ഷൂട്ടിങ്ങിന് വരും മുൻപുള്ള ദിലീപിന്റെ ആ പിടിവാശി; പണം അപ്പോൾ തരാൻ ഡിമാൻഡ്; പിന്നാലെ സംഭവിച്ചത്? ; വെളിപ്പെടുത്തി സിദ്ധു പനക്കൽ

വർഷങ്ങൾക്ക് മുൻപ് നടൻ ദിലീപിനൊപ്പം പ്രവർത്തിച്ച സമയത്ത് ഉണ്ടായ സംഭവങ്ങളും അനുഭവങ്ങളും വെളിപ്പെടുത്തി പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനക്കൽ. ഷൂട്ടിങ്ങിനു വരും മുൻപ് 50,000 രൂപ എങ്കിലും കിട്ടണം എന്ന് ദിലീപ് ഡിമാൻഡ് വെച്ചിരുന്നെന്നും പിന്നീട് സംഭവിച്ചത് എന്ത് എന്ന് സിദ്ധു പനക്കൽ കുറിപ്പിൽ പറയുന്നു. കൂടാതെ നിമിത്തം, ശകുനം പോലുള്ള കാര്യങ്ങൾ തന്റെ സിനിമ ജീവിതത്തിൽ സത്യമായി വന്ന അനുഭവങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സിദ്ധു കുറിക്കുന്നുണ്ട്.

സിദ്ധു പനക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

പറയാൻ പോകുന്നത് സ്വപ്നത്തെ കുറിച്ചാണ്. സ്വപ്നവും ചില നിമിത്തങ്ങളും ശകുനങ്ങളും. ഇതിലുള്ള പല കാര്യങ്ങളും നിങ്ങൾ എന്റെ തന്നെ ചില കുറിപ്പുകളിൽ വായിച്ചിരിക്കും. ആദ്യം ഉറക്കത്തിൽ കാണുന്ന സ്വപ്നത്തെക്കുറിച്ചാവാം. സിനിമയിൽ സാധാരണ ജോലികൾ ചെയ്യുന്ന സിനിമാക്കാർക്ക് എപ്പോഴും സാമ്പത്തികഭദ്രത കുറവായിരിക്കും.

ഒരു സിനിമ കഴിഞ്ഞാൽ ചിലപ്പോൾ അടുത്ത സിനിമയ്ക്ക് മാസങ്ങൾ കാത്തിരിക്കേണ്ടിവരും. ചിലപ്പോൾ ഒന്ന് രണ്ടു സിനിമ അടുപ്പിച്ചു കിട്ടാനും മതി. സാധാരണ സിനിമാക്കാരുടെ ജീവിതത്തിൽ ഒരു അരക്ഷിതാവസ്ഥ എപ്പോഴും ഉണ്ടാവും. വർഷങ്ങൾക്കു മുൻപ് അങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ടായി.

ഒരു സിനിമ കഴിഞ്ഞ് വന്നശേഷം പറഞ്ഞു വച്ചിരുന്നു രണ്ടുമൂന്നു സിനിമകൾ വഴിക്ക് വഴി ക്യാൻസൽ ആയി. ഏകദേശം ഒരു വർഷത്തോളം ഷൂട്ടിംഗ് ഒന്നുമുണ്ടായില്ല. സാമ്പത്തികമായി ടൈറ്റ് ആവുന്നു. മക്കൾ അന്ന്‌ ചെറിയ കുട്ടികളാണ്. സാമ്പത്തിക പരാധീനതകൾ ആദ്യം തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും കുടുംബിനികളാണ്. പുറത്തു പറയുന്നില്ലെങ്കിലും ഈ പ്രശ്നങ്ങൾ ഒരു തേങ്ങലായി ഭാര്യയുടെ മനസ്സിലുണ്ട്.
ഒരുദിവസം രാവിലെ ഭാര്യ പറഞ്ഞു. ഇന്നലെ ഞാൻ അപ്പനെ കണ്ടു. അപ്പനെ കണ്ടപ്പോൾ പെട്ടെന്നെനിക്ക് സങ്കടം വന്നു ഞാൻ കരഞ്ഞുപോയി. അപ്പൻ പറഞ്ഞു മോള് വിഷമിക്കേണ്ട. എന്നിട്ട് മുണ്ടിന്റെ മടിയഴിച്ചു ഒരുപിടി കാശു വാരി എന്റെ കയ്യിൽ തന്നു. ഇനിയങ്ങോട്ട് മോൾക്ക് ഒരു വിഷമവും ഉണ്ടാവില്ല എന്ന് അപ്പൻ പറഞ്ഞു.

അന്നുമുതൽ ഇന്നുവരെ വിഷമിപ്പിക്കുന്ന ഒരു സാമ്പത്തിക ബുദ്ധിമുട്ടുകളും എനിക്കുണ്ടായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ തക്കസമയത്ത് ഞാൻ ചോദിക്കാതെ തന്നെ എന്നെ സഹായിക്കാൻ ആളും ഉണ്ടായിട്ടുണ്ട്. അപ്പൻ അന്ന് വന്നത് സ്വപ്നമല്ല സത്യം ആണെന്നാണ് ഭാര്യഇന്നും പറയുന്നത്.

കോവിഡ് കാലത്ത് 10 മാസത്തോളം സിനിമാക്കാർക്ക് ജോലി ഒന്നും ഉണ്ടായിരുന്നില്ല. വീണ്ടും ഒന്ന് അനങ്ങി വരുമ്പോഴേക്കും വീണ്ടും തഥൈവ. ഇനി എന്ന് ഷൂട്ടിംഗ് തുടങ്ങും എന്ന് പറയാൻ പറ്റില്ല. പഴയ വേവലാതികൾ ആവലാതികൾ ഒക്കെ മനസ്സിനെ വീണ്ടും മഥിക്കാൻ തുടങ്ങി. ഒരു ദിവസം രാവിലെ ഞാൻ നോക്കുമ്പോൾ എന്റെ വീടിന്റെ എതിർ വീട്ടിൽ ഷൂട്ടിങ് നടക്കുന്നു. ഞാൻ അങ്ങോട്ട് നടന്നു. ഷൂട്ടിംഗ് തിരക്കിൽ പെടാതെ വീടിന്റെ ബാക്ക് സൈഡിലേക്ക്. വീടിന്റെ ബാക്കിൽ ചെന്നപ്പോൾ അവിടെ എന്റെ അപ്പൻ നിൽക്കുന്നു. അപ്പൻ എന്താ ഇവിടെ ഞാൻ ചോദിച്ചു. ഇവിടെ അടുത്ത് ഒരു കല്യാണത്തിന് വന്നതാ. അപ്പൻ ഒറ്റയ്ക്കാണോ വന്നത്. അവിടെ ആരാ ഉള്ളത് ഞാൻ ഇങ്ങോട്ട് പോന്നു അപ്പൻ പറഞ്ഞു. അപ്പനെ ചേർത്തു പിടിച്ച് ഞാൻ വീട്ടിലേക്കു നടന്നു.

പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു. അതൊരു സ്വപ്നമായിരുന്നു. ഞാൻ ആലോചിച്ചു എന്താ ഇങ്ങനെ ഒരു സ്വപ്നം. ഗുരുവായൂർ എന്റെ വീട്ടിൽ ആളില്ല. ചേച്ചി അവരുടെ വീട്ടിൽ. അപ്പനും അമ്മയും മരിച്ചു. ഞാനും ഭാര്യയും മക്കളും തിരുവനന്തപുരത്ത്. അപ്പൻ പറഞ്ഞത് ശരിയാണ് അവിടെ ആരുമില്ല. ഞാൻ ഇങ്ങോട്ട് പൊന്നു. മകന് എന്തോ പ്രശ്നം ഉണ്ടെന്ന് അപ്പന് തോന്നിക്കാണണം. എന്റെ മനസ് വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്നു.അപ്പൻ വെറുതെ വരില്ല… വെറുതെ വരില്ല. നല്ല കാര്യവും കൊണ്ടല്ലാതെ അപ്പൻ ഒരിക്കലും വന്നിട്ടില്ല..

അന്ന് ഉച്ചയായപ്പോൾ ആന്റണി പെരുമ്പാവൂരിന്റെ ഫോൺ നമ്മൾ ഒരു സിനിമ ചെയ്യുന്നു ജിത്തു ജോസഫ് ആണ് ഡയറക്ടർ. അദ്ദേഹത്തെ ഒന്ന് വിളിച്ചോളൂ. പിറ്റേന്ന് വീണ്ടും ആന്റണിയുടെ വിളി പൃഥ്വിരാജ് ഇന്നലെ ഒരു കഥ പറഞ്ഞു അതും നമ്മൾ ചെയ്യുന്നു. കോവിഡ് കാലം ആയതിനാൽ കേരളത്തിൽ സിനിമ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ഹൈദ്രബാദ് ആണ് രാജുവിന്റെ പടം ഷൂട്ട്‌ ചെയ്തത് “ബ്രോ ഡാഡി ” ആദ്യം പറഞ്ഞ ജിത്തു ചേട്ടന്റെ പടം രണ്ടാമത് ചെയ്തു 12th man. മകന് ഗുണമുള്ളകാര്യവും കൊണ്ടല്ലാതെ അപ്പൻ വരില്ല ഉറപ്പ്.
ഈ നിമിത്തം, ശകുനം എന്നൊക്കെ പറയുന്നതിൽ ചില കാര്യങ്ങളുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കുറേക്കാലം മുമ്പാണ് ഞാൻ ദിലീപിന്റെ ഒരു സിനിമ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു. നിർമ്മാതാവ് സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ്. സിനിമ തീരാൻ പോകുന്നു. ദിലീപിന് അഡ്വാൻസ് അല്ലാതെ മറ്റൊന്നും കൊടുത്തിട്ടില്ല.

ഒരു ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും ബാക്കിയുള്ളപ്പോൾ നിലവിലെ പ്രൊഡ്യൂസർ മാറി മറ്റൊരു പ്രൊഡ്യൂസർ വന്നു. ഒരു മാസത്തിനു ശേഷം ബാക്കിയെല്ലാം അറേഞ്ച് ചെയ്ത് ഒരു ദിവസത്തെ ഷൂട്ടിങ് വെച്ചു. അപ്പോൾ ദിലീപ് ഒരു ഡിമാൻഡ് പറഞ്ഞു ഷൂട്ടിങ്ങിനു വരും മുൻപ് 50,000 രൂപ എങ്കിലും കിട്ടണം. അമ്പതിനായിരം രൂപ പ്രൊഡ്യൂസറിൽ നിന്ന് വാങ്ങി വച്ചിട്ട് സിദ്ധുവേട്ടൻ വിളിച്ചാൽ മതി ഞാൻ രാവിലെ എത്തിക്കോളാം എന്ന് ദിലീപ് .

ഞാൻ ദിലീപിനെ ഫോൺ ചെയ്തു കൊണ്ട് നിൽക്കുമ്പോൾ എവിടുന്നോ പറന്നുവന്ന ഒരു പച്ചക്കുതിര അതായത് പച്ചക്കാള എന്റെ ഷർട്ടിൽ വന്നിരുന്നു പോക്കറ്റിലേക്ക് ഇറങ്ങിപ്പോയി. പച്ചക്കാള വന്നാൽ പണം വരും എന്നൊരു വിശ്വാസം ഞങ്ങളുടെ നാട്ടിലുണ്ട്. ചില അനുഭവങ്ങളും ആ കാര്യം സാധൂകരിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ പച്ചക്കാളയ്ക്ക് തെറ്റി എന്ന് എനിക്ക് ഉറപ്പായി കാരണം ഒരു ദിവസം ഷൂട്ടിങ്ങിനു വരുന്നതിനു മുമ്പ് തന്നെ പ്രൊഡ്യൂസർ പറഞ്ഞിരുന്നു ചിലവിനുള്ള പൈസ മാത്രമേ ഇത്തവണ ഉണ്ടാവൂ എന്ന്.

പിറ്റേന്ന് ദിലീപ് വന്നു ഞാൻ ദിലീപിനെയും കൂട്ടി ലൊക്കേഷനിലേക്ക് പോകുമ്പോൾ പറഞ്ഞു ദിലീപിനൊക്കെ സുഖമല്ലേ ഇനി ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിങ്ങിന് മുൻപ് ഫുൾ പൈസ സെറ്റിൽ ചെയ്താലെ ഡബ്ബിങ് തുടങ്ങു എന്ന് പറഞ്ഞാൽ ദിലീപിന് മുഴുവൻ പണവും കിട്ടും. സിദ്ധുവേട്ടന് പൈസയൊന്നും കിട്ടിയില്ലേ ദിലീപ് ചോദിച്ചു. ഞങ്ങളിൽ പലർക്കും അഡ്വാൻസ് മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് ആ സിനിമയുടെ ഒരു അവസ്ഥ ഞാൻ ദിലീപിനെ ധരിപ്പിച്ചു . ഇതുകേട്ട് ദിലീപ് പറഞ്ഞു എനിക്കുവേണ്ടി വാങ്ങിവെച്ചിരിക്കുന്ന പൈസയില്ലേ അത് സിദ്ധുവെട്ടൻ എടുത്തോളൂ ഞാൻ ഡബ്ബിങ് സമയത്ത് വാങ്ങിച്ചോളാം. ദിലീപിന്റെ ആ നല്ല മനസ്സിനെ നമിക്കുന്ന തോടൊപ്പം ഇതുപോലെയുള്ള ചില കാര്യങ്ങൾ നടക്കുമ്പോൾ നമ്മൾ എങ്ങനെ വിശ്വസിക്കാതിരിക്കും
രണ്ടുദിവസം മുൻപ് പതിനാറാം തീയതി ഒരു ദിവസത്തേക്ക് ഒറ്റക്കൊമ്പന്റെ സെറ്റിൽ നിന്ന് ഞാനും കൃഷ്ണമൂർത്തിയും കൂടി തിരുവനന്തപുരത്തേക്ക് പോയിരുന്നു .

ഞാൻ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഗേറ്റിന് അടിയിലൂടെ ഒരു പാമ്പ് അകത്തേക്ക് വന്നു. മഞ്ഞച്ചേര ആയതുകൊണ്ട് എനിക്ക് പേടി തോന്നിയില്ല. അത് ഇഴഞ് ചവിട്ടുകൽപ്പടിയുടെ അടുത്ത് എത്തിയപ്പോൾ ഞാൻ സുമയെ വിളിച്ചു പാമ്പ് എന്ന് ഉറക്കെ പറഞ്ഞു. ശബ്ദം കേട്ടിട്ടാണോ എന്തോ എന്നറിയില്ല പാമ്പ് വളരെ വേഗത്തിൽ ഇഴഞ്ഞ് വീടിന്റെ പിന്നിലേക്ക് പോയി. ഞാനും ഇളയ മകൻ ഉണ്ണിയും ഒരു വടിയൊക്കെ എടുത്ത് ചുറ്റും പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല.
സുമ ഈ വിവരം തൊട്ടടുത്ത വീട്ടിലെ ആന്റിയോട് പറഞ്ഞു. അപ്പോൾ അവർ പറയുന്നു മഞ്ഞച്ചേര വീട്ടിലേക്ക് വന്നാൽ ഓടിച്ചു കളയരുത് അത് ശുഭലക്ഷണം ആണത്രേ. പണം വരും എന്നാണ് അവർ പറഞ്ഞത്. അവരുടെ വീട്ടിലേക്കും ഇടയ്ക്ക് വരാറുണ്ട് അവർ ഓടിച്ചു കളയാറില്ല എന്ന് പറഞ്ഞു. വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന അവസ്ഥയിലായി ഞാൻ. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫോൺകോൾ മലയാളത്തിലെ ഒരു പ്രശസ്ത നിർമ്മാതാവാണ് വിളിക്കുന്നത്. വിളി അദ്ദേഹത്തിന്റെ അടുത്ത സിനിമ വർക്ക് ചെയ്യുവാൻ വേണ്ടിയാണ്. ജോലി എന്നു പറഞ്ഞാൽ പണം തന്നെയാണല്ലോ. ഇതുപോലുള്ള ചില കാര്യങ്ങൾ എങ്ങനെ നമ്മൾ വിശ്വസിക്കാതിരിക്കും.

Vismaya Venkitesh :