പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോൺക്ലേവിൽ നവ്യ നായർക്കൊപ്പം ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നടി അപർണ ബാലമുരളി, ഗായകൻ ഹരിശങ്കർ തുടങ്ങിയവരുമെത്തിയിരുന്നു.
രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ നവ്യയുടെ നൃത്തസന്ധ്യയും അരങ്ങേറിയിരുന്നു.
അതിനിടെ ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നവ്യ. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നവ്യയുടെ കുറിപ്പ്. യുവം 2023 എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പമുണ്ട്.
‘യുവം’ പരിപാടിയിൽ പങ്കെടുത്ത നവ്യയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും സമൂഹമാധ്യമങ്ങളിൽ ഉടലെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്ക് പേജിലും നവ്യയുടെ പോസ്റ്റുകളുടെ താഴെ പരിഹാസ കമന്റുകളായിരുന്നു കൂടുതലും. നവ്യ പരിപാടിയിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്നും നവ്യയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നുമൊക്കെയായിരുന്നു ചിലരുടെ വിമർശനം.
ഈ ട്രോളുകളുടെയും വിമർശനങ്ങളുടെയും ഇടയിലാണ് ഇവർക്കൊക്കെ തക്ക മറുപടിയുമായി നവ്യ എത്തിയത്. പ്രധാനമന്ത്രിയെ പ്രശംസിച്ചുള്ള കുറിപ്പ് വിമർശകർക്കുള്ള മറുപടിയാണെന്നാണ് നവ്യയുടെ ആരാധകർ പറയുന്നത്.
ഇതിനിടെ നവ്യയുടെ പേരിൽ വ്യാജ വാർത്തയും പ്രചരിക്കുകയുണ്ടായി. ‘‘അപര്‍ണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം.’’–ഇങ്ങനെ നവ്യ പറഞ്ഞു എന്ന തരത്തിലുള്ള വാർത്താ ചാനലിന്റെ സ്ക്രീൻഷോട്ട് ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പിന്നീട് ഈ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ആ ചാനൽ തന്നെ രംഗത്തെത്തുകയും ചെയ്തു.