ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് നാല് പേർ പിടിയിലായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയാണ്
തട്ടിപ്പു സംഘത്തിനെതിരെ പരാതി നല്കയപ്പോൾ അതിന്റെ വ്യാപ്തി അറിഞ്ഞിരുന്നല്ലെന്ന് ഷംന കാസിം പറയുന്നു. തട്ടിപ്പു സംഘങ്ങള്‍ എന്നെപ്പോലെ ഒരു ആര്‍ടിസ്റ്റിനെ സമീപിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഷംന കാസിം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയത് അഭിമുഖത്തിൽ പറയുന്നു
ഷംനയുടെ വാക്കുകളിലേക്ക്..
ഒരു കുടുംബത്തെ മുഴുവന്‍ ഇതുപോലെ വിശ്വാസത്തിലെടുത്ത് പറ്റിച്ചത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ ബന്ധുക്കളുടെ സുഹൃത്തുക്കള്‍ വഴി വന്ന ആലോചനയായിരുന്നു. ഒരാഴ്ച മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്. അന്‍വര്‍ എന്നു പറഞ്ഞാണ് അയാള്‍ പരിചയപ്പെടുത്തിയത്. . ഫോണിലൂടെ എല്ലാവരെയും വിളിച്ച് ഒരു ബന്ധം സ്ഥാപിക്കുകയായിരുന്നു. വിഡിയോ കോളില്‍ വരാന്‍ അവര്‍ തയ്യാറായിരുന്നില്ല. അത്തരം കാര്യങ്ങളോടു താല്‍പര്യമില്ലാത്തവരാകും എന്നേ കരുതിയുള്ളൂ.
വളരെ പക്വതയോടെയാണ് ഫോണില്‍ സംസാരിച്ചിരുന്നത്. ഇതെല്ലാം തട്ടിപ്പായിരുന്നെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഫോണിലൂടെ പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. ഇക്കാര്യം മമ്മിയോടു പറഞ്ഞു. ഞങ്ങള്‍ പണം നല്‍കിയില്ല. അടുത്ത ദിവസം അവര്‍ കുടുംബക്കാരുമായി വീട്ടില്‍ വരുമെന്ന് പറഞ്ഞിരുന്നു. അവരെ കണ്ടിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നു ഞങ്ങള്‍ കരുതി. അതിനാല്‍, സംശയം ഉണ്ടെന്ന വിവരം അവരെ അറിയിക്കാതെ പെരുമാറി. നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ കുറെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. നമ്മള്‍ ഓരോന്നു ആവര്‍ത്തിച്ചു ചോദിക്കുന്നതു കണ്ടപ്പോള്‍ അവര്‍ തിടുക്കത്തില്‍ വീട്ടില്‍ നിന്നിറങ്ങി പോയി. തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചത്.
സിനിമ ഒരു ഫാന്റസി ലോകമാണ്. അവസരങ്ങള്‍ നല്‍കാം, ഫോട്ടോഷൂട്ട് ഉണ്ട് എന്നൊക്കെ പറഞ്ഞ് നിരവധി പേര്‍ സമീപിക്കാം. എന്റെ കരിയറിന്റെ തുടക്കത്തിലും ഇതൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, വിളിക്കുന്നവരെക്കുറിച്ച് ഒന്നു അന്വേഷിച്ചിട്ടേ ഞാന്‍ അതിന് ഇറങ്ങിപ്പുറപ്പെടാറുള്ളൂ. ആദ്യമൊക്കെ ഏതു ഷൂട്ടിനാണെങ്കിലും എനിക്കൊപ്പം മമ്മിയും ഡാഡിയും വരുമായിരുന്നു. ഈ അടുത്ത കാലത്തു മാത്രമാണ് ഞാന്‍ ഒറ്റയ്ക്ക് പരിപാടികള്‍ക്ക് പോയി തുടങ്ങിയത്
പൊലീസില്‍ അറിയിച്ചെന്നു മനസിലായപ്പോള്‍ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ പരാതി കൊടുത്തതിനു പിന്നാലെ സമാനമായ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. പിന്നെ, ഇവര്‍ എന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചിരുന്നാല്‍ അതിനേ നേരമുണ്ടാകുകയുള്ളൂ. ഇങ്ങനെയൊരു പരാതി കൊടുത്തതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അറിയാം. മാധ്യമങ്ങള്‍ അറിയും. ആളുകള്‍ ചോദിക്കും. പക്ഷേ, അതു വിചാരിച്ച് മിണ്ടാതിരുന്നാല്‍ ഞാന്‍ ഇനി പുറത്തേക്കിറങ്ങുമ്പോള്‍ ഇവര്‍ എന്നെ ആക്രമിക്കില്ല എന്ന് എന്താണ് ഉറപ്പ്. അതുകൊണ്ട്, ധൈര്യപൂര്‍വം നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.
അടുത്ത ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയാൽ ഷംനയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ഇതോടൊപ്പം ബ്ലാക്മെയിലിങ്ങിനിരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം തുടരുകയാണ്. സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതെ സമയം പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്