ശിൽപ ഷെട്ടിയുടെ ഹോട്ടലിൽ പാർക്ക് ചെയ്ത BMW Z4 മോഷണം പോയി, മോഷണം വാഹനത്തിന്റെ സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്ത്; നടിയ്ക്ക് വിമർശനം!

നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ശിൽപ ഷെട്ടി. നടിയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റെസ്റ്റോറന്റിൽ നടന്ന ഒരു സംഭവമാണ് പുറത്തെത്തുന്നത്. ഹോട്ടലിലെ വാലറ്റ് പാര്‍ക്കിങ്ങില്‍ ഉണ്ടായിരുന്ന 80 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബി.എം.ഡബ്ല്യു Z4 കണ്‍വേര്‍ട്ടബിള്‍ ആഡംബര സെഡാൻ മോഷണം പോയിരിക്കുകയാണ്.

മുംബൈയിലെ പ്രമുഖ വ്യവസായിയായ റൂഹന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയാണ് സംഭവം. സുഹൃത്തുമൊത്ത് ഹോട്ടലില്‍ എത്തിയ റൂഹന്‍ വാലറ്റ് പാര്‍ക്കിങ്ങിനായി വാഹനം നല്‍കുകയായിരുന്നു. ഒരു മണിയോടെയാണ് വാഹനം പാര്‍ക്കിങ്ങിന് നല്‍കിയത്.

ഭക്ഷണം കഴിച്ച ശേഷം നാലുമണിയോടെ വാഹനം തിരികെ ചോദിച്ച് ഏറെ സമയം കാത്തിരുന്നിട്ടും ലഭിച്ചില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് ഇദ്ദേഹം മുംബൈയിലെ ശിവാജി പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നൽകി.

താന്‍ കാര്‍ ബേസമെന്റ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയ ശേഷം താക്കോല്‍ ഹോട്ടലിലെ ജീവനക്കാര്‍ക്ക് കൈമാറിയെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ കാര്‍ ഉടമ പറയുന്നത്. പിന്നാലെ നടത്തിയ സിസിടിവി പരിശോധനയിൽ നിന്ന് അജ്ഞാതരായ രണ്ടുപേര്‍ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ കയറുന്നത് പതിഞ്ഞിട്ടുണ്ട്.

മാത്രമല്ല, രണ്ടുപേരില്‍ ഒരാള്‍ വാഹനം എടുത്ത് കടന്നുകളയുന്നതിന്റെ ദൃശ്യവും സി.സി.ടി.വിയില്‍ വ്യക്തമാണ്. ഒരാള്‍ വാഹനം മോഷ്ടിച്ച വാഹനവും മറ്റെയാള്‍ അവര്‍ വന്ന വാഹനത്തിലും ആണ് സ്ഥലം വിട്ടത്. ഇവര്‍ വാഹനത്തിന്റെ സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്തായിരിക്കും അണ്‍ലോക്ക് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്തായാലും ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. മാത്രമല്ല, നിരവധി പേരാണ് ശിൽപ ഷെട്ടിയെ വിമർശിച്ചും രം​ഗത്തെത്തിയിരിക്കുന്നത്. ഈ വിഷയം ഇത്രയും വലിയ ചര്‍ച്ചയായിട്ട് പോലും ഇത് സംബന്ധിച്ച് ഹോട്ടല്‍ ഉടമയായ ശില്‍പ ഷെട്ടി പ്രതികരിച്ചിട്ടില്ലാത്തതാണ് വിമർശനങ്ങൾക്ക് കാരണം.

Vijayasree Vijayasree :