രൂപമാറ്റത്തിനു ശ്രമിക്കുന്നത് മനപൂർവമാണ്; കാരണം വെളിപ്പെടുത്തി സിദ്ദിഖ്‌

കഴിഞ്ഞ മുപ്പത്‌ വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് സിദ്ദിഖ്‌. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.
ഏത് കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ അപൂര്‍വ്വം നടന്മാരിൽ ഒരാളാണ് സിദ്ദിഖ്.
ഇപ്പോഴും വ്യത്യസ്‍ത വേഷങ്ങളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് സിദ്ദിഖ്. അടുത്തിടെ സിദ്ദിഖ് പങ്കുവച്ച നടന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. തലമുടി പൂർണമായും വടിച്ച്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അൽപം താടിയൊക്കെ വെച്ചുള്ള ലുക്കാണ് വൈറലായി മാറിയത്. സിനിമകളിലാണെങ്കിലും പോലും ഓരോ ചിത്രത്തിലും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സിദ്ദിഖ് എത്താറുള്ളത്. ഇപ്പോഴിതാ തന്റെ രൂപമാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

രൂപമാറ്റത്തിനു ശ്രമിക്കുന്നത് മനപൂർവമാണ്. എന്റെ ലൂക്കിന് ഒരുപാടു പരിമിതികൾ ഉണ്ട് പ്രത്യേകതയുള്ള കണ്ണുകളോ നോട്ടമോ ഒന്നും എനിക്കില്ല. പ്രേക്ഷകർക്ക് എന്ന മടുക്കുമോ എന്ന പേടികൊണ്ടാണു സിനിമയിലെ ലുക്സ് മാറ്റാറുള്ളത്. സംവിധായകൻ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടി രൂപം മാറ്റാനുള്ള പരീക്ഷണങ്ങൾ ചെയ്യും. പൊലീസ് കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോഴാണു പെട്ടു പോവുക. നടത്തത്തിലും സംഭാഷണത്തിലും മാത്രമല്ലേ വ്യത്യാസം കൊണ്ടു വരാൻ പറ്റൂ. ഇതൊന്നും എന്റെ മാത്രം കഴിവല്ല മേക്കപ്മാന്റെയും കോസ്റ്റുമറുടെയുമൊക്കെ ക്രിയേറ്റിവിറ്റിയ്ക്കാണ് നന്ദി പറയേണ്ടത്’, സിദ്ദിഖ് പറയുന്നു.അതേസമയം പൊതുവേദികളിൽ യാതൊരു മേക്കോവറുകളുമില്ലാതെ വെള്ള മുണ്ടും ഷർട്ടുമായി മാത്രമാണ് സിദ്ദിഖ് എത്താറുള്ളത്. അതിന്റെ കാരണവും നടൻ പങ്കുവച്ചു. ‘ക്യാമറയ്ക്കു മുന്നിൽ എന്തു കൃത്രിമത്വവും കൊണ്ടുവരാം. എന്നാൽ പൊതുവേദിയിൽ അതിന്റെ ആവശ്യം ഇല്ല. അതുകൊണ്ടാണ് വിഗൊന്നും വയ്ക്കാതെ വെള്ള മുണ്ടും ഷർട്ടും ഇട്ടു വരാറുള്ളത്’,
വിഗ് വച്ചും വയ്ക്കാതെയും പ്രേക്ഷകരുടെ മുന്നിലെത്തുന്നതു നടന്റെ ആത്മവിശ്വാസമാണോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, ആത്മവിശ്വാസത്തെക്കാൾ പൊതുവേദിയിൽ വിഗ് വച്ചു വന്നാൽ മറ്റുള്ളവർ പരിഹസിക്കും എന്ന തോന്നലെനിക്കുണ്ട്. അതില്ലാതാക്കാനാണ് ഇങ്ങനെ നടക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

തന്റെ കുടുംബത്തെ കുറിച്ചും സിദ്ദിഖ് അഭിമുഖത്തിൽ സംസാരിച്ചു. എന്റെ അനുഭവങ്ങൾ കേൾക്കാൻ മക്കൾക്ക് ഇഷ്ടമാണ്. അവർ വെറുതെ കേൾക്കുകയല്ല, മനസ്സിലേക്ക് എടുക്കുകയാണെന്നു ഷഹീന്റെ ചില അഭിമുഖങ്ങൾ കണ്ടപ്പോഴാണ് മനസിലായത്. എന്റെ അത്തരം സംസാരങ്ങൾ അവരിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അവൻ സിനിമയിൽ ശ്രദ്ധിക്കപ്പെടും എന്നാണു പ്രതീക്ഷ. ഞാൻ സിനിമയോടു കാണിക്കുന്ന പാഷൻ അവനും കാണിക്കുന്നുണ്ട്.

വൈകുന്നേരം വീട്ടിലെത്തി കുടുംബത്തിനൊപ്പം കഴിയാൻ പറ്റുന്ന ജോലിയാണ് ഏറ്റവും നല്ല ജോലി എന്നാണ് എന്റെ വിശ്വാസം. വീട്ടിലെത്തി ചായയും കുടിച്ചു ചാരുകസേരയിൽ ഇരിക്കുന്നതാണ് ഏറ്റവും വലിയ രസം. ഒരുപാട് ഹോട്ടൽ മുറികളിൽ പതുപതുത്ത മെത്തയിൽ കിടന്നുറങ്ങിയിട്ടുണ്ടെങ്കിലും എന്റെ കിടപ്പു മുറിയിൽ കിടന്നുറങ്ങുന്ന സുഖം വേറെ എവിടെയും കിട്ടാറില്ല. വീട്ടിലെത്തിയാൽ മക്കളോട് സംസാരിച്ചിരിക്കാനാണ് ഇഷ്ടം. പിന്നെ സിനിമ കാണാനും.

ഭാര്യ സീനയ്ക്കും മകൻ റാഷിനുമെല്ലാം സിനിമ തന്നെയാണ് ഇഷ്ടം മകൾ ഫർഹീൻ യുകെയിൽ ഉപരിപഠനത്തിനായി തയാറെടുക്കുന്നു. ഷഹിന്റെ വിവാഹം കഴിഞ്ഞു. അമൃതയാണ് ഭാര്യ, സിദ്ദിഖ് പറഞ്ഞു. വോയ്‌സ് ഓഫ് സത്യനാഥനാണ് സിദ്ദിഖിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം, നേര് എന്നീ സിനിമകളടക്കം ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി അണിയറയിൽ ഉണ്ട്.

AJILI ANNAJOHN :