മന്നത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടു; ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതിയുമായി ആക്ടിവിസ്റ്റ്

മുംബൈയില്‍ ഷാരൂഖ് ഖാന്റെ ആഡംബര വസതിയായ മന്നത്ത് അറിയാത്തവര്‍ ആരുമുണ്ടാവില്ല. മുംബൈയിലെ ഏറ്റവും ആഡംബര മേഖലയിലാണ് ഷാരൂഖ് താമസിക്കുന്നത്. ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാ​ഗമായി താരവും കുടുംബവും മറ്റൊരു ഫ്‌ളാറ്റിലേക്ക് താല്‍ക്കാലികമായി താമസം മാറിയ വിവരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ നവീകരണൺ നടത്താൻ സാധിക്കില്ലെന്നും നവീകരണ പണികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍.

മന്നത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തീരദേശ നിയന്ത്രണ മേഖല അനുമതി നേടുന്നതില്‍ ഷാരൂഖ് ഖാനും മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റിയും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് സന്തോഷ് ദൗണ്ട്കര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതായാണ് വിവരം.

തന്റെ ആറ് നില ബംഗ്ലാവില്‍ രണ്ട് നിലകള്‍ കൂടി പണിയാനായിരുന്നു ഷാരൂഖിന്റെ പദ്ധതി. 12 വണ്‍ ബിഎച്ച്‌കെ ഫ്‌ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്താണ് ഒരു വലിയ ബംഗ്ലാവാക്കി ഷാരൂഖ് മാറ്റിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മന്നത്ത് ഗ്രേഡ് III പൈതൃക ഘടനയില്‍ ഉള്‍പ്പെട്ടതിനാല്‍, ഏത് മാറ്റത്തിനും ശരിയായ അനുമതികള്‍ ആവശ്യമാണെന്നും റിപ്പോർ‌ട്ടിൽ പറയുന്നു.

2001ലാണ് ഷാരൂഖ് ഖാൻ മന്നത്ത് വാങ്ങുന്നത്. അന്ന് 13.32 കോടി രൂപയ്ക്കാണ് നടൻ അത് വാങ്ങിയതെന്നാണ് വിവരം. എന്നാൽ ഇന്ന് അതിന്റെ മൂല്യം ഇരുന്നൂറ് കോടിയില്‍ അധികം രൂപയാണ്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും, ആര്‍ക്കിടെക്ട് ഡിസൈനര്‍ കൈഫ് ഫഖൂയിയും ചേര്‍ന്നാണ് മന്നത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വീടിന്റെ നെയിംപ്ലേറ്റ് പോലും വളരെ ആകര്‍ഷകമാണ്. ലോകത്താകമാനമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്കളും കൊണ്ടാണ് വീടിനകം അലങ്കരിച്ചിരിക്കുന്നത്. നിരവധി ബെഡ്‌റുമുകള്‍, ലിവിംഗ് ഏരിയകള്‍, ജിംനേഷ്യം, വാക്ക് ഇന്‍ വാഡ്‌റോബ്, ലൈബ്രറി, പേഴ്‌സണല്‍ ഓഡിറ്റോറിയം, കുട്ടികള്‍ക്കായ പ്രത്യേകം പ്ലേ റൂമുകളും ഉണ്ട്.

Vijayasree Vijayasree :