കന്നഡ സിനിമയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥിനോട് താന്‍ മാപ്പുപറയുന്നു, ശിവരാജ് കുമാര്‍

കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ കന്നട സംഘടനകള്‍ പ്രതിഷേധത്തിലാണ്. അതിന്റെ ഭാഗമായി വ്യാഴാഴ്ച കര്‍ണാടകയില്‍ അവര്‍ ബന്ദ് നടത്തിയിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ചില പ്രതിഷേധക്കാര്‍ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കിവിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിദ്ധാര്‍ത്ഥ് പ്രധാന വേഷത്തില്‍ എത്തിയ ചിറ്റായുടെ കന്നഡ മൊഴിമാറ്റപ്പതിപ്പായ ചിക്കുവിന്റെ പ്രചാരണത്തിന് വേണ്ടിയാണ് സിദ്ധാര്‍ത്ഥ് ബെംഗളൂരുവില്‍ എത്തിയത്. സംഭവം വൈറലായതിന് പിന്നാലെ ഇതില്‍ മാപ്പ് പറഞ്ഞ് കന്നട സൂപ്പര്‍താരം ശിവ രാജ് കുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

വ്യാഴാഴ്ച ബെംഗളുരുവിനടുത്തുള്ള മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ ചിത്രം സംബന്ധിച്ച വാര്‍ത്ത സമ്മേളനത്തിലേക്കാണ് ഒരു വിഭാഗം കന്നട പ്രതിഷേധകര്‍ കടന്നുവന്ന് വാര്‍ത്ത സമ്മേളനം അലങ്കോലമാക്കിയത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങാത മുദ്രവാക്യം വിളിയും മറ്റും നടത്തുകയാണ്. തുടര്‍ന്ന് വേദിയില്‍ ഇരുന്ന സിദ്ധാര്‍ത്ഥ് വാര്‍ത്താസമ്മേളനം നിര്‍ത്തി പ്രതികരണത്തിന് നില്‍ക്കാതെ വേദിവിട്ടു.

അതേ സമയം കവേരി പ്രശ്‌നത്തില്‍ കന്നട സിനിമ സംഘടന സംഘടിപ്പിച്ച വേദിയില്‍ തന്നെയാണ് ശിവരാജ് കുമാര്‍ സിദ്ധാര്‍ത്ഥിനോട് ഖേദം പ്രകടിപ്പിച്ചത്. കന്നഡ സിനിമയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥിനോട് താന്‍ മാപ്പുപറയുന്നെന്ന് ശിവരാജ് കുമാര്‍ ബെംഗളൂരുവില്‍ പറയുന്നു.

കര്‍ണാടകയിലെ ജനങ്ങള്‍ ഒരു പ്രശ്‌നം സൃഷ്ടിക്കാറില്ലെന്നും, അവര്‍ക്ക് എല്ലാ ഭാഷയും അവിടുത്തെ സിനിമയും ഇഷ്ടമാണെന്നും. സ്‌നേഹിക്കാറുണ്ടെന്നും ശിവണ്ണ കൂട്ടിച്ചേര്‍ത്തു. അതേ സമയം സിദ്ധാര്‍ത്ഥ് പ്രധാന വേഷത്തില്‍ എത്തിയ ചിറ്റാ മികച്ച അഭിപ്രായം നേരിടുന്നുണ്ടെന്നാണ് വിവരം. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുണ്‍ കുമാര്‍ ആണ് സംവിധായകന്‍. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.

Vijayasree Vijayasree :