കന്യാസ്ത്രീകളെ അപമാനിക്കുന്നു; അക്വേറിയത്തിന്റെ ഒടിടി റിലീസിന് പത്ത് ദിവസത്തേക്ക് സ്റ്റേ

അക്വേറിയം എന്ന പേരിലുള്ള മലയാളസിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച്‌ വോയ്‌സ് ഓഫ് നണ്‍സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സിനിമ റിലീസ് പത്ത് ദിവസത്തേയ്ക്ക് കോടതി സ്‌റ്റേ ചെയ്തത്.

മെയ് 14 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് വോയ്‌സ് ഓഫ് നണ്‍സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമാ റിലീസ് സ്‌റ്റേ ചെയ്തത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി.

2013 ല്‍ പിതാവിനും പുത്രനും എന്ന പേരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. സെന്‍സര്‍ ബോര്‍ഡ് കേരള ഘടകവും റിവിഷന്‍ കമ്മിറ്റിയും അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് 2020 ല്‍ പേര് മാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റദ്ധരിപ്പിച്ചാണ് സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയത് എന്നാണ് വിവരം.

Noora T Noora T :