എന്തൊരു നല്ല മോളാണ്, സീരിയലില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ദേഷ്യമാണെന്നാണ് അവരെല്ലാം പറയാറുള്ളത്; ശാലു കുര്യൻ

മിനി സ്ക്രീനിൽ വില്ലത്തി വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വർഷ എന്ന കഥാപാത്രം ഉള്‍പ്പെടെ പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലു കുറച്ചുനാളായി തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടുകയുമുണ്ടായി.

ഇപ്പോള്‍ സീരിയലിനെ പറ്റിയും തനിക്ക് പ്രേക്ഷകര്‍ തന്ന സ്‌നേഹവും പങ്കുവെക്കുകയാണ് ശാലു. ഭര്‍ത്താവ് മെല്‍വിനൊപ്പം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി. ഇത്രയും കാലം കഴിഞ്ഞെങ്കിലും ചന്ദനമഴ എന്ന സീരിയലിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും പോയിട്ടില്ലെന്നാണ് ശാലു പറയുന്നത്.

എന്തൊരു നല്ല മോളാണ്, സീരിയലില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ദേഷ്യമാണെന്നാണ് അവരെല്ലാം പറയാറുള്ളത്. പിന്നെ ചന്ദനമഴയില്‍ അങ്ങനെ ഭയങ്കര വില്ലത്തിയൊന്നുമല്ല. മണ്ടത്തരം കാണിക്കുന്ന വില്ലത്തിയാണ്. അമ്മയുടെ ഉപദേശം കേട്ടിട്ട് കംപ്ലീറ്റ് മണ്ടത്തരം കാണിക്കുന്ന കഥാപാത്രമാണ്. ഇപ്പോഴും ആളുകള്‍ എന്നെ വര്‍ഷ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. ശാലു കുര്യന്‍ എന്ന് വിളിക്കാന്‍ പലര്‍ക്കും പറ്റാറില്ലെന്ന് നടി പറയുന്നു.
തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ മുഴുവന്‍ ഹാസ്യ റോള്‍ ചെയ്യാനും തനിക്ക് സാധിച്ചിരുന്നു. കോമഡി സെന്‍സ് ഉള്ള ആളാണ് ഞാനെന്ന് എനിക്ക് തന്നെ തോന്നിയിട്ടില്ല. എന്റെ ചുറ്റും നില്‍ക്കുന്നവര്‍ക്കാണ് അതിനുള്ള ക്രെഡിറ്റ് കൊടുക്കേണ്ടത്. ആ പരിപാടിയുടെ സെറ്റിലുള്ളവര്‍ പറയുന്ന കൗണ്ടറൊക്കെയാണ് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്.

ചന്ദനമഴയില്‍ മേഘ്ന പാമ്പിനെ പിടിച്ചുള്ള രംഗം ഇപ്പോള്‍ വീണ്ടും വൈറലായി. അത് കുറേ പേര്‍ റീല്‍സ് വീഡിയോ ചെയ്യാനൊക്കെ ഉപയോഗിച്ചിരുന്നു. ശരിക്കും അതൊരു ഒറിജിനല്‍ പാമ്പായിരുന്നു എന്നാണ് ശാലു പറയുന്നത്. അതിന്റെ വാ കൂട്ടി തയ്്ച്ചിട്ടുണ്ട്. പക്ഷേ അതൊരു വഴുവഴുപ്പുള്ള സാധനമാണെന്നാണ് ഞാന്‍ കരുതിയത്. എനിക്ക് എടുത്തതിന്റെ എക്സ്പീരിയന്‍സില്ല. മേഘ്‌ന മാത്രമേ അതിനെ എടുത്തുള്ളു.
എന്തായാലും അവളെ സമ്മതിക്കണം. കാരണം അവളുടെ അത്രയും നീളം അതിനുണ്ട്. എന്നോട് എങ്ങാനുമാണ് ഈ സീന്‍ ചെയ്യാന്‍ പറഞ്ഞിരുന്നതെങ്കില്‍ എന്നെ ഒഴിവാക്കിയാലും വേണ്ടില്ല, ഇതെനിക്ക് ചെയ്യാനാവില്ലെന്ന് തന്നെ പറയുമായിരുന്നു. അവള്‍ക്കത്രയും ഡെഡിക്കേഷനുള്ളത് കൊണ്ടാണ് അത് ചെയ്തത്. അതൊക്കെ നല്ല കാര്യമാണ്. ആ സമയത്ത് ഞങ്ങളുടെ മുഖത്ത് വന്ന എക്സപ്രഷന്‍ ശരിക്കും ഉള്ളതാണ്.

അതെങ്ങാനും ചാടിയാല്‍ എന്ത് ചെയ്യും, ഇത് കടിക്കുമോ എന്നൊക്കെ പേടിച്ചാണ് ഞങ്ങളൊക്കെ നിന്നത്. ഇതൊന്ന് കഴിഞ്ഞാല്‍ ഇറങ്ങി ഓടാമല്ലോ എന്നൊക്കെ വിചാരിച്ചാണ് എല്ലാവരും നിന്നത്. ഞാന്‍ ശരിക്കും പ്രാര്‍ഥിച്ച് കൊണ്ടാണ് നിന്നത്. ഇതിനിടയില്‍ പാമ്പിന്റെ വായില്‍ തുന്നിയത് കെട്ടഴിഞ്ഞു.
എങ്കിലും മേഘ്‌ന അതിനെ കൈയ്യില്‍ നിന്നും വിട്ടില്ല. അങ്ങനെ വിട്ടിരുന്നെങ്കില്‍ അത് നമ്മുടെ അടുത്തേക്ക് വരികയോ അതല്ലെങ്കില്‍ അവളെ തന്നെ കൊത്തുകയോ ചെയ്യുമായിരുന്നു. വര്‍ഷമെത്ര കഴിഞ്ഞിട്ടും ചന്ദനമഴ അതേപോലെ നിറഞ്ഞു നില്‍ക്കുകയാണ്. അതില്‍ ട്രോളര്‍മാരോട് നന്ദിയുണ്ട്.

അന്തരിച്ച നടി കെപിഎസി ലളിതയെ കുറിച്ചും ശാലു പറഞ്ഞിരുന്നു. തട്ടിം മുട്ടീം പരമ്പരയില്‍ ലളിതമ്മ അവതരിപ്പിച്ച കഥാപാത്രം പോലെയാണ് യഥാര്‍ഥ ജീവിതത്തിലും. അതല്ലാതെ താന്‍ വലിയ ആര്‍ട്ടിസ്റ്റാണെന്നൊന്നും ചിന്തിച്ചിട്ടില്ല സംസാരിക്കാറുള്ളത്.

എടീ കൊച്ചേ എന്നൊക്കെ വിളിച്ച് സ്‌നേഹത്തോടെ സംസാരിക്കും. ലളിതാമ്മേ എന്ന് തന്നെയാണ് ഞങ്ങളും വിളിക്കുന്നത്. ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ സമയത്ത് എന്റെ വയറില്‍ തടവി ഒരു ചക്കരക്കുഞ്ഞ് ജനിക്കട്ടേ എന്നാണ് അമ്മ പറഞ്ഞിരുന്നത്.

AJILI ANNAJOHN :