന്നാലും കുഴപ്പമില്ല. ഉർവശിയോട് പറയണമെന്നാണ് മോളോട് പറഞ്ഞത്. കാരണം അവളുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്.
ദക്ഷിണേന്ത്യ കണ്ട വേഴ്സറ്റാലിറ്റിയുള്ള നടിയാണ് ഉർവശി. അങ്ങനൊരാളുടെ മകളാണ് കുഞ്ഞാറ്റ. മോളുടെ കാര്യം വരുമ്പോഴെല്ലാം ഞാൻ ഇമോഷണലാകും. അങ്ങനെ കുഞ്ഞാറ്റ ചെന്നൈയിൽ പോയി. വളരെ സന്തോഷത്തോടെ അനുവാദം നൽകി. ഇന്ന് ഇവിടെ വരെ കാര്യങ്ങൾ എത്തി. പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള ബിനു എന്നൊരാളാണ് കുഞ്ഞാറ്റയുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഉർവശിയാണ് ആദ്യം കഥ കേട്ടത്. അവരുടെ അത്ര എക്സ്പീരിയൻസ് എനിക്കില്ലല്ലോ. അവർക്ക് ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ഞാൻ കഥ കേട്ടത്. ഉർവശിയും ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങിയത്. ഞാനും അതുപോലെ തന്നെയാണ് കുഞ്ഞാറ്റ നടിയായി കാണാൻ എന്റെ അച്ഛനും ഏറെ ആഗ്രഹിച്ചിരുന്നുവെന്നും മനോജ് കെ ജയൻ പറഞ്ഞു.