രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിൽ ഭാവന വേദിയിലേക്ക് എത്തുന്ന വീഡിയോ പങ്കുവെച്ച്
സംവിധായകൻ അൽഫോൻസ് പുത്രൻ. ‘മലയാള സിനിമയുടെ ഭാവന തിരിച്ചെത്തി. ഇനി മലയാളം സിനിമയ്ക്ക് നല്ലോണം കഥ ആലോചിക്കാം’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
അഞ്ച് വർഷത്തിന് ശേഷമാണ് ഭാവന ഒരു പൊതുവേദിയിൽ എത്തുന്നത്. ഭാവനയുടെ തിരിച്ചുവരവിനെ പ്രശംസിച്ച് കൊണ്ടാണോ അതോ അല്ലാതെയാണോ അൽഫോൻസ് പുത്രന്റെ പോസ്റ്റ് എന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ. ‘ക്യാപ്ഷൻ കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് പലർക്കും മനസ്സിലായില്ല? പ്ലീസ് വിശദികരിക്കുക.. അല്ലേൽ തെറ്റിദ്ധാരണ ഉണ്ടാകാൻ വരെ സാധ്യതയുണ്ട്’ എന്ന് ഒരാൾ അൽഫോൻസ് പുത്രന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. നിരവധിപ്പേർ കമന്റ് ബോക്സിലൂടെ പോസ്റ്റിന്റെ അർത്ഥം വ്യക്തമാക്കാൻ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഐഎഫ്എഫ്കെ ഉദ്ഘടന വേദിയിൽ ആരവം തീർത്തുകൊണ്ടായിരുന്നു പോരാട്ടതിന്റെ പെൺപ്രതീകമായ ഭാവന എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്.
ഒരിടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കും തിരിച്ചു വരവ് നടത്തുകയാണ്. ആദില്‍ മയ്മാനാഥ് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.