ഇപ്പോള്‍ ഞാന്‍ വളരെ പ്രതീക്ഷയിലാണ്!! മോഹന്‍ലാലിനെ ഞാന്‍ വിശ്വസിക്കുന്നു- ഷമ്മി തിലകൻ

തിലകനോട് അമ്മ കാണിച്ച അനീതിയില്‍ പ്രതിഷേധിച്ച്‌ 2009 മുതല്‍ സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഷമ്മി. തിലകന്റെ അവസാന കാലത്ത് അച്ഛനെ തിരിച്ചെടുക്കണമെന്നും അദ്ദേഹത്തോട് നീതി കാണിക്കണം എന്നും ആവശ്യപ്പെട്ട് തിലകന്റെ കുടുംബം അമ്മയോട് അപേക്ഷിച്ചിരുന്നു. അച്ഛന്‍ ജീവനോടെയിരിക്കുമ്ബോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ അമ്മയോട് യാചിച്ചിരുന്നെന്നും എന്നാല്‍ അവര്‍ അതിന് തയാറായിട്ടില്ലെന്നുമാണ് ഷമ്മി പറയുന്നത്. അച്ഛനെ തിരിച്ചെടുത്തിരുന്നെങ്കില്‍ അദ്ദേഹം സമാധാനത്തോടെ മരിക്കുമായിരുന്നെന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ വിവാദങ്ങള്‍ എന്നും പിന്തുടര്‍ന്നിരുന്ന താരമാണ് തിലകന്‍. സൂപ്പര്‍ താരങ്ങളെ അടക്കം വിമര്‍ശിച്ചതിന്റെ പേരില്‍ താര സംഘടനയായ അമ്മ തിലകനെ പുറത്താക്കിയിരുന്നു.

തിലകന്‍ മരിച്ച്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ ‘അമ്മ’ തയാറായിട്ടില്ല. എന്നാല്‍ ഇത്തവണ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ തിലകന്‍ തങ്ങളില്‍ ഒരാളാണെന്നും അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നു എന്നും പറഞ്ഞു. തന്റെ അച്ഛന് നീതി ലഭിക്കുന്നതുവരെ പോരാടുമെന്നു മകനും നടനുമായ ഷമ്മി പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നും അച്ഛന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷമ്മി പറയുന്നു. അച്ഛനെ തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അമ്മയുടെ തെറ്റ് അവര്‍ അംഗീകരിക്കുന്നതുപോലെയാകുമെന്നും എന്നാല്‍ തന്റെ പോരാട്ടം തുടരുമെന്നും ഷമ്മി അഭിപ്രായപ്പെട്ടു. ‘ബൈ ലോ അനുസരിച്ച്‌ കാര്യങ്ങള്‍ എങ്ങനെയാവണം എന്ന് ചര്‍ച്ച ചെയ്യാന്‍ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാകാന്‍ സന്തോഷമുണ്ട്. തന്റെ അഭിപ്രായം അതിലൂടെ വ്യക്തമാക്കാം. ഞാന്‍ ഇപ്പോള്‍ വളരെ പ്രതീക്ഷയിലാണ്. മോഹന്‍ലാലിനെ ഞാന്‍ വിശ്വസിക്കുന്നു. മോഹന്‍ലാല്‍ എന്നെ ഫോണില്‍ വിളിച്ച്‌ അദ്ദേഹം തിരിച്ചു വന്ന ശേഷം അടുത്ത നടപടിയെടുക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്’ ഷമ്മി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം പുറത്തുവിട്ട സുവനീറില്‍ മരിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനേയും ഉള്‍പ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതിനൊപ്പം ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് തിലകനോട് സംഘടന കാണിച്ച അനീതിയെക്കുറിച്ചായിരുന്നു.

shammithilakan and mohanlal

Sruthi S :