കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് 25 ദിവസത്തിന് ശേഷമായിരുന്നു ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മന്നത്ത് വീട്ടില്‍ തിരിച്ചെത്തിയത്. വന്‍ ജനസാഗകരമാണ് ആര്യനെ കാത്ത് പുറത്ത് നിന്നിരുന്നത്. മാധ്യമങ്ങളും ആരാധകരും വന്ന് പൊതിഞ്ഞപ്പോള്‍ ഷാരൂഖ് ഖാന്റെ ബോഡിഗാര്‍ഡ് രവി സുരക്ഷിതനായി ആര്യനെ കാറില്‍ കയറ്റി വീട്ടില്‍ എത്തിയ്ക്കുകയായിരുന്നു.
വീട്ടില്‍ വികാരഭരിതമായ രംഗങ്ങളാണ് നടന്നത് എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അച്ഛനെയും അമ്മയെയും ആലിംഗനം ചെയ്തു കൊണ്ടാണ് ആര്യന്‍ അകത്തേക്ക് കടന്നത്. കുഞ്ഞു സഹോദരന്‍ അബ്‌റാമിനും സഹോദരി സുഹാന ഖാനും സന്തോഷത്തോടെ ആര്യനെ വരവേറ്റു. വീട്ടില്‍ എത്തി ഒന്ന് വിശ്രമിച്ച ശേഷം ആര്യന്‍ ഏറ്റവും ആദ്യം ചെയ്തത് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിസ്‌പ്ലേ ഇമേജ് മാറ്റുക എന്ന കാര്യമാണ്.
ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ ആര്യന്റെ ഫോട്ടോ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഫോട്ടോ താരപുത്രന്‍ നീക്കം ചെയ്തു. ഇപ്പോള്‍ പ്രൊഫൈല്‍ പിക്ചറിന്റെ സ്ഥാനത്ത് വെള്ള നിറം മാത്രമാണ്. തന്റെ മനസ്സില്‍ യാതൊരു കള്ളവും കറയും പുരണ്ടിട്ടില്ല എന്ന് പറയാതെ പറയുകയാണോ ആര്യന്‍ എന്ന നിലയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍.
ഷാരൂഖ് ഖാന്റെ ഉറ്റ സുഹൃത്തും നടിയുമായ ജൂഹി ചൗള ഒരു ലക്ഷം രൂപയ്ക്ക് ജാമ്യം നിന്നതിന് ശേഷമാണ് ആര്യനെ പുറത്തിറക്കിയത്. പതിനാല് ഉപാധികളോടെയാണ് ആര്യന് ഹൈക്കോടതി ജാമ്യം നല്‍കിയത്. എല്ലാ വെള്ളി ആഴ്ചയും എന്‍സിബി ഓഫീസിലെത്തി ഒപ്പ് വയ്ക്കണം, പാസ് പോര്‍ട്ട് സമര്‍പ്പിയ്ക്കണം, ഇന്ത്യയ്ക്ക് പുറത്ത് പോകണമെങ്കില്‍ പ്രത്യേക കോടതിയുടെ അനുവാദം വേണം എന്നിങ്ങെയാണ് നിബന്ധനകള്‍.
ജയിലില്‍ നിന്നും തിരിച്ചെത്തിയ ആര്യന്‍ ഖാന്റെ ആരോഗ്യത്തിലാണ് ഇപ്പോള്‍ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മുഴുവന്‍ ശ്രദ്ധ. ജയില്‍ ഭക്ഷണം കഴിക്കാതെ, ബിസ്‌ക്കറ്റ് മാത്രം കഴിച്ചാണ് മൂന്ന് ആഴ്ച കാലത്തോളം ആര്യന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ മെഡിക്കല്‍ ചെക്കപ്പ് നടത്തണം. മാനസികമായ തളര്‍ച്ചയെ മാറ്റാനും കഴിഞ്ഞത് മറക്കാനും ആര്യന് കൗണ്‍സിലിങ് നല്‍കാനും ഷാരൂഖും ഗൗരിയും തീരുമാനിച്ചു.