ഐഎഫ്എഫ്‌കെയ്ക്ക് അയച്ച സിനിമ ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കി; ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് അയച്ച സിനിമ ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കിയെന്ന ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍. കണ്ണൂരില്‍ നിന്നുള്ള സ്വാതന്ത്ര്യ സിനിമ സംവിധായകനായ ഷിജുവിന്റെ ‘എറാന്‍’ എന്ന സിനിമയാണ് ഒരു മിനിറ്റുപോലും കണ്ടുനോക്കാതെ ജൂറി തിരസ്‌കരിച്ചത്.

ഐ. എഫ്. എഫ്. എഫ്. കെ യില്‍ തന്റെ സിനിമ തെരഞ്ഞെടുക്കപ്പെടാത്തതിലുള്ള പരാതിപറച്ചിലല്ല, സിനിമ കാണാതെ ഒഴിവാക്കുക എന്നത് ഗുരുതരമായ പിഴവാണ് എന്നാണ് ഷിജു പറയുന്നത്. സിനിമയുടെ വിമിയോ (vimeo) ലിങ്കും വിമിയോ അനലിറ്റിക്‌സും തെളിവായി വെച്ചുകൊണ്ട് ഷിജു ഒക്ടോബര്‍ 17 നു തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
സിനിമയുടെവിമിയോ ലിങ്ക് പരിശോധിച്ചതില്‍ നിന്നും വിമിയോ റീജിയന്‍ അനലിറ്റിക്‌സില്‍ നിന്നും മനസ്സിലാക്കുന്നത് ജൂറി ഈ സിനിമ ഒരു സെക്കന്റ് പോലും പ്ലേ ചെയ്തിട്ടില്ല എന്നാണ്. ഡൗണ്‍ലോഡ് ഓപ്ഷന്‍ ആക്ടിവേറ്റഡായിരുന്നെങ്കിലും ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടിട്ടില്ലെന്നും വിമിയോ അനലിറ്റിക്‌സ് വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്കിലാണ് തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് ഷിജു പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെക്‌നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ പറയുകയാണ്, എന്റെ അക്കാദമി ചങ്ങാതിമാരേ, എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാനെങ്കിലും സിനിമ ഏതെങ്കിലും ഒരു ഡെസ്‌ക്ടോപ്പില്‍ ചുമ്മാ പ്ലേ ചെയ്തിട്ട് വാച്ച് ടൈം എങ്കിലും കാണിച്ചുകൂടായിരുന്നോ. അപ്പോ എന്നേപോലുള്ളവര്‍ക്ക് സമാധാനിക്കാം. ഓ അവര് സിനിമ കണ്ട്, പക്ഷേ എന്റെ സിനിമ കൊള്ളാത്തതിനാല്‍ എടുത്തില്ല എന്ന്.

തെളിവു സഹിതം ഇവിടെ ഈ കാര്യം ഉന്നയിച്ചതുകൊണ്ട് ഉറപ്പുണ്ട് ഞാന്‍ മുകളില്‍ പറഞ്ഞ കാര്യം അടുത്ത വര്‍ഷം മുതല്‍ നിങ്ങള്‍ നടപ്പിലാക്കുമെന്ന്. പലര്‍ക്കും പരാതി ഉണ്ടെങ്കിലും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയുമോ അക്കാദമി ചങ്ങായിമാരേ, നിങ്ങളുടെ കയ്യിലാണ് ജീംലൃ. എന്തെങ്കിലും പറഞാല്‍ പിന്നെ അവന്റെ അല്ലെങ്കില്‍ അവളുടെ കാര്യം പോക്കാ. അവന്‍ പിന്നെ സിനിമ ഫെസ്റ്റിവലിന് അയക്കേണ്ട ആവിശ്യമില്ല. നിങ്ങള്‍ തള്ളിക്കളയും. അങ്ങനെ നിശബ്ദമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന ഉറപ്പ് തന്നെ ആണ് ഇത്തരത്തില്‍ അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്.’ എന്നും ഷിജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Vijayasree Vijayasree :