ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്. നടന്മാരായ മുകേഷ്, ഇടവേള ബാബു, സിദ്ദിഖ്, ജയസൂര്യ എന്നിങ്ങനെ പല താരങ്ങള്‍ക്കെതിരെയും ലൈംഗികാരോപണമായിരുന്നു നടിമാര്‍ ഉന്നയിച്ചത്.
നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടനെതിരെ പരാതിയുമായി യുവനടി രംഗത്ത് വരുന്നത്. പിന്നീട് കേസില്‍ കൂടുതല്‍ വിവരമൊന്നുമില്ലാതെയായി. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് ഗുരുതരമായ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്ന് വന്നത്.
ഇതിനിടെ സിദ്ദിഖിന്റെ പഴയ ചില അഭിമുഖങ്ങളും വൈറലാവുകയാണ്. മുന്‍പ് നേരെ ചൊവ്വെ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ജീവിതത്തിലുണ്ടായ പ്രണയങ്ങളെ പറ്റിയുള്ള ചോദ്യത്തിന് തനിക്ക് സീരിയസായിട്ടുള്ള പ്രണയം ഉണ്ടായിരുന്നില്ലെന്നും അങ്ങനെ പ്രണയിക്കാതിരുന്നതിന്റെ കാരണമെന്താണെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.
‘ജീവിതത്തില്‍ അങ്ങനെ സീരിയസായി പ്രണയം ഉള്ള ആളല്ല ഞാന്‍. സീരിയസായിട്ടുള്ള പ്രണയങ്ങളൊന്നും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പ്രണയമുണ്ടായതിന് ശേഷമുണ്ടാവുന്ന നിരാശയെക്കാളും നല്ലതാണ് പ്രണയമില്ലാത്തതിന്റേത്. പിന്നെ എന്റെ ഒരു ഈഗോ കാരണമാണ് പ്രണയമില്ലാതെ പോയതിന് കാരണമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഞാനൊരു പെണ്‍കുട്ടിയുടെ അടുത്ത് ചെന്നിട്ട് എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് പറയുന്നു. അപ്പോള്‍ ആ പെണ്‍കുട്ടി എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന എങ്ങാനും പറഞ്ഞാല്‍ അതെനിക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ഞാനെപ്പോഴും അതിനെക്കാളും മികച്ച ആളാണെന്നാണ് ഞാന്‍ എന്നെ പറ്റി വിചാരിച്ച് കൊണ്ടിരിക്കുന്നത്.
ഞാൻ സ്ത്രീപക്ഷ സിനിമകൾ എടുക്കാൻ വേണ്ടി എടുക്കുന്നതല്ല തിരസ്‌കരിക്കപ്പെടുമോന്ന് മാത്രമല്ല പല ഭയങ്ങളും എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ പോലും ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ കഥാപാത്രം സ്‌ക്രീനില്‍ കാണുമ്പോള്‍ ആളുകള്‍ കളിയാക്കുമോ എന്ന ഭയമെനിക്കുണ്ട്. ആ കളിയാക്കലിനെ മറികടക്കാനാണ് ബാക്കിയുള്ള കാര്യങ്ങളെയൊക്കെ ഇടപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ പോലും എന്ത് കാര്യംചെയ്യുമ്പോഴും ആളുകള്‍ എന്നെ കളിയാക്കുമോ എന്ന പേടിയാണ്. എന്റെയുള്ളില്‍ ഒരു ഭീരുവുണ്ട്. എന്ത് കാര്യത്തിലും എന്നെ ഭരിക്കുന്നത് ആ ഭീരുവാണ്. നീ അത് സൂക്ഷിക്കണം, ഇവിടെ ശ്രദ്ധിക്കണം എന്നൊക്കെ പറയുന്നൊരാള്‍ എന്റെയുള്ളില്‍ എപ്പോഴുമുണ്ടെന്നാണ്’ സിദ്ദിഖ് പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദിഖ് തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് നടി രംഗത്ത് വന്നത്. ശേഷം ഇതൊരു ആരോപണം മാത്രമായി ഒതുങ്ങി പോയി. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി എത്തുന്നത്.
സിദ്ദിഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അതില്‍ തര്‍ക്കം ഒന്നുമില്ലെന്നാണ് ആരാധകരും പറയുന്നത്.
സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽനിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോൾ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു.
2019ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. 376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയോ ലഭിക്കും.