15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രമാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയായിരുന്നു.
ഇപ്പോഴിതാ ഈ സിനിമയെയും മോഹൻലാലിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടൻ ധനുഷിന്റെ സഹോദരനുമായ സെൽവരാഘവൻ. തുടരും അത്യുഗ്രൻ സിനിമയാണെന്നും മോഹൻലാലിന് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തുടരും ഒരു അത്യുഗ്രമായ സിനിമയാണ്. മോഹൻലാൽ സാറിന് മാത്രമേ ഈ സിനിമ ഇത്ര ഗംഭീരമാക്കാൻ കഴിയൂ. എന്തൊരു അതുല്യ നടനാണ്! ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ ഓർത്ത് അത്ഭുതപ്പെടുന്നു- എന്നാണ് സെൽവരാഘവൻ കുറിച്ചത്. തമിഴ്നാട്ടിലും ഈ മോഹൻലാൽ ചിത്രം വമ്പൻ ഹിറ്റായിരുന്നു.
ചിത്രം 232.25 കോടി ആഗോളതലത്തിൽ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തിൽ മാത്രം ആകെ 118 കോടിയിലധികം രൂപയാണ്. തരുൺമൂർത്തി സംവിധായകനായ ചിത്രം ആഗോളതലത്തിലെ തിയേറ്റർ ഷെയർ 98 കോടിയും നേടി.
ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.